'അഡ്‌ഹോക് കമ്മിറ്റിയെ അംഗീകരിക്കില്ല'; കേന്ദ്ര കായികമന്ത്രാലയത്തെ വെല്ലുവിളിച്ച് സഞ്ജയ് സിങ്

'അഡ്‌ഹോക് കമ്മിറ്റിയെ അംഗീകരിക്കില്ല'; കേന്ദ്ര കായികമന്ത്രാലയത്തെ വെല്ലുവിളിച്ച് സഞ്ജയ് സിങ്

കഴിഞ്ഞ മാസം 24-നാണ് സഞ്ജയ് സിങ് അധ്യക്ഷനായ തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയെ മന്ത്രാലയം സസ്‌പെന്‍ഡ് ചെയ്തത്

ഗോദയിലെ 'ഇന്ത്യന്‍ ഗുസ്തി' അവസാനിക്കുന്നില്ല. താരങ്ങളുടെ പ്രതിഷേധത്തെത്തുടര്‍ന്ന് റെസ്ലിങ് ഫെഡറേഷന്റെ പുതിയ ഭരണസമിതി സസ്‌പെന്‍ഡ് ചെയ്ത കേന്ദ്ര കായിക മന്ത്രാലയത്തിന്റെ നടപടിക്കെതിരേ ഭരണസമിതി പ്രസിഡന്റ് സഞ്ജയ് സിങ്. തിരഞ്ഞെടുക്കപ്പെട്ട ഡബ്ല്യുഎഫ്‌ഐ ഭരണസമിതിയെ പിരിച്ചുവിടുന്ന നടപടിയെയും പുതുതായി നിയമിച്ച അഡ്‌ഹോക് കമ്മിറ്റിയെയും അംഗീകരിക്കില്ലെന്നും സഞ്ജയ് സിങ് പറഞ്ഞു.

കഴിഞ്ഞ മാസം 24-നാണ് സഞ്ജയ് സിങ് അധ്യക്ഷനായ തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയെ മന്ത്രാലയം സസ്‌പെന്‍ഡ് ചെയ്തത്. ഭരണ സമിതിയ്ക്ക് എതിരെ ഗുസ്തി താരങ്ങള്‍ ഉള്‍പ്പെടെ രംഗത്തെത്തിയതിന് പിന്നാലെയായിരുന്നു നടപടി. ജൂനിയര്‍ വിഭാഗം മത്സരങ്ങള്‍ മുന്നറിയിപ്പില്ലാതെ പ്രഖ്യാപിച്ചതില്‍ താരങ്ങളില്‍ നിന്ന് പ്രതിഷേധം ഉയരുന്നതിനാലാണ് സസ്‌പെന്‍ഷന്‍ എന്നായിരുന്നു കായികമന്ത്രാലയം അറിയിച്ചത്.

ഫെഡറേഷന്‍ മുന്‍ തലവനും ലൈംഗികാരോപണം നേരിടുന്ന ബ്രിജ് ഭൂഷന്‍ ശരണ്‍ സിങ്ങിന്റെ നാടായ ഗോണ്ടയിലെ നന്ദിനി നഗറില്‍ വെച്ച് ഡിസംബര്‍ 28-ന് ജൂനിയര്‍ മത്സരങ്ങള്‍ ആരംഭിക്കുമെന്നായിരുന്നു പുതിയ ഭരണസമിതിയുടെ പ്രഖ്യാപനം.

ഡിസംബര്‍ 21 നായിരുന്നു ദേശീയ ഗുസ്തി ഫെഡറേഷന്റെ (ഡബ്ല്യുഎഫ്‌ഐ) പുതിയ തലവനായി സഞ്ജയ് സിങ് തിരഞ്ഞെടുക്കപ്പെട്ടത്. ലൈംഗികാരോപണത്തെ തുടര്‍ന്ന് സ്ഥാനത്തു നിന്ന് പുറത്താക്കപ്പെട്ട ബിജെപി എംപി ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിന്റെ അനുയായിയായാണ് സഞ്ജയ് സിങ് അറിയപ്പെട്ടിരുന്നത്. കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണ മെഡല്‍ ജേതാവും പ്രമുഖ ഗുസ്തി താരങ്ങളുടെ പിന്തുണയോടെയും മത്സരിച്ച അനിത ഷിയോറനെയാണ് സഞ്ജയ് സിങ് പരാജയപ്പെടുത്തിയത്. 47-ല്‍ 40 വോട്ടും നേടിയായിരുന്നു സഞ്ജയ് സിങ്ങിന്റെ വിജയം.

തെരഞ്ഞെടുപ്പിന് പിന്നാലെ കരിയര്‍ അവസാനിപ്പിക്കുന്നതായി ഒളിമ്പിക്‌സ് മെഡല്‍ ജേതാവ് സാക്ഷി മാലിക്ക് പ്രഖ്യാപിച്ചിരുന്നു. മറ്റൊരു താരമായ ബജ് രംഗ് പുനിയ പത്മശ്രീ പുരസ്‌കാരവും മടക്കി നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ഭരണസമിതിയെ സസ്‌പെന്‍ഡ് ചെയ്തത്.

പിന്നീട് ഗുസ്തി ഫെഡറേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി കായിക മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ മൂന്നംഗ അഡ്‌ഹോക് കമ്മിറ്റി രൂപീകരിച്ചിരുന്നു. കമ്മറ്റിയുടെ തലവനായി ഒളിമ്പിക് അസോസിയേഷന്‍ അംഗവും വുഷു അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ പ്രസിഡന്റുമായ ഭൂപീന്ദര്‍ സിങ് ബജ്വയെയാണ് നിയമിച്ചത്. ഇന്ത്യന്‍ ഹോക്കി മുന്‍ താരം എംഎം. സൊമായ, ബാഡ്മിന്റണ്‍ മുന്‍ താരം മഞ്ജുഷ കന്‍വാര്‍ എന്നിവരാണ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങള്‍.

ജൂനിയര്‍ വിഭാഗം മത്സരങ്ങളുടെ നടത്തിപ്പ് സംബന്ധിച്ച് അഡ്‌ഹോക് കമ്മിറ്റി തീരുമാനം കൈക്കൊള്ളുമെന്നായിരുന്നു മന്ത്രാലയം അറിയിച്ചത്. എന്നാല്‍ മുന്‍നിശ്ചിയിച്ച പ്രകാരം തങ്ങള്‍ തന്നെ മത്സരങ്ങള്‍ നടത്തുമെന്നും ബ്രിജ് ഭൂഷന്‍ ശരണ്‍ സിങ്ങിന്റെ നാടായ ഗോണ്ടയിലെ നന്ദിനി നഗറില്‍ വെച്ച് ഡിസംബര്‍ 28-ന് ജൂനിയര്‍ മത്സരങ്ങള്‍ ആരംഭിക്കുമെന്നുംം സഞ്ജയ് സിങ് ഇന്ന് അറിയിച്ചു.

logo
The Fourth
www.thefourthnews.in