ബംഗാളില്‍ മുഴുവന്‍ സ്ഥാനാര്‍ഥികളെയും പ്രഖ്യാപിച്ച് തൃണമൂല്‍; മഹുവ മത്സരിക്കും, സര്‍പ്രൈസ് എന്‍ട്രിയായി യൂസഫ് പഠാന്‍
ലോക്സഭ തിരഞ്ഞെടുപ്പിനുള്ള പശ്ചിമ ബംഗാളിലെ സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ച് തൃണമൂൽ കോൺഗ്രസ്. കൊൽക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ നടന്ന മെഗാ പൊതുയോഗത്തിലാണ് 42 സീറ്റുകളിലേക്കുള്ള പട്ടിക പുറത്തുവിട്ടത്. പാർലമെന്റിൽ ചോദ്യം ഉന്നയിക്കാൻ കോഴ വാങ്ങിയെന്ന കേസിൽ പുറത്താക്കപ്പെട്ട മുൻ പാർലമന്റംഗം മഹുവ മൊയ്ത്രയ്ക്കും തൃണമൂൽ ടിക്കറ്റ് നൽകിയിട്ടുണ്ട്. ക്രിക്കറ്റ് താരങ്ങളായ യൂസഫ് പഠാന്‍, കിർത്തി ആസാദ് എന്നിവർക്കും തൃണമൂൽ സീറ്റ് നൽകിയിട്ടുണ്ട്.
കോൺഗ്രസ് നേതാവ് അധീര്‍ രഞ്ജൻ ചൗധരിക്കെതിരേ ബഹരാംപുർ സീറ്റിലാണ് പഠാനെ ഇറക്കുന്നത്. കോൺഗ്രസ് തങ്ങളുടെ സ്ഥാനാർഥി പ്രഖ്യാപനം നടത്തിയിട്ടില്ലെങ്കിലും അധീര്‍ രഞ്ജൻ ചൗധരിയുടെ സിറ്റിങ് സീറ്റാണ് ബഹരാംപുർ. ബർധമാൻ ദുർഗാപൂരിൽ നിന്നാകും കിർത്തി ആസാദ് ജനവിധി തേടുക.
ലക്ഷക്കണക്കിന് പാർട്ടി പ്രവർത്തകരാണ് ബ്രിഗേഡ് ഗ്രൗണ്ടിൽ ഒത്തുകൂടിയത്. 'ജന ഗർജൻ സഭ' എന്ന പേരിലാണ് മെഗാ ഇവന്റ് നടന്നത്. മമത ബാനർജിയും ടിഎംസിയുടെ ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയും പരിപാടിയിൽ പങ്കെടുത്തിരുന്നു.