ശർമിള റെഡ്ഡിയുടെ കാർ കെട്ടിവലിച്ച് നീക്കി; തെലങ്കാന മുഖ്യമന്ത്രിയുടെ വസതിയിലേക്ക് നടത്തിയ മാർച്ചില്‍ നാടകീയ രംഗങ്ങള്‍

ശർമിള റെഡ്ഡിയുടെ കാർ കെട്ടിവലിച്ച് നീക്കി; തെലങ്കാന മുഖ്യമന്ത്രിയുടെ വസതിയിലേക്ക് നടത്തിയ മാർച്ചില്‍ നാടകീയ രംഗങ്ങള്‍

പോലീസ് ആവശ്യപ്പെട്ടെങ്കിലും ശർമിള കാറില്‍ നിന്ന് ഇറങ്ങിയില്ല

വൈഎസ്ആർ തെലങ്കാന പാർട്ടി നേതാവ് വൈ എസ് ശർമിളയുടെ കാർ കെട്ടിവലിച്ച് തെലങ്കാന പൊലീസ്. ശർമിള കാറിലിരിക്കെയാണ് ക്രെയിൻ ഉപയോഗിച്ച് കാർ പോലീസ് കൊണ്ടുപോയത്. മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്‍റെ ഔദ്യോഗിക വസതിയിലേക്ക് പ്രതിഷേധവുമായി എത്തിയപ്പോഴാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.

കെ ചന്ദ്രശേഖര റാവുവിന്‍റെ വസതിയിലേക്ക് നടത്തിയ മാർച്ചിന് പോലീസ് അനുമതി നിഷേധിച്ചിരുന്നു. എന്നാല്‍ റാലിയുമായി മുന്നോട്ടുപോകുയാണ് ഉണ്ടായത്. റാലിയില്‍ പങ്കെടുക്കാനായി വൈ എസ് ശർമിള കാറിലാണ് എത്തിയത്. വാഹനം തടഞ്ഞ പോലീസ് ശർമിളയോട് വാഹനത്തില്‍ നിന്ന് ഇറങ്ങാൻ ആവശ്യപ്പെട്ടു. എന്നാല്‍ ശർമിള തയ്യാറായില്ല. ഇതിനെത്തുടർന്നാണ് പോലീസ് കാർ കെട്ടിവലിച്ചുകൊണ്ടു പോയത്. ഹൈദരാബാദിലെ ആർട്ടീരിയൽ റോഡിലാണ് നാടകീയ രം​ഗങ്ങൾ അരങ്ങേറിയത്.

ഇന്നലെ വെഎസ്ആർ തെലങ്കാന പാർട്ടി അധ്യക്ഷയായ ശർമിളയെ കസ്റ്റഡിയിലെടുത്ത ശേഷം പോലീസ് വിട്ടയച്ചിരുന്നു. പദയാത്രയ്ക്കിടയിൽ ടിആർഎസ് പ്രവർത്തകർ ശർമിളക്ക് നേരെ ആക്രമണം നടത്തിയിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് ടിആർഎസ് പ്രവർത്തകരുടെ ആക്രമണത്തിൽ തകർന്ന കാറുമായി ശർമിള മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്‍റെ ഔദ്യോഗിക വസതിയായ പ്രഗതി ഭവനിലേക്ക് പ്രതിഷേധിക്കാൻ എത്തിയത്. ശർമിളയെ കാണാനായി ഹൈദരാബാദിലെ വീട്ടിൽ നിന്ന് ഇറങ്ങിയ അമ്മ വൈഎസ് വിജയലക്ഷ്മിയെ പോലീസ് വീട്ടുതടങ്കലിലാക്കുകയും ചെയ്തിരുന്നു.

ശർമിള ഇരിക്കുന്ന കാറിനെ ക്രെയിൻ കൊണ്ട് വലിച്ചിഴക്കുന്നതും പാർട്ടി പ്രവർത്തകരും മാധ്യമപ്രവർത്തകരും പിന്നാലെ ഓടുന്നതുമായ ദൃശ്യങ്ങൾ സോഷ്യൽ മീഡിയകളിൽ വൈറലാകുകയും ചെയ്തു. ദൃശ്യങ്ങളിൽ കഴിഞ്ഞ ദിവസമുണ്ടായ സംഘർഷത്തിൽ വാഹനത്തിന്റെ ചില്ലുകൾ തകർന്നിരിക്കുന്നതും കാണാം.

സംസ്ഥാനത്തെ 75 നിയമസഭാ മണ്ഡലങ്ങളിലൂടെ കടന്നുവന്ന പദയാത്ര 3,500 കിലോമീറ്റർ പിന്നിട്ടിരിക്കുകയാണ്. ഇതിനിടയിലാണ് ശർമിളയ്ക്കും പാർട്ടി പ്രവർത്തകർക്കും നേരെ ടിആർഎസിന്റെ ഭാ​ഗത്തുനിന്നും ആക്രമണം ഉണ്ടായത്. കെസിആറിന്റെ നേതൃത്വത്തിലുള്ള സർക്കാർ വൻ അഴിമതിയാണ് സംസ്ഥാനത്ത് നടത്തി വരുന്നതെന്ന് പദയാത്രയിലുടെ നീളം ശർമിള ആരോപിച്ചിരുന്നു.

നർസാംപേട്ടിൽ സംസാരിക്കുന്നതിനിടയിൽ ടിആർഎസ് എംഎൽഎ പെഡി സുദർശൻ റെഡ്ഡിയെയും വിമർശിച്ച് ശർമിള രം​ഗത്ത് വന്നിരുന്നു. ഇത് കെസിആറിന്റെ അണിയറ പ്രവർത്തകരെ പ്രകോപിപ്പിച്ചു. തുടർന്നാണ് സംഘർഷത്തിലേക്ക് പോയത്. പദയാത്രയിൽ എത്തിയ വൈഎസ്ആർ തെലങ്കാന പാർട്ടിയുടെ വാഹനങ്ങൾ അടക്കം കെസിആറിന്റെ പ്രവർത്തകർ തകർത്തിരുന്നു. സംഘർഷത്തെത്തുടർന്നാണ് ഹൈദരാബാദ് പോലീസ് പദയാത്രയ്ക്കുള്ള അനുമതി താത്കാലികമായി റദ്ദാക്കിയത്. ശേഷം പോലീസ് അവരെ ഹൈദരാബാദിലേക്ക് തിരിച്ച് അയയ്ക്കുകയായിരുന്നു.

നിങ്ങൾ എന്തിനാണ് എന്നെ അറസ്റ്റ് ചെയ്യുന്നതെന്ന ചോദ്യമാണ് ശർമിള പോലീസുകാരോട് ചോദിച്ചത്. താൻ പ്രതിയല്ലെന്നും ഇരയാണെന്നും അവർ പറഞ്ഞു. പദയാത്രയിലൂടെ ജനകീയ പിന്തുണ തനിക്ക് കിട്ടിയത് കെസിആറിന് രസിച്ചില്ലെന്നായിരുന്നു ശർമിളയുടെ പ്രതികരണം. 223 ദിവസമായി തുടരുന്ന പദയാത്ര വളരെ സമാധാനപരമായാണ് സംസ്ഥാനത്ത് നടന്നതെന്നും പദയാത്രയിലൂടെ സംസ്ഥാനത്തെ ജനങ്ങളുടെ യാഥാർത്ഥ ജീവിതം തുറന്ന് കാണിക്കാനായെന്നും ശർമിള പറഞ്ഞു.

ബിജെപി അധ്യക്ഷൻ ബന്ദി സഞ്ജയ് കുമാറിന്റെ പദയാത്രയ്ക്ക് സംസ്ഥാന പൊലീസ് അനുമതി നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ശർമിളയ്ക്കും കുരുക്ക് വീണത്. പദയാത്ര കടന്ന് പോകുന്നത് സാമുദായിക സംഘർഷ മേഖലയിലൂടെ ആയതിനാലാണ് യാത്ര വിലക്കിയതെന്നാണ് പോലീസിന്റെ വിശദീകരണം. തുടർന്ന് ബന്ദി സഞ്ജയ് കുമാർ തെലങ്കാന ഹൈക്കോടതിയെ സമീപിക്കുകയും സംസ്ഥാന പോലീസിന്റെ ഉപാധികളോടെ പദയാത്ര ആരംഭിക്കുകയും ചെയ്തിരുന്നു.

logo
The Fourth
www.thefourthnews.in