ഗുജറാത്തില്‍ തൂക്കുപാലം തകർന്ന് വീണ് 141 മരണം, പുഴയില്‍ വീണവര്‍ക്കായി തിരച്ചില്‍

ഗുജറാത്തില്‍ തൂക്കുപാലം തകർന്ന് വീണ് 141 മരണം, പുഴയില്‍ വീണവര്‍ക്കായി തിരച്ചില്‍

മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് രണ്ട് ലക്ഷം രൂപവീതം നഷ്ടപരിഹാരം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഗുജറാത്തിലെ മോർബിയയിൽ മാച്ചു നദിക്ക് കുറുകെയുള്ള തൂക്കുപാലം തകർന്ന് വീണ് വന്‍ദുരന്തം. ഞായറാഴ്ച വൈകിട്ടുണ്ടായ അപകടത്തില്‍ 141 പേര്‍ മരിച്ചു. മാച്ചു നദിയില്‍ വീണ നൂറിലധികം പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. അപകടം നടക്കുമ്പോള്‍പാലത്തിലും സമീപത്തുമായി നാനൂറോളം പേർ ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്. പരുക്കേറ്റ നിരവധി പേരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. പ്രത്യേക ദൗത്യ സംഘത്തിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ദേശീയ ദുരന്ത നിവാരണ സേന, കര - നാവിക -വ്യോമസേനകളുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം.

അഞ്ച് ദിവസം മുൻപ് അറ്റകുറ്റപ്പണി പൂർത്തിയാക്കിയ പാലമാണ് തകർന്നത്. അനുമതി നല്‍കുന്നതിന് മുന്‍പായി പാലം തുറന്നു കൊടുത്തതാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അപകടത്തിൽ മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് രണ്ട് ലക്ഷം രൂപവീതം നഷ്ടപരിഹാരം നൽകുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. പരുക്കേറ്റവർക്ക് 50,000 രൂപ നൽകുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. പ്രധാന മന്ത്രിയുടെ നാഷണൽ റിലീഫ് ഫണ്ടിൽ നിന്നും ഇതിനായി തുക കണ്ടെത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

അപകടത്തിൽ ഖേദം രേഖപ്പെടുത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ദേശീയ ദുരന്ത നിവാരണ സേന ഉടൻ സംഭവസ്ഥലത്ത് എത്തുമെന്ന് അറിയിച്ചു. ഗുജറാത്തിലെ ആഭ്യന്തര സഹമന്ത്രി ഹർഷ് സംഘ്‌വിയുമായും മറ്റ് ഉദ്യോഗസ്ഥരുമായും താൻ സംസാരിച്ചതായും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പ്രാദേശിക ഭരണകൂടം പൂർണ സജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അപകടത്തിൽ ഖേദം പ്രകടിപ്പിച്ച് കേന്ദ്രമന്ത്രി മൻസുഖ് മാണ്ഡവ്യ രംഗത്തെത്തി.

സംഭവത്തെത്തുടർന്ന്, പ്രധാനമന്ത്രിയുടെ സംസ്ഥാന സന്ദര്‍ശന അനുഗമിച്ചിരുന്ന ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ സ്ഥലത്തേയ്ക്ക് തിരിയ്ച്ചു. പരുക്കേറ്റവർക്ക് അടിയന്തര ചികിത്സ ലഭ്യമാക്കാനും അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപയും പരുക്കേറ്റവർക്ക് 50,000 രൂപയും സംസ്ഥാന സർക്കാർ നഷ്ടപരിഹാരം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

logo
The Fourth
www.thefourthnews.in