'ഇന്ത്യ'യെ നയിക്കാന്‍ 14 അംഗ ഏകോപനസമിതി; ഗാന്ധി കുടുംബത്തില്‍ നിന്നാരുമില്ല, സിപിഎം പ്രതിനിധിയെ പിന്നീട് പ്രഖ്യാപിക്കും

'ഇന്ത്യ'യെ നയിക്കാന്‍ 14 അംഗ ഏകോപനസമിതി; ഗാന്ധി കുടുംബത്തില്‍ നിന്നാരുമില്ല, സിപിഎം പ്രതിനിധിയെ പിന്നീട് പ്രഖ്യാപിക്കും

2024ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ നേരിടാനുള്ള പൊതു അജണ്ട ഉള്‍പ്പെടെ നിരവധി സുപ്രധാന കാര്യങ്ങളില്‍ യോഗം തീരുമാനമെടുക്കുമെന്ന് പ്രതീക്ഷിക്കുന്നത്

പ്രതിപക്ഷപാര്‍ട്ടികളുടെ വിശാല സഖ്യമായ 'ഇന്ത്യ'യെ നയിക്കാന്‍ 14 അംഗ ഏകോപന സമിതി രൂപീകരിച്ചു. സമിതിയില്‍ അധ്യക്ഷ സ്ഥാനമില്ല. ഗാന്ധി കുടുംബത്തില്‍ നിന്നാരും സമിതിയില്‍ ഉള്‍പ്പെട്ടിട്ടില്ല. നിലവില്‍ 13 പേരുകളാന് പുറത്തുവിട്ടിട്ടുള്ളത്. സിപിഎം പ്രതിനിധിയെ പിന്നീട് പ്രഖ്യാപിക്കും. എന്‍സിപി അധ്യക്ഷന്‍ ശരദ്പവാറാണ് മുതിര്‍ന്ന അംഗം. കോണ്‍ഗ്രസില്‍ നിന്ന് കെ സി വേണുഗോപാലാണ് സമിതിയിലുള്ളത്.

തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍,ശിവസേന ഉദ്ധവ് പക്ഷം നേതാവ് സഞ്ചയ് റണൗട്ട്. ആര്‍ജെഡി നേതാവും ബിഹാര്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ്,തൃണമൂല്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജി,ആംആദ്മി എംപി രാഘവ് ചദ്ധ ,സമാജ്വാദി പാര്‍ട്ടി നേതാവ് ജവേദ് ഖാന്‍, ജനതാദള്‍ ദേശീയ പ്രസിഡന്റ് ലാലന്‍ സിങ്, ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍,സിപിഐ നേതാവ് ഡി രാജ,നാഷണല്‍ കോണ്‍ഫറന്‍സ് ലീഡര്‍ ഒമര്‍ അബ്ദുള്ള, പിഡിപി മുതിര്‍ന്ന നേതാവ് മെഹബൂബ മുഫ്തി എന്നിവരാണ് മറ്റംഗങ്ങള്‍.

പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനു മുന്നോടിയായി പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയിലെ സീറ്റ് വിഭജനം സെപ്റ്റംബര്‍ 30-നകം പൂര്‍ത്തിയാക്കാന്‍ ഇന്നു ചേര്‍ന്ന യോഗത്തില്‍ ധാരണയായി. സെപ്റ്റംബറിൽ കേന്ദ്രസർക്കാർ 'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്' ബിൽ അവതരിപ്പിക്കാനുള്ള സാധ്യത മുന്നിൽ കണ്ടാണ് സീറ്റ് വിഭജനം ഉള്‍പ്പെടെ അജണ്ടയിലെത്തിയത്. തിരഞ്ഞെടുപ്പില്‍ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയെ നേരിടാനുള്ള പൊതു അജണ്ട ഉള്‍പ്പെടെ നിരവധി സുപ്രധാന കാര്യങ്ങളില്‍ യോഗം ഇന്നു തീരുമാനം കൈക്കൊള്ളും. അതേസമയം ലോഗോ ഇന്ന് പുറത്തിറക്കില്ല.

ഏതാനും ആഴ്ചകൾക്കുള്ളിൽ തന്നെ സീറ്റ് വിഭജനത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടതിന്റെയും സംയുക്ത അജണ്ടയുമായി വരേണ്ടതിന്റെ ആവശ്യകതയും ചില മുതിർന്ന നേതാക്കൾ ചൂണ്ടിക്കാട്ടി. ആറ് മുഖ്യമന്ത്രിമാരടക്കം 28 പ്രതിപക്ഷ പാർടിയിലെ 63 നേതാക്കളാണ് മുംബൈയിൽ ഒത്തുകൂടിയത്.

സമ്മേളനത്തില്‍ സംസാരിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ബിജെപിക്കെതിരെ ആഞ്ഞടിച്ചു. കേന്ദ്രസര്‍ക്കാര്‍ കളിക്കുന്നത് ഹൈന്ദവ രാഷ്ട്രീയമാണെന്നും. ഇന്ത്യ സഖ്യം ശക്തി പ്രാപിച്ചതോടെ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ പ്രതിപക്ഷത്തെ ചെറുക്കാന്‍ ശ്രമിക്കുന്നതെന്നും ഖാര്‍ഗെ പറഞ്ഞു.

logo
The Fourth
www.thefourthnews.in