കമല്‍ നാഥ്
കമല്‍ നാഥ്

ബിജെപിയില്‍ ചേരേണ്ടവര്‍ക്ക് അങ്ങോട്ട് പോകാമെന്ന് കമല്‍ നാഥ്

ആരെയും സമ്മര്‍ദ്ദത്തിലാക്കാന്‍ പാര്‍ട്ടി തയ്യാറല്ല; ആരൊക്കെ പോയാലും പാര്‍ട്ടി നിലനില്‍ക്കുമെന്നും കമല്‍ നാഥ്

എംഎല്‍ എ മാര്‍ നിരന്തരം കൂറുമാറുന്നുണ്ടെങ്കിലും പാര്‍ട്ടിക്ക് ഒന്നും സംഭവിക്കില്ലെന്ന് മധ്യപ്രദേശ് കോണ്‍ഗ്രസ്സ് നേതാവ് കമല്‍ നാഥ്. ബിജെപിയില്‍ ചേരേണ്ടവര്‍ക്ക് അങ്ങോട്ട് പോകാമെന്നും അതുകൊണ്ട് കോണ്‍ഗ്രസ് നശിക്കുമെന്ന് ആരും കരുതേണ്ടതില്ലെന്നും മധ്യപ്രദേശ് കോണ്‍ഗ്രസ്സ് നേതാവ് കമല്‍ നാഥ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ബിജെപിയില്‍ പോകാനാഗ്രഹിക്കുന്നവരെ ഞങ്ങള്‍ തടയില്ല. അവരുടെ ഭാവി അവിടെയാണെന്നു തോന്നുന്നവര്‍ക്ക് അങ്ങോട്ട് പോകാം, അതിനായി ഞാനെന്റെ കാര്‍ കടം നല്‍കാന്‍ പോലും തയ്യാറാണ്
കമല്‍ നാഥ്

അടുത്തകാലത്തായി കോണ്‍ഗ്രസ് പാര്‍ട്ടി നേരിടുന്ന പ്രതിസന്ധിയെ കുറിച്ചുളള ചോദ്യത്തിന് ഉത്തരം നല്‍കുകയായിരുന്നു അദ്ദേഹം. ആരെയും സമ്മര്‍ദ്ദത്തിലാക്കാന്‍ പാര്‍ട്ടി തയ്യാറല്ലെന്നും പോകേണ്ടവര്‍ക്ക് പോകാമെന്നും അതു കൊണ്ട് കോണ്‍ഗ്രസ്സ് പാര്‍ട്ടി ഇല്ലാതാകുമെന്ന് കരുതുന്നുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.

2020 മാര്‍ച്ചിലാണ് 22 എം എല്‍ എ മാര്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നതിനെ തുടര്‍ന്ന് കമല്‍ നാഥ് മുഖ്യമന്ത്രിയായിരുന്നു മന്ത്രിസഭ വീണത്. വിശ്വാസ വോട്ടെടുപ്പിന് കോടതി ആവശ്യപ്പെട്ടിട്ടും കമല്‍ നാഥ് രാജി വെച്ച് പുറത്തു പോവുകയായിരുന്നു.

അടുത്ത കാലത്താണ് കോണ്‍ഗ്രസ്സ് നേതാവായ ആനന്ദ് ശര്‍മ്മയും ഗുലാം നബി ആസാദും കോണ്‍ഗ്രസ്സ് വിട്ടത്. കാശ്മീരില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ ഒരുങ്ങുകയാണ് ഗുലാം നബി ആസാദ്. അതേ സമയം ഗോവയില്‍ എട്ട് കോണ്‍ഗ്രസ്സ് എം എല്‍ എമാര്‍ ഒരേ സമയം ബിജെപിയില്‍ ചേര്‍ന്നു. മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമടക്കം എട്ട് എം എല്‍ എ മാരാണ് ബിജെപിയില്‍ ചേർന്നത്

logo
The Fourth
www.thefourthnews.in