കല്യാണപ്പന്തലിൽ വധു വെടിയുതിർത്തു; കേസെടുത്ത് പോലീസ്

കല്യാണപ്പന്തലിൽ വധു വെടിയുതിർത്തു; കേസെടുത്ത് പോലീസ്

നവവധു വെടിയുതിർക്കുന്ന വീഡിയോ സാമൂഹമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെയാണ് പോലീസ് കേസെടുത്തത്

ഉത്തർപ്രദേശിൽ നവവധു കല്യാണപ്പന്തലിൽ വെടിയുതിർത്ത സംഭവത്തിൽ പോലീസ് കേസെടുത്തു. സംഭവത്തിന്റെ വീഡിയോ സാമൂഹമാധ്യമത്തിൽ വൈറലായതിന് പിന്നാലെയാണ് നടപടി. അതേസമയം വധു ഒളിവിലാണെന്നും കണ്ടെത്താനുള്ള തെരച്ചിൽ ഊർജിതമാക്കിയെന്നും പോലീസ് അറിയിച്ചു. കുടുംബാംഗങ്ങളെ ഉടൻ ചോദ്യം ചെയ്യുമെന്നും തോക്ക് എത്തിച്ചയാളെ കണ്ടെത്തുമെന്നും ഹാഥ്റാസ് അഡീഷണൽ സൂപ്രണ്ട് അശോക് കുമാർ സിങ് പറഞ്ഞു.

കഴിഞ്ഞ വെള്ളിയാഴ്ച ഹാഥ്റസ ജില്ലയിലെ സേലംപൂർ ഗ്രാമത്തിലാണ് സംഭവം. വിവാഹത്തിന്റെ ഭാഗമായുള്ള മാല മാറ്റൽ ചടങ്ങിന് പിന്നാലെ വധു മുകളിലേക്ക് കൈ ഉയർത്തി വെടിയുതിക്കുകയായിരുന്നു. ചടങ്ങിൽ പങ്കെടുക്കാനെത്തിയ ഒരാൾ ദൃശ്യങ്ങൾ പകർത്തി സോഷ്യൽമീഡിയയിൽ പങ്കുവച്ചതോടെ വിമർശനം ഉയർന്നു. ഇതിന് തൊട്ട് പിന്നാലെ പോലീസ് സ്വമേധയാ കെസെടുക്കുകയായിരുന്നു.

ഹാഥ്റസ് ജങ്ഷന് സമീപം താമസിക്കുന്ന രാഗ്ണിയെന്ന് പേരുള്ള യുവതിയാണ് വെടിയുതിർത്തതെന്ന് പോലീസ് പറയുന്നു. യുവതിക്കെതിരെ ഐപിസി 25 (9) വകുപ്പ് പ്രകാരമാണ് കേസെടുത്തത്. ഇന്ത്യൻ നിയമ പ്രകാരം വ്യക്തികളുടെ ജീവൻ അപകടത്തിലാക്കുന്ന തരത്തിൽ ആഘോഷ വേളകളിലും മറ്റും അശ്രദ്ധമായി തോക്ക് ഉപയോഗിക്കുന്നവർക്കെതിരെ തടവോ പിഴയോ രണ്ടും കൂടിയോ ചുമത്താവുന്നതാണ്. യുവതിക്ക് തോക്ക് ഉപയോഗക്കാൻ ലൈസൻസില്ലാ എന്നാണ് വ്യക്തമാകുന്നത്.

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പലയിടങ്ങളിലും വിവാഹം പോലുള്ള ആഘോഷങ്ങളുടെ ഭാഗമായി വെടിയുതിർക്കുന്നത് നിത്യ സംഭവമാണ്. പലതും വലിയ അപകടങ്ങളിലാണ് അവസാനിക്കാറ് 2021 ജൂണിൽ സംസ്ഥാനത്ത് സമാനമായ സംഭവം നടന്നിരുന്നു. മാല ചാർത്തൽ ചടങ്ങിന് വേദിയിലേക്ക് പോകുന്നതിന് മുൻപ് അമ്മാവന്റെ ലൈസൻസുള്ള തോക്ക് ഉപയോഗിച്ച് വധു ആകാശത്തേക്ക് വെടിയുതിർക്കുകയായിരുന്നു. തുടർന്ന് ആയുധം കൈവശം വയ്ക്കൽ നിയമപ്രകാരം പോലീസ് കേസെടുത്തു. ഉത്തർപ്രദേശിലെ ജെത്‌വാരയിലായിരുന്നു സംഭവം.

logo
The Fourth
www.thefourthnews.in