ജലശുദ്ധീകരണ പ്ലാന്റുകൾ പൂട്ടി, കുടിവെള്ളമില്ലാതെ ഡല്‍ഹി; വിദ്യാലയങ്ങളും സ്ഥാപനങ്ങളും അടച്ചു

ജലശുദ്ധീകരണ പ്ലാന്റുകൾ പൂട്ടി, കുടിവെള്ളമില്ലാതെ ഡല്‍ഹി; വിദ്യാലയങ്ങളും സ്ഥാപനങ്ങളും അടച്ചു

താഴ്ന്ന പ്രദേശങ്ങൾ മുങ്ങിയതോടെ, ജലശുദ്ധീകരണ പ്ലാന്റുകൾ അടച്ചതിനാല്‍, നഗരത്തിലെ ജലവിതരണം തടസ്സപ്പെട്ടു

യമുനാനദി കരകവിഞ്ഞ് ഡൽഹിയിലെ താഴ്ന്ന പ്രദേശങ്ങൾ മുങ്ങിയതോടെ നഗരത്തിലെ ജലവിതരണം പ്രതിസന്ധിയില്‍. ജലശുദ്ധീകരണ പ്ലാന്റുകൾ അടച്ചതും നഗരത്തിലെ ജലവിതരണം തടസ്സപ്പെട്ടതുമാണ് ജല പ്രതിസന്ധി രൂക്ഷമാകാൻ കാരണമെന്നാണ് റിപ്പോർട്ട്. വെള്ളക്കെട്ടിലായ ഡൽഹിയിൽ വിദ്യാലയങ്ങള്‍ക്കുള്‍പ്പെടെ അടച്ചു. സ്കൂളുകള്‍, കോളേജുകള്‍, മെട്രോ സ്റ്റേഷനുകള്‍, വിവിധ സ്ഥാപനങ്ങള്‍ എന്നിയാണ് അടച്ചുപൂട്ടിയത്. വെള്ളക്കെട്ടില്‍ മുങ്ങിയ ഡല്‍ഹിയിലെ ചെങ്കോട്ടയും അടച്ചു. പുരാവസ്ഥുവകുപ്പാണ് ചെങ്കോട്ട രണ്ട് ദിവസത്തേട്ട് അടച്ചിട്ടതായി അറിയിച്ചത്.

സ്ഥിതിഗതികൾ വഷളായതോടെ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ വാസിറാബാദ് ജലശുദ്ധീകരണ പ്ലാന്റിന്‍ അടിയന്തര സന്ദർശനം നടത്തി. നഗരത്തിലെ മൂന്ന് ജലശുദ്ധീകരണ പ്ലാന്റുകൾ അടച്ചുപൂട്ടേണ്ടി വന്നതാണ് തിരിച്ചടിയായതെന്ന് കെജ്രിവാൾ പറഞ്ഞു. അപകടകരമായ പ്രതിസന്ധി പരിഹരിക്കാൻ ഹരിയാനയിലെ ഹഥിനിക്കുണ്ഡ് അണക്കെട്ടില്‍ നിന്ന് വെള്ളം തുറന്നുവിടുന്നത് നിയന്ത്രിക്കണമെന്ന് കേന്ദ്രത്തോട് അഭ്യർഥിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

"ഡൽഹിയിൽ ഇതാദ്യമായാണ് യമുനാനദിയിലെ ജലനിരപ്പ് ഇത്രത്തോളം ഉയരുന്നത്. പമ്പുകളിലും മെഷീനുകളിലും വെള്ളം കയറിയതിനാൽ മൂന്ന് വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റുകൾ അടച്ചുപൂട്ടി. ഇതോടെ, നഗരത്തിലെ ജലവിതരണത്തിന്റെ 25 ശതമാനം കുറയും. കുഴൽക്കിണറുകളും അടഞ്ഞുകിടക്കുകയാണ്. ഒന്നോ രണ്ടോ ദിവസത്തേക്ക് ജലക്ഷാമം ഉണ്ടാകാം. നാളെ വൈകുന്നേരത്തോടെ വിതരണം പുനരാരംഭിക്കുമെന്നാണ് പ്രതീക്ഷ." മുഖ്യമന്ത്രി വ്യക്തമാക്കി. സിഡബ്ല്യുസി പ്രവചനം അനുസരിച്ച്, ഇന്ന് ഉച്ചകഴിഞ്ഞ് 4 മണിയോടെ യമുന നദിയിലെ ജലനിരപ്പ് ഏറ്റവും ഉയരത്തിലെത്തുമെന്നും പിന്നീട് താഴുമെന്നും അദ്ദേഹം പറഞ്ഞു.

എന്താണ് ഡൽഹിയിലെ പ്രതിസന്ധിക്ക് കാരണം?

