'മൂത്രം കുടിപ്പിച്ചു, സ്വകാര്യ ഭാഗങ്ങളിൽ മുളകുപൊടി പുരട്ടി'; യുപിയില്‍ മോഷണക്കുറ്റം ആരോപിച്ച് കുട്ടികൾക്ക് നേരെ അതിക്രമം

'മൂത്രം കുടിപ്പിച്ചു, സ്വകാര്യ ഭാഗങ്ങളിൽ മുളകുപൊടി പുരട്ടി'; യുപിയില്‍ മോഷണക്കുറ്റം ആരോപിച്ച് കുട്ടികൾക്ക് നേരെ അതിക്രമം

ഓഗസ്റ്റ് നാലിന് സിദ്ധാർത്ഥനഗറിലെ പാത്ര ബസാർ പോലീസ് സ്റ്റേഷൻ പരിധിയിലെ കൊങ്കടി ചൗരാഹയ്ക്ക് സമീപമുള്ള അർഷൻ ചിക്കൻ ഷോപ്പിലായിരുന്നു സംഭവം

ഉത്തർപ്രദേശിലെ സിദ്ധാർത്ഥ് നഗറിലെ കോഴി ഫാമിൽ നിന്ന് കോഴി മോഷ്ടിച്ചെന്നാരോപിച്ച് പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികളെ കെട്ടിയിട്ട് ആക്രമിച്ചു. മോഷണക്കുറ്റം ആരോപിച്ച് കോഴി ഫാമിലെ ഉടമസ്ഥനും സംഘവും രണ്ട് ആൺകുട്ടികളെയും മർദിക്കുകയും മൂത്രം കുടിപ്പിക്കുകയും അവരുടെ സ്വകാര്യ ഭാഗങ്ങളിൽ മുളകുപൊടി പുരട്ടുകയും, ശരീരത്തില്‍ ദ്രാവകം കുത്തിവയ്ക്കുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ഉത്തർപ്രദേശ് പോലീസ് എട്ട് പേർക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു.

പ്രതികളെന്ന് സംശയിക്കുന്ന എട്ടുപേർക്കെതിരെ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ ആറ് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റ് രണ്ടുപേരെ പിടികൂടുന്നതിനുളള അന്വേഷണം നടന്നു വരികയാണെന്നും യുപി പോലീസ് അറിയിച്ചു.

സംഭവത്തിന്റെ വീഡിയോ പുറത്തായതോടെയാണ് അതിക്രമം സംബന്ധിച്ച വാര്‍ത്ത പുറം ലോകം അറിയുന്നത്. സിദ്ധാർത്ഥനഗറിലെ ചില കോളേജ് വിദ്യാർത്ഥികളുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിലാണ് അതിക്രമത്തിന്റെ രണ്ട് വീഡിയോകൾ പ്രചരിച്ചത്. ഇതോടെയാണ് വിഷയത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ഓഗസ്റ്റ് നാലിന് സിദ്ധാർത്ഥനഗറിലെ പാത്ര ബസാർ പോലീസ് സ്റ്റേഷൻ പരിധിയിലെ കൊങ്കടി ചൗരാഹയ്ക്ക് സമീപമുള്ള അർഷൻ ചിക്കൻ ഷോപ്പിൽ വച്ചാണ് കുട്ടികൾക്ക് ആക്രമണം നേരിട്ടതെന്ന് പിന്നീട് കണ്ടെത്തി.

ഉത്തർപ്രദേശിലെ താനാ പത്ര ബസാർ എന്ന സ്ഥലത്താണ് കുട്ടികൾക്കെതിരെ ഇത്തരത്തിലൊരു ഹീനമായ സംഭവം അരങ്ങേറിയത്. മൂത്രം കുടിപ്പിക്കുകയും സ്വകാര്യ ഭാഗങ്ങളിൽ മുളകുപൊടി പുരട്ടുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് ഒരു വീഡിയോയിൽ അടങ്ങിയിട്ടുളളത്. മൂത്രം കുടിച്ചില്ലെങ്കിൽ തല്ലിക്കൊല്ലുമെന്ന് സംഘത്തിലുളളവർ പറയുന്നതും വീഡിയോയിൽ കേൾക്കാം. 10ഉം 14ഉം വയസ്സുള്ള രണ്ട് ആൺകുട്ടികളാണ് ആക്രമണത്തിന് ഇരയായതെന്നാണ് റിപ്പോർട്ട്. അറസ്റ്റിലായ ആറുപേരെ ഉടന്‍ കോടതിയിൽ ഹാജരാക്കുമെന്നും സിദ്ധാർത്ഥനഗർ അഡീഷണൽ പോലീസ് സൂപ്രണ്ട് സിദ്ധാർത്ഥ പറഞ്ഞു.

logo
The Fourth
www.thefourthnews.in