സഹപാഠികളുടെ നഗ്ന വീഡിയോ ചിത്രീകരിച്ചു: ഉഡുപ്പിയിൽ മൂന്നു വിദ്യാര്‍ഥിനികൾക്കെതിരെ കേസ്, ദേശീയ വനിതാ കമ്മീഷനും നടപടിക്ക്

സഹപാഠികളുടെ നഗ്ന വീഡിയോ ചിത്രീകരിച്ചു: ഉഡുപ്പിയിൽ മൂന്നു വിദ്യാര്‍ഥിനികൾക്കെതിരെ കേസ്, ദേശീയ വനിതാ കമ്മീഷനും നടപടിക്ക്

ദേശീയ വനിതാ കമ്മീഷൻ കോളേജ് സന്ദർശിക്കുമെന്ന് ഖുശ്‌ബു സുന്ദർ

കർണാടകയിലെ ഉഡുപ്പിയിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിൽ സഹപാഠികളുടെ നഗ്ന വീഡിയോ ചിത്രീകരിച്ച സംഭവത്തിൽ മംഗളുരു പോലീസ് സ്വമേധയാ കേസെടുത്തു. വിദ്യാർഥിനികളായ ഷബ്‌നാസ്, അലീമ, അൽഫിയ എന്നിവർക്കെതിരെയാണ് കേസ്. സംഭവുമായി ബന്ധപ്പെട്ട് നേരത്തെ ഇവരെ കോളേജിൽ നിന്ന് പുറത്താക്കിയിരുന്നു .

സംഭവുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികളെ കോളേജിൽ നിന്ന് പുറത്താക്കിയിരുന്നു

മൊബൈൽ ഫോണ്‍ ഉപയോഗിച്ച് കോളേജിലെ ശൗചാലയത്തിൽ ദൃശ്യങ്ങള്‍ പകര്‍ത്തി സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാൻ ശ്രമിച്ചെന്ന സംഭവത്തിലാണ് നടപടി. ഇവരുടെ മൊബൈൽ ഫോണുകളിൽ നിന്ന് വീഡിയോ ഡിലീറ്റ് ചെയ്യിപ്പിച്ചെന്നാണ് കോളേജ് അധികൃതർ നൽകുന്ന വിശദീകരണം. വീഡിയോ ചിത്രീകരണത്തിനിരയായ വിദ്യാർത്ഥിനികൾ പരാതി നൽകാൻ തയ്യാറായില്ല. ഇതോടെയാണ് മംഗളുരു പോലീസ് സ്വമേധയാ കേസെടുത്തത്.

ദേശീയ വനിതാ കമ്മീഷൻ അംഗങ്ങൾ ഉഡുപ്പിയിലെത്തും

അതേസമയം, സംഭവത്തിൽ ഇടപെടുമെന്നും ഉടൻ ഉഡുപ്പിയിലെ കോളേജ് സന്ദർശിക്കുമെന്നും ദേശീയ വനിതാ കമ്മീഷൻ അറിയിച്ചു. വിദ്യാർത്ഥിനികളെ നേരിൽ കണ്ട് സംഭവത്തിന്റെ നിജ സ്ഥിതി ആരായുമെന്നു വനിതാ കമ്മീഷൻ അംഗം ഖുശ്‌ബു സുന്ദർ വ്യക്തമാക്കി. ഇന്നോ നാളെയോ കമ്മീഷൻ അംഗങ്ങൾ ഉഡുപ്പിയിലെത്തും.

ഉഡുപ്പി എം എൽ എ യശ്പാൽ സുവർണ  ഇരകളായ പെൺകുട്ടികളിൽ ഒരാളുടെ വീട് സന്ദർശിച്ചപ്പോൾ
ഉഡുപ്പി എം എൽ എ യശ്പാൽ സുവർണ ഇരകളായ പെൺകുട്ടികളിൽ ഒരാളുടെ വീട് സന്ദർശിച്ചപ്പോൾ

സംഭവത്തിന് വർഗീയ സ്വഭാവം നൽകാനുള്ള ശ്രമത്തിലാണ് ബിജെപി. വീഡിയോ ചിത്രീകരിച്ച വിദ്യാർത്ഥിനികളും ഇരകളായ വിദ്യാർത്ഥിനികളും വ്യത്യസ്ത മത വിഭാഗങ്ങളിൽ നിന്നവരാണെന്നതിനാൽ സംഭവം ബിജെപി വർഗീയ വത്കരിച്ചു കഴിഞ്ഞു . ഉഡുപ്പി ബിജെപി എംഎൽഎ യശ്പാൽ സുവർണ പെൺകുട്ടികളുടെ വീട് സന്ദർശിക്കുകയും കേസ് നടത്തിപ്പിന് സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തു.

ഇതര മത വിഭാഗത്തിലെ പെൺകുട്ടികളുടെ വീഡിയോ ചിത്രീകരിച്ചു സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിക്കാൻ മറു വിഭാഗത്തിൽ പ്രത്യേക സംഘം പ്രവർത്തിക്കുന്നുണ്ടെന്നാണ് സംഘ് പരിവാറിന്റെ ആരോപണം. ബാഹ്യ പ്രേരണയാലാണ് ശൗചാലയത്തിലെ വീഡിയോ ചിത്രീകരണമെന്ന് യശ്പാൽ സുവർണ മാധ്യമങ്ങളോട് പറഞ്ഞു.

logo
The Fourth
www.thefourthnews.in