യമുനയിലെ ജലനിരപ്പ് ഉയരുന്നതിനാൽ ജലശുദ്ധീകരണ പ്ലാന്റുകൾ അടച്ചുപൂട്ടുന്നത് നഗരത്തിലെ ജലവിതരണത്തിന് ഭീഷണിയാണ്. ഏകദേശം 41,000 ആളുകൾ താമസിക്കുന്ന നദിക്ക് സമീപമുള്ള താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ട്. ഡൽഹിയുടെ വടക്കുകിഴക്ക്, കിഴക്ക്, മധ്യ, തെക്കുകിഴക്കൻ ജില്ലകളെയാണ് വെള്ളപ്പൊക്കം ഏറ്റവും കൂടുതൽ ബാധിച്ചതെന്ന് ജലസേചന, വെള്ളപ്പൊക്ക നിയന്ത്രണ വകുപ്പിന്റെ പഠനത്തിൽ കണ്ടെത്തി.

യമുനാനദിയിലെ ജലനിരപ്പ് സർവകാല റെക്കോർഡിലെത്തി നിൽക്കുകയാണ്. രാവിലെ ഏഴ് മണിക്ക് ജലനിരപ്പ് 208.46 മീറ്ററായി. ഇത് അപകടനിലയേക്കാൾ മൂന്ന് മീറ്റര്‍ ഉയരത്തിലാണെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു

1982 ന് ശേഷമുള്ള ഏറ്റവും ഉയർന്ന മഴയാണ് ഇത്തവണ ഉത്തരേന്ത്യയിൽ പെയ്തത്. ജമ്മു കശ്മീർ, ഹിമാചൽ പ്രദേശ്, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിൽ കനത്തമഴയാണ്. ഉത്തരാഖണ്ഡിലും ഉത്തർപ്രദേശിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ശക്തമായ മഴയ്ക്ക് പുറമെ, ഹരിയാനയിലെ ഹഥിനിക്കുണ്ഡ് അണക്കെട്ടില്‍ നിന്ന് വെള്ളം തുറന്നുവിട്ടതാണ് ഡൽഹിയിലെ നഗരങ്ങളിൽ വെള്ളം കയറാൻ കാരണം. യമുനാനദിയിലെ ജലനിരപ്പ് സർവകാല റെക്കോർഡിലെത്തി നിൽക്കുകയാണ്. രാവിലെ ഏഴ് മണിക്ക് ജലനിരപ്പ് 208.46 മീറ്ററായി. ഇത് അപകടനിലയേക്കാൾ മൂന്ന് മീറ്റര്‍ ഉയരത്തിലാണെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു. നദിയോട് ചേർന്ന് താമസിക്കുന്നവരെ ഇത് സാരമായി ബാധിച്ചു. സാഹചര്യം ആശങ്കാജനകമെന്ന് കേന്ദ്ര ജല കമ്മീഷന്‍ മുന്നറിയിപ്പു നല്‍കി. തുടർന്ന്, വാസിറാബാദ്, ചന്ദ്രവാൽ, ഓഖ്ല എന്നിവിടങ്ങളിലെ ജലശുദ്ധീകരണ പ്ലാന്റുകൾ താൽക്കാലികമായി അടച്ചു.

ജലശുദ്ധീകരണ പ്ലാന്റുകൾ പൂട്ടി, കുടിവെള്ളമില്ലാതെ ഡല്‍ഹി; വിദ്യാലയങ്ങളും സ്ഥാപനങ്ങളും അടച്ചു
യമുനയിൽ ജലനിരപ്പുയർന്നത് പൊടുന്നനെ; ഡൽഹിയിലെ പ്രളയസമാന സാഹചര്യത്തിന് കാരണമെന്ത്?

സർക്കാരിന്റെ പ്രതികരണവും അടിയന്തര നടപടികളും

നഗരത്തിലെ വെള്ളപ്പൊക്ക സാഹചര്യം ചർച്ച ചെയ്യാൻ ലഫ്റ്റനന്റ് ഗവർണർ വി കെ സക്സേന ഡൽഹി ദുരന്ത നിവാരണ അതോറിറ്റിയുടെ (ഡിഡിഎംഎ) പ്രത്യേക യോഗം വിളിച്ചിട്ടുണ്ട്. ഡിഡിഎംഎ വൈസ് ചെയര്മാന് എന്ന നിലയില് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും യോഗത്തില് പങ്കെടുക്കും. പ്രളയ സാധ്യതയുള്ള പ്രദേശങ്ങളിൽ സിആർപിസി സെക്ഷൻ 144 ഏർപ്പെടുത്തുന്നത് നിയമവിരുദ്ധമായ ഒത്തുചേരൽ തടയുന്നതിനും പൊതുജന സുരക്ഷ ഉറപ്പാക്കുന്നതിനും സഹായിക്കുമെന്നാണ് സർക്കാരിന്റെ ഭാഗം.

പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഹഥിനിക്കുണ്ഡ് അണക്കെട്ടില്‍ നിന്ന് വെള്ളം തുറന്നുവിടുന്നത് നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് അദ്ദേഹം കത്തയച്ചിട്ടുണ്ട്. യമുനയിലെ ജലനിരപ്പ് താഴ്ന്നുകഴിഞ്ഞാൽ പ്ലാന്റുകളുടെ പ്രവർത്തനം പുനരാരംഭിക്കുമെന്നും അരവിന്ദ് കെജ്രിവാൾ വ്യക്തമാക്കി.

logo
The Fourth
www.thefourthnews.in