'ഡിഎംകെ ഫയൽസ്'; അണ്ണാമലൈയ്ക്കെതിരെ മാനനഷ്ടക്കേസുമായി തമിഴ്നാട് സർക്കാർ

'ഡിഎംകെ ഫയൽസ്'; അണ്ണാമലൈയ്ക്കെതിരെ മാനനഷ്ടക്കേസുമായി തമിഴ്നാട് സർക്കാർ

ഡിഎംകെ മന്ത്രിമാർ 1.34 ലക്ഷം കോടി രൂപയുടെ അഴിമതി നടത്തിയത് സംബന്ധിച്ച വിശദാംശങ്ങളായിരുന്നു അണ്ണാമലൈ പുറത്തുവിട്ടത്

ബിജെപി തമിഴ്നാട് അധ്യക്ഷൻ അണ്ണാമലൈക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്ത് സംസ്ഥാന സർക്കാർ. ‘ഡിഎംകെ ഫയൽസി’ന്റെ പേരിൽ മുഖ്യമന്ത്രി എം കെ സ്റ്റാലിനെയും മന്ത്രിമാരെയും അണ്ണാമലൈ അപകീർത്തിപ്പെടുത്തിയെന്ന് ആരോപിച്ചാണ് കേസ്. ചെന്നൈ പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതിയിലാണ് ഹർജി ഫയൽ ചെയ്തിരിക്കുന്നത്. ഡിഎംകെ മന്ത്രിമാർ 1.34 ലക്ഷം കോടി രൂപയുടെ അഴിമതി നടത്തിയത് സംബന്ധിച്ച വിശദാംശങ്ങളായിരുന്നു അണ്ണാമലൈ പുറത്തുവിട്ടത്.

'ഡിഎംകെ ഫയൽസ്'; അണ്ണാമലൈയ്ക്കെതിരെ മാനനഷ്ടക്കേസുമായി തമിഴ്നാട് സർക്കാർ
തമിഴ് ഹൃദയങ്ങളിലെ ‘സ്റ്റാലിൻ’ഗ്രാഡ്

ഏപ്രിൽ 14നാണ്, മുഖ്യമന്ത്രി സ്റ്റാലിനും കുടുംബാംഗങ്ങൾക്കും എതിരെ അഴിമതി ആരോപണങ്ങൾ ഉന്നയിച്ച് അണ്ണാമലൈ രംഗത്തുവന്നത്. തുടർന്ന് ഡിഎംകെ അധ്യക്ഷനും മുഖ്യമന്ത്രിയുമായ സ്റ്റാലിനെതിരെ നടത്തിയ പരാമർശങ്ങൾക്കും അഴിമതി ആരോപണങ്ങൾക്കും നിരുപാധികം മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന് ഡിഎംകെ വക്കീൽ നോട്ടീസ് അയച്ചു. 48 മണിക്കൂറിനുള്ളിൽ 500 കോടി രൂപ നഷ്ടപരിഹാരം നൽകാനാണ് അണ്ണാമലൈയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ചെന്നൈ മെട്രോയുടെ കരാർ ഉറപ്പിക്കാൻ 2011ൽ എംകെ സ്റ്റാലിന് 200 കോടി രൂപ നൽകിയെന്ന് അണ്ണാമലൈ അടുത്തിടെ ആരോപിച്ചിരുന്നു. ഡിഎംകെ നേതാക്കൾക്ക് അഴിമതിയിലൂടെ സമ്പാദിച്ച 1.34 ലക്ഷം കോടി രൂപയുടെ സ്വത്തുണ്ടെന്ന് അവകാശപ്പെട്ട അണ്ണാമലൈ മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങൾ സംസ്ഥാനത്ത് നിക്ഷേപം നടത്തുന്ന ദുബായ് കമ്പനിയുടെ ഡയറക്ടർമാരാണെന്നും ആരോപിച്ചു. ഉദയനിധി സ്റ്റാലിനും ദുരൈ മുരുകൻ, ഇ വി വേലു, കെ പൊൻമുടി, വി സെന്തിൽ ബാലാജി ഉൾപ്പടെയുള്ള മന്ത്രിമാർക്കെതിരയാണ് ആരോപണം. ഡിഎംകെ ഫയൽസ് എന്ന പേരിൽ മന്ത്രിമാരുടെ പേരുവിവരങ്ങൾ പരസ്യപ്പെടുത്തിയത്. അണ്ണാമലൈയുടെ ആരോപണത്തെ തമാശ എന്ന് പറഞ്ഞ് തള്ളിക്കളയുകയാണ് ഡിഎംകെ ചെയ്തത്. 

അതേസമയം, പരാമർശങ്ങളുടെ പേരിൽ അണ്ണാമലൈ മാപ്പ് പറയില്ലെന്ന് ബിജെപി അറിയിച്ചു. നിയമനടപടി നേരിടാൻ തയ്യാറാണെന്നും അണ്ണാമലൈ പറഞ്ഞു.

logo
The Fourth
www.thefourthnews.in