'ഫ്രാന്‍സ് കത്തുന്നു','യോഗിയെ അയക്കൂ'വെന്ന് ട്വീറ്റ്; യു പി മോഡൽ ഫ്രാന്‍സ് കൊതിക്കുന്നുവെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

'ഫ്രാന്‍സ് കത്തുന്നു','യോഗിയെ അയക്കൂ'വെന്ന് ട്വീറ്റ്; യു പി മോഡൽ ഫ്രാന്‍സ് കൊതിക്കുന്നുവെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

യോഗി ആദിത്യനാഥ് അധികാരത്തില്‍ എത്തിയതോടെ കലാപങ്ങളെ അടിച്ചമര്‍ത്തിയെന്ന് ബിജെപി

പാരീസിലെ പ്രതിഷേധം തുടരുന്നതിനിടെ ഫ്രാന്‍സില്‍ 'യോഗി മോഡല്‍' നടപ്പാക്കണമെന്ന ട്വീറ്റിന്‍മേല്‍ സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ച. ഫ്രാന്‍സില്‍ ക്രമസമാധാനം പുഃനസ്ഥാപിക്കാന്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ഇന്ത്യ അയക്കണമെന്ന ട്വീറ്റിന് പിന്നാലെയാണ് 'യോഗി മോഡല്‍' ചര്‍ച്ചയാകുന്നത്.

ഫ്രാന്‍സില്‍ യോഗിയെ അയക്കൂവെന്ന ട്വീറ്റിന് മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ മറുപടി നല്‍കുകയായിരുന്നു. 'ലോകത്തിന്റെ ഏത് ഭാഗത്തും തീവ്രവാദവും കലാപങ്ങളും ക്രമസമാധാന പ്രശ്‌നങ്ങളും ഉയര്‍ന്നു വരുമ്പോള്‍, ഉത്തര്‍പ്രദേശില്‍ മഹാരാജ് ജി സ്ഥാപിച്ച ക്രമസമാധാനത്തിന്റെ 'യോഗി മാതൃക'യ്ക്കായി ലോകം ആഗ്രഹിക്കുകയും ആശ്വാസം തേടുകയും ചെയ്യുന്നു' .ഇങ്ങനെയായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തത്. യോഗി ആദിത്യനാഥിന്റെ ഓഫീസിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലായ @myogioffice ആണ് മറുപടി നല്‍കിയത്.

തൊട്ടുപിന്നാലെ യോഗി മോഡലിനെയും യോഗി ആതിദ്യനാഥിനെയും പ്രശംസിച്ച് ബിജെപി നേതാക്കള്‍ രംഗത്ത് എത്തി. 'ഉത്തര്‍പ്രദേശിലെ എല്ലാ ജില്ലകളിലും കര്‍ഫ്യൂ ഉണ്ടായിരുന്ന ഒരു കാലം നിലനിന്നിരുന്നു. എല്ലായിടത്തും കലാപം പതിവായിരുന്നു. എന്നാല്‍ യോഗി ആദിത്യനാഥ് അധികാരത്തില്‍ എത്തിയതോടെ എല്ലാ കലാപങ്ങളെയും അടിച്ചമര്‍ത്തി. കലാപകാരികളുടെ വീടുകള്‍ക്ക് മുകളിലൂടെ ബുള്‍ഡോസര്‍ ഇടിച്ച് കയറ്റിയതോടെ കലാപം പൂര്‍ണമായും അവസാനിച്ചു' - യുപിയിലെ ബിജെപി വക്താവ് രാകേഷ് ത്രിപാഠി വീഡിയോ പുറത്തിറക്കി. നരേന്ദ്രമോദി ജിയുടേയും അമിത്ഷാ ജിയുടേയും ഇന്ത്യന്‍ സര്‍ക്കാരിന്റെ ദീര്‍ഘ വീക്ഷണം ഓര്‍ത്തെടുക്കാന്‍ പറ്റിയ സമയമാണിതെന്ന് അനില്‍ ആന്റണി ട്വീറ്റ് ചെയ്തു.

കൗമാരക്കാരനെ പോലീസ് വെടിവച്ചു കൊന്നതിന് പിന്നാലെ പാരിസില്‍ പൊട്ടിപ്പുറപ്പെട്ട പ്രതിഷേധം ശക്തമായി തുടരുകയാണ്. ഇതിനിടയിലാണ് ഫ്രാന്‍സില്‍ യോഗിയുടെ ഇടപെടല്‍ ആവശ്യപ്പെട്ടുകൊണ്ട് ഒരു യൂറോപ്യന്‍ ഡോക്ടറുടെ ട്വിര്‍ പ്രത്യക്ഷപ്പെട്ടത്. ' ഫ്രാന്‍സിലെ ക്രമസമാധാനത്തിനായി യോഗി ആദിത്യനാഥിനെ അവിടേക്ക് അയക്കൂ. അദ്ദേഹം അത് 24 മണിക്കൂറിനുളളില്‍ ചെയ്യും' എന്നായിരുന്നു ട്വീറ്റ്. എന്നാല്‍ പിന്നീട് അത് ഒരു ഡോക്ടറുടെ ട്വീറ്റ് അല്ലെന്ന് കണ്ടെത്തുകയായിരുന്നു.

logo
The Fourth
www.thefourthnews.in