പാകിസ്താനുമായി ചർച്ചയില്ലെന്ന് അമിത് ഷാ; 'കശ്മീരിനെ രാജ്യത്തെ ഏറ്റവും സമാധാനമുള്ള നാടാക്കും'
പാകിസ്താനുമായി യാതൊരു ചര്‍ച്ചയ്ക്കും തയ്യാറല്ലെന്നും നരേന്ദ്ര മോദി സര്‍ക്കാര്‍ ജമ്മുകശ്മീരിൽ സമാധാനം കൊണ്ടുവരുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പകരം കശ്മീരിലെ യുവാക്കളോടാണ് സംസാരിക്കുക. വോട്ടർപട്ടിക തയ്യാറായാൽ ഉടൻ സുതാര്യമായി തിരഞ്ഞെടുപ്പ് നടത്തുമെന്നും അമിത്ഷാ പറഞ്ഞു. കശ്മീർ സന്ദർശനത്തിന്റെ അവസാന ദിനം ബാരാമുള്ളയിലെ പൊതു പരിപാടിയിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ. ഗുപ്കർ സഖ്യത്തിനെതിരെയും അമിത് ഷാ തുറന്നടിച്ചു.
1990 മുതല്‍ ജമ്മുകശ്മീരില്‍ കൊല്ലപ്പെട്ടത് 42,000 പേരാണ്. ഇത് ആര്‍ക്കാണ് ഗുണം ചെയ്തിട്ടുള്ളതെന്നും അമിത് ഷാ ചോദിച്ചു. നരേന്ദ്ര മോദി സര്‍ക്കാര്‍ തീവ്രവാദത്തെ വെച്ച് പൊറുപ്പിക്കില്ലെന്നും കാശ്മീരില്‍ സമാധാനം കൊണ്ടുവരുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. രാജ്യത്തെ ഏറ്റവും സമാധാനമുള്ള ഇടമായി കശ്മീരിനെ മാറ്റുകയാണ് ലക്ഷ്യം. പാക് അധീന കാശ്മീരിനെ വാഴ്ത്തുന്നവര്‍ അവിടെ എന്താണ് ശരിക്കും നടക്കുന്നതെന്ന് മനസിലാക്കണമെന്നും ഷാ പറഞ്ഞു.
മുഫ്തിയും കൂട്ടരും അബ്ദുള്ളയും മക്കളും നെഹ്രു-ഗാന്ധി കുടുംബവും കാശ്മീരിനു വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വോട്ടര്‍പട്ടിക പൂര്‍ത്തിയായാല്‍ സുതാര്യമായ രീതിയില്‍ കശ്മീരില്‍ തിരഞ്ഞെടുപ്പ് നടത്തുമെന്ന് അമിത് ഷാ പറഞ്ഞു. ഓരോ കുടുംബങ്ങളാണ് ഇതുവരെ കശ്മീര്‍ ഭരിച്ചതെന്ന് കുറ്റപ്പെടുത്തിയ ഷാ ഇനിമുതല്‍ നിങ്ങളെ ഭരിക്കുന്നവരെ നിങ്ങള്‍ തിരഞ്ഞെടുക്കൂ എന്നും ആഹ്വാനം ചെയ്തു.
മൂന്ന് ദിവസത്തെ കാശ്മീര്‍ സന്ദര്‍ശനത്തിനെത്തിയതാണ് അമിത് ഷാ . തുടര്‍ന്ന് കാശ്മീരില്‍ ഇന്റര്‍നെറ്റ് വിഛേദിച്ചിരുന്നു ഇത് വലിയ വിവാദങ്ങള്‍ക്കും തുടക്കം കുറിച്ചിരുന്നു.