പാര്‍ലമെന്റ് മന്ദിരം രാഷ്ട്രപതി ഉദ്ഘാടനം ചെയ്യണമെന്ന ഹര്‍ജി പരിഗണിക്കാതെ സുപ്രീംകോടതി
പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രിക്ക് പകരം രാഷ്ട്രപതിയാണ് ചെയ്യേണ്ടതെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി. ജസ്റ്റിസുമാരായ ജെ കെ മഹേശ്വരിയും പി എസ് നരസിംഹയും അടങ്ങുന്ന അവധിക്കാല ബെഞ്ചാണ് അഭിഭാഷകന്‍ സി ആര്‍ ജയ സുകിന്‍ സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കാന്‍ വിസമ്മതം അറിയിച്ചത്. ഇതേത്തുടര്‍ന്ന് ഹര്‍ജിക്കാരന്‍ ഹര്‍ജി പിന്‍വലിച്ചു.
ഇത്തരം ഹര്‍ജികള്‍ എന്ത് താത്പര്യത്തിന്റെ പേരിലാണ് സമര്‍പ്പിക്കുന്നതെന്ന് കോടതി ചോദിച്ചു. എക്‌സിക്യൂട്ടീവിന്റ ചുമതല രാഷ്ട്രപതിക്കാണെന്നായിരുന്നു ഹര്‍ജിക്കാരന്റെ മറുപടി. എന്നാൽ അനുച്ഛേദം 32 പ്രകാരം ഹര്‍ജി പരിഗണിക്കാന്‍ താത്പര്യപ്പെടുന്നില്ലെന്ന് ജസ്റ്റിസ് നരസിംഹ അറിയിച്ചു.
പാര്‍ലമെന്റ് ഇന്ത്യയുടെ പരമോന്നത നിയമനിര്‍മാണ സ്ഥാപനമാണ്. അതില്‍ ലോക്‌സഭയ്ക്കും രാജ്യസഭയ്ക്കുമൊപ്പം രാഷ്ട്രപതിയും ഉള്‍പ്പെടുന്നുവെന്ന് പരാമര്‍ശിക്കുന്ന ഇന്ത്യന്‍ ഭരണഘടനയുടെ അനുച്ഛേദം 79 നെപ്പറ്റിയും ഹര്‍ജിക്കാരന്‍ പരാമര്‍ശിച്ചു. എന്നാല്‍ ഹര്‍ജിക്കാരന്റെ വാദങ്ങൾ കോടതിക്ക് ബോധ്യപ്പെട്ടില്ല. ഈ ഘട്ടത്തിലാണ് ഹര്‍ജി പിന്‍വലിക്കാന്‍ അനുമതി തേടിയത്.
ഹര്‍ജി പിന്‍വലിക്കാന്‍ അനുവദിക്കരുതെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും ആവശ്യപ്പെട്ടു. ഇതേ ഹര്‍ജി ഹൈക്കോടതിയില്‍ സമര്‍പ്പിക്കാനുള്ള സാധ്യത അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരം ഹര്‍ജികള്‍ ന്യായീകരിക്കാന്‍ പറ്റുന്നതല്ലെന്ന് കോടതി കൃത്യമായി പറയണമെന്ന് തുഷാര്‍ മേത്ത ആവശ്യപ്പെട്ടു. എന്നാല്‍ ഹൈക്കോടതിയെ സമീപിക്കാന്‍ പദ്ധതിയില്ലെന്ന് ഹര്‍ജിക്കാരന്‍ അറിയിച്ചു.
രാഷ്ട്രപതി പാർലമെന്റിന്റെ അവിഭാജ്യ ഘടകമാണ്. എന്തുകൊണ്ടാണ് ശിലാസ്ഥാപന ചടങ്ങിൽ നിന്ന് രാഷ്ട്രപതിയെ മാറ്റിനിർത്തിയത്? ഉദ്ഘാടന ചടങ്ങിലേക്ക് രാഷ്ട്രപതിയെ ക്ഷണിച്ചില്ല. സർക്കാരിന്റെ ഈ തീരുമാനം തെറ്റാണെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം.