സനാതനധർമ വിവാദം: 
'പുകച്ച് പുറത്തുചാടിക്കണം'; കൊതുക് തിരിയുടെ ചിത്രം പങ്കുവച്ച് ഉദയനിധി

സനാതനധർമ വിവാദം: 'പുകച്ച് പുറത്തുചാടിക്കണം'; കൊതുക് തിരിയുടെ ചിത്രം പങ്കുവച്ച് ഉദയനിധി

സനാതന ധര്‍മ്മ കൊതുക് പരത്തുന്ന ഡെങ്കുവും മലേറിയയും പോലെയാണെന്ന് ഉദയനിധി മുമ്പ് പറഞ്ഞിരുന്നു
Updated on
1 min read

സനാതന ധര്‍മ വിവാദത്തിനുപിന്നാലെ കൊതുക് തിരിയുടെ ചിത്രം സമൂഹമാധ്യമമായ എക്‌സില്‍ പങ്കുവച്ച് തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിന്‍. സനാതന ധര്‍മത്തെ കൊതുക് പരത്തുന്ന ഡെങ്കുവും മലേറിയയുമായി ഉപമിച്ചുകൊണ്ടുള്ള ഉദയനിധിയുടെ പ്രസ്താവനയെത്തുടർന്ന് ഉടലെടുത്ത വിവാദം പുകഞ്ഞുകൊണ്ടിരിക്ക തുടരുന്നതിനിടെയാണ് എരിയുന്ന കൊതുക് തിരിയുടെ ചിത്രം അദ്ദേഹം പങ്കുവച്ചിരിക്കുന്നത്.

അടിക്കുറിപ്പൊന്നുമില്ലാതെയാണ് കൊതുക് തിരി ചിത്രം ഉദയനിധി പങ്കുവച്ചത്. ബിജെപി വിഷപ്പാമ്പാണെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ഉദയനിധി പറഞ്ഞിരുന്നു. ഡിഎംകെ എംഎല്‍എ സബാ രാജേന്ദ്രന്റെ വിവാഹച്ചടങ്ങിലായിരുന്നു മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ മകൻ കൂടിയായ ഉദയനിധിയുടെ പരാമര്‍ശം.

എതിര്‍ കക്ഷിയായ എഐഎഡിഎംകെയെയും ഉദയനിധി വെറുതെ വിട്ടില്ല. ബിജെപിയെപ്പോലുള്ള പാമ്പുകളെ സംരക്ഷിക്കുന്ന മാലിന്യമെന്നാണ് എഐഎഡിഎംകെയെ അദ്ദേഹം വിശേഷിപ്പിച്ചത്.

''ഒരു വിഷപ്പാമ്പ് നിങ്ങളുടെ വീട്ടില്‍ കയറിയെന്ന് ഇരിക്കട്ടെ, അതിനെ പുറത്തേക്ക് കളയുന്നത് മതിയാകില്ല. കാരണം അത് നിങ്ങളുടെ വീടിനടുത്തുള്ള ചപ്പുചവറുകളില്‍ ഒളുച്ചിരുന്നേക്കാം. നിങ്ങള്‍ ആ ചപ്പ് ചവറുകള്‍ വൃത്തിയാക്കിയില്ലെങ്കില്‍ പാമ്പ് വീണ്ടും നിങ്ങളുടെ വീട്ടിലേക്കുതന്നെ വരും,'' എന്നായിരുന്നു ഉദയനിധിയുടെ പരാമര്‍ശം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പാമ്പെന്ന് വിളിച്ച ഡിഎംകെ നേതാവും ലോക്സഭാ എംപിയുമായിരുന്ന എ രാജയുടെ പരാമര്‍ശത്തിന് സമാനമായ പ്രസ്താവനയാണ് ഉദയനിധിയും നടത്തിയിരിക്കുന്നത്.

എഴുത്തുകാരുടെ സമ്മേളനത്തിൽ സനാതന ധർമമത്തെ രോഗങ്ങളുമായി ഉപമിച്ച ഉദയനിധി പ്രസ്താവന വൈറലായതോടെയാണ് വിവാദങ്ങൾക്ക് തിരികൊളുത്തുന്നത്. സനാതന ധർമമെന്നത് കോവിഡും കൊതുക് പരത്തുന്ന ഡെങ്കുവും മലേറിയയും പോലെയാണ്. അതിനെ എതിർത്താൽ മാത്രം മതിയാകില്ല, മറിച്ച് തുടച്ച് മാറ്റുകയാണ് വേണ്ടതെന്നായിരുന്നു ഉദയനിധിയുടെ പരാമർശം.

ഉദയനിധിയുടെ പ്രസ്താവന ചൂടുപിടിച്ചതോടെ വെല്ലുവിളിച്ച് ബിജെപിയും മറ്റ് സംഘടനകളും രംഗത്തുവന്നിരുന്നു. എന്നാൽ ഏത് നിയമപരമായ വെല്ലുവിളിയും നേരിടാന്‍ താന്‍ തയ്യാറാണെന്നായിരുന്നു ഉദയനിധിയുടെ പ്രതികരണം.

logo
The Fourth
www.thefourthnews.in