ലൈംഗികാരോപണവും സാമ്പത്തിക തിരിമറിയും : മൈസൂരു ബിഷപ്പിനെ മാറ്റി വത്തിക്കാൻ
ലൈംഗിക അതിക്രമ ആരോപണവും സാമ്പത്തിക തട്ടിപ്പും ഉൾപ്പെടെയുള്ള ആരോപണങ്ങൾ നേരിട്ട മൈസൂരു ബിഷപ്പ് കനിക ദാസ് വില്യംസിനെ സ്ഥാനത്ത് നിന്ന് മാറ്റി വത്തിക്കാൻ . ചുമതലകളിൽ നിന്ന് പൂർണമായും മാറ്റി നിർത്തി കൊണ്ടുള്ള പ്രഖ്യാപനം വത്തിക്കാൻ സ്ഥാനപതി വാർത്താ കുറിപ്പിലൂടെ അറിയിക്കുകയായിരുന്നു.
37 വൈദികരായിരുന്നു ബിഷപ്പിനെതിരെ ഗുരുതര ആരോപണങ്ങളുമായി വത്തിക്കാൻ ആസ്ഥാനത്തെ സമീപിച്ചത്
2019-ലായിരുന്നു മൈസൂരുവിലെ വിവിധ ഇടവകകളിൽ നിന്നായി ബിഷപ്പ് കനിക ദാസ് വില്യംസിനെതിരെ പരാതികൾ ഉയർന്നത്. 37 വൈദികരായിരുന്നു ബിഷപ്പിനെതിരെ ഗുരുതര ആരോപണങ്ങളുമായി വത്തിക്കാൻ ആസ്ഥാനത്തെ സമീപിച്ചത് .ബിഷപ്പ് ലൈംഗികച്ചുവയോടെ സംസാരിച്ചെന്നും, ജോലി വാഗ്ദാനം ചെയ്ത് ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിച്ചെന്നും ചൂണ്ടിക്കാട്ടി ഒരു സ്ത്രീയും പരാതി നൽകിയിരുന്നു.
വിവാഹം കഴിക്കാനനുമതിയില്ലാത്ത ബിഷപ്പിന് കുടുംബവും രണ്ട് കുട്ടികളുമുണ്ടെന്ന് വൈദികർ ആരോപിച്ചിരുന്നു
സഭാ ഫണ്ടിൽ ബിഷപ്പ് തിരിമറി നടത്തിയതിനുള്ള തെളിവുകൾ പരാതിക്കാരായ വൈദികർ ഹാജരാക്കി. വിവാഹം കഴിക്കാനനുമതിയില്ലാത്ത ബിഷപ്പിന് കുടുംബവും രണ്ട് കുട്ടികളുമുണ്ടെന്ന് വൈദികർ ആരോപിച്ചിരുന്നു. തനിക്കെതിരെ പരാതി നൽകിയ 37 വൈദികരെയും ബിഷപ്പ് സ്ഥലം മാറ്റിയത് വൻ വിവാദമായി.
വൈദികരുടെ പരാതിയിൽ മൂന്നരവർഷം വത്തിക്കാൻ വിശദമായ അന്വേഷണം നടത്തി വരികയായിരുന്നു
കഴിഞ്ഞ മൂന്നരവർഷം വൈദികരുടെ പരാതിയിൽ വത്തിക്കാൻ വിശദമായ അന്വേഷണം നടത്തി വരികയായിരുന്നു. ഇതേ തുടർന്നാണ് ബിഷപ്പ് വില്യംസിനെ ചുമതലയിൽ നിന്ന് നീക്കി കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങിയത്. ബിഷപ്പിനോട് അവധിയിൽ പോകാൻ നിർദേശിച്ച വത്തിക്കാൻ മുൻ ബെംഗളൂരു ആർച്ച് ബിഷപ്പ് ബർണാർഡ് മോറിസിനു ചുമതല നൽകി .