'ആരാണ് ഷാരൂഖ് ഖാൻ?
എനിക്കയാളെ അറിയില്ല, 
പഠാന്‍ സിനിമയും അറിയില്ല'- അസം മുഖ്യമന്ത്രി

'ആരാണ് ഷാരൂഖ് ഖാൻ? എനിക്കയാളെ അറിയില്ല, പഠാന്‍ സിനിമയും അറിയില്ല'- അസം മുഖ്യമന്ത്രി

പഠാന്‍ പ്രദര്‍ശനത്തിനെത്തുന്ന തീയേറ്ററിന് മുന്നില്‍ ബജ്റംഗ്‌ദള്‍ പ്രവര്‍ത്തകര്‍ ചിത്രത്തിന്റെ പോസ്റ്റര്‍ വലിച്ചു കീറുകയും കത്തിക്കുകയും ചെയ്തിരുന്നു

പഠാന്‍ സിനിമയ്ക്കെതിരായ പ്രതിഷേധങ്ങള്‍ തുടരുന്നതിനിടെ ഷാരൂഖ് ഖാനെ അറിയില്ലെന്ന പ്രതികരണവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. പഠാൻ സിനിമയെക്കുറിച്ചും അറിയില്ലെന്ന് ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞു. ഗുവാഹത്തിയിലെ നരേംഗിയില്‍ പഠാന്‍ പ്രദര്‍ശനത്തിനെത്തുന്ന തീയേറ്ററിന് മുന്നില്‍ ബജ്റംഗ്‌ദള്‍ പ്രവര്‍ത്തകര്‍ ചിത്രത്തിന്റെ പോസ്റ്റര്‍ വലിച്ചു കീറുകയും കത്തിക്കുകയും ചെയ്തിരുന്നു. ഇതുസംബന്ധിച്ചുള്ള ചോദ്യങ്ങള്‍ക്കുള്ള മറുപടിയായിട്ടായിരുന്നു പ്രതികരണം. ആരാണ് ഷാരൂഖ് ഖാൻ എന്നായിരുന്നു ഹിമന്തയുടെ ചോദ്യം.

അസമിലെ ജനങ്ങള്‍ ആസാമീകളുടെ കാര്യത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് അല്ലാതെ ഹിന്ദി സിനിമയിലല്ലെന്ന് ഹിമന്ത ബിശ്വ ശർമ

''ബോളിവുഡിലെ പല പ്രമുഖരും ഈ വിഷയവുമായി ബന്ധപ്പെട്ട് എന്നെ വിളിച്ചു. ഷാരൂഖ് ഖാന്‍ എന്നെ വിളിച്ചിട്ടില്ല, അദ്ദേഹം വിളിക്കുകയാണെങ്കില്‍ ഇക്കാര്യം ഞാന്‍ അന്വേഷിക്കാം. ക്രമസമാധനം ഹനിക്കപ്പെട്ടിട്ടുണ്ടങ്കില്‍ സംഭവത്തില്‍ കേസെടുക്കും, തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും ഹിമന്ത ശര്‍മ പറഞ്ഞു.'

ഷാരൂഖ് ഖാന്‍ ഒരു ഹിന്ദി സിനിമ സൂപ്പര്‍സ്റ്റാറാണെന്ന മാധ്യമപ്രവർത്തകരുടെ വിശദീകരണത്തിന്, അസമിലെ ജനങ്ങള്‍ ആസാമീകളുടെ കാര്യത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് അല്ലാതെ ഹിന്ദി സിനിമയിലല്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. അന്തരിച്ച നിപോണ്‍ ഗോസ്വാമിയുടെ ആദ്യ സംവിധാന സംരംഭമായ ആസമീസ് ചിത്രം 'ഡോ. ബെസ്ബറുവ'യുടെ രണ്ടാം ഭാഗം ഉടന്‍ പുറത്തിറങ്ങുമെന്നും അത് ജനങ്ങള്‍ കാണണമെന്നും അദ്ദേഹം പറഞ്ഞു.

ചിത്രത്തിലെ ചില രംഗങ്ങളില്‍ മാറ്റം വരുത്തണമെന്ന് സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നു

ഷാരൂഖ് ഖാനെ നായകനാക്കി സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്ത ചിത്രമാണ് പഠാന്‍. കഴിഞ്ഞ ഡിസംംബര്‍ 12 നാണ് പഠാനിലെ ബേഷരം രംഗ് എന്ന ഗാനം പുറത്തിറങ്ങിയത്. പിന്നാലെ വിവാദവുമെത്തി. ഗാനരംഗത്തില്‍ ദീപിക പദുക്കോണ്‍ ധരിച്ച കാവി വസ്ത്രമാണ് പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചത്. ഹിന്ദുമതത്തെ അവഹേളിച്ചെന്നും മതവികാരം വൃണപ്പെടുത്തിയെന്നുമായിരുന്നു ആരോപണം.

ഗാനരംഗത്തില്‍ ദീപിക പദുക്കോണ്‍ ധരിച്ച കാവി വസ്ത്രമാണ് പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചത്

പ്രതിഷേധങ്ങള്‍ ശക്തമായതോടെ സിനിമയ്ക്കെതിരെ മുംബൈ പോലീസ് കേസെടുത്തിരുന്നു. വസ്ത്രം ഹിന്ദുമതത്തിന് എതിരാണെന്ന പരാതിയിലായിരുന്നു കേസ്. വിവാദ രംഗങ്ങള്‍ മാറ്റിയില്ലെങ്കില്‍ ചