ജഗ്ദീപ് ധന്‍ഖര്‍
ജഗ്ദീപ് ധന്‍ഖര്‍

ജനാധിപത്യത്തില്‍ പരമാധികാരം പാര്‍ലമെന്റിന്; സുപ്രീംകോടതിയെ വിമർശിച്ച് ഉപരാഷ്ട്രപതി

കോടതികള്‍ പരസ്യ നിലപാടുകള്‍ സ്വീകരിക്കുന്നത് നല്ലതല്ലെന്നാണ് ഉപരാഷ്ട്രപതിയുടെ നിലപാട്.

ജഡ്ജിമാരുടെ നിയമനത്തിനുള്ള കൊളീജിയം സംവിധാനത്തെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ നിലനില്‍ക്കെ ജുഡീഷ്യറിയെ വീണ്ടും വിമര്‍ശിച്ച് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍. കോടതികള്‍ പരസ്യ നിലപാടുകള്‍ സ്വീകരിക്കുന്നത് നല്ലതല്ലെന്നാണ് ഉപരാഷ്ട്രപതിയുടെ നിലപാട്. ഭരണഘടനാ സ്ഥാപനങ്ങള്‍ അവരുടെ ഉത്തരവാദിത്തം എന്തെന്ന് തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കണം എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അഖിലേന്ത്യാ പ്രിസൈഡിംഗ് ഓഫീസര്‍മാരുടെ 83-ാമത് സമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കവെയാണ് ഉപരാഷ്ട്രപതിയുടെ വിമര്‍ശനം.

എന്‍ജെഎസി നിയമത്തെ അസാധുവാക്കിയ സുപ്രീംകോടതിയെ വീണ്ടും ഉപരാഷ്ട്രപതി വിമര്‍ശിച്ചു

എന്‍ജെഎസി നിയമത്തെ അസാധുവാക്കിയ സുപ്രീംകോടതിയെ വീണ്ടും ഉപരാഷ്ട്രപതി വിമര്‍ശിച്ചു. എല്ലാ ഭരണഘടനാ സ്ഥാപനങ്ങള്‍ക്കും അവരുടേതായ ഉത്തരവാദിത്തങ്ങളുണ്ട്. നിയമനിര്‍മാണ സഭയ്ക്ക് ഒരിക്കലും കോടതി വിധി ചര്‍ച്ച ചെയ്യാന്‍ കഴിയില്ല. അതുപോലെ കോടതിയ്ക്ക് നിയമനിര്‍മാണം നടത്താനും കഴിയില്ല. എന്നാല്‍ ഇന്നത്തെ അവസ്ഥ വളരെ വ്യത്യസ്തമാണ്. എങ്ങനെ പെരുമാറണമെന്ന് കോടതികള്‍ അറിഞ്ഞിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ദയവ് ചെയ്ത് പരസ്യമായി പൊതു അഭിപ്രായങ്ങള്‍ പറയുന്നത് ഒഴിവാക്കണം

സുപ്രീംകോടതി കൊളീജിയവുമായി ബന്ധപ്പെട്ട് ജഗ്ദീപ് ധന്‍കര്‍ നേരത്തയും വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. ഇതിനെതിരെ കേന്ദ്ര സര്‍ക്കാറിനോട് വിശദീകരണം ചോദിച്ച കോടതി നടപടിക്ക് പിന്നാലെയാണ് ജഗ്ദീപ് ധന്‍കര്‍ ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്.

ദേശീയ ജുഡീഷ്യൽ നിയമന കമ്മീഷൻ ബില്ലിനെ ഉദ്ധരിച്ചായിരുന്നു ഉപരാഷ്ട്രപതിയുടെ പ്രധാന പരാമര്‍ശങ്ങള്‍. ഈ വിഷയത്തില്ലെ ഭരണഘടനാ ഭേദഗതി ബിൽ ലോക്‌സഭ ഏകകണ്ഠമായാണ് പാസാക്കിയത്. രാജ്യസഭയിൽ ഏകകണ്ഠമായെങ്കിലും ഒരാൾ വിട്ടുനില്‍ക്കുകയും ചെയ്തു. എന്നാൽ 2015 ഒക്ടോബർ 16-ന് സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയിൽ 2014 ലെ 99-ാം ഭരണഘടനാ ഭേദഗതി നിയമവും ദേശീയ ജുഡീഷ്യൽ നിയമന കമ്മീഷൻ (NJAC) ആക്റ്റ്, 2014 എന്നിവയും ഭരണഘടനാ വിരുദ്ധമാണെന്ന് വിധിച്ചു. ഇത് അടിസ്ഥാന ഘടനയുടെ ലംഘനമാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

ജുഡീഷ്യറിയോട് വളരെയധികം ബഹുമാനം പുലര്‍ത്തുന്ന ഒരു വ്യക്തിയാണ് താന്‍. നമുക്കെല്ലാവര്‍ക്കും നമ്മുടേതായ ഭരണഘടനാ ഉത്തരവാദിത്തങ്ങളും പ്രതിബദ്ധതയും ഉണ്ടെന്ന് മനസ്സിലാക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ്. ദയവ് ചെയ്ത് പരസ്യമായി പൊതു അഭിപ്രായങ്ങള്‍ പറയുന്നത് ഒഴിവാക്കണം. ഇതെല്ലാം ഭരണഘടനാ സംവിധാനത്തിന് വലിയ കോട്ടങ്ങള്‍ ഉണ്ടാക്കുന്നവയാണ് എന്നും ഉപരാഷ്ട്രപതി പറഞ്ഞു.

logo
The Fourth
www.thefourthnews.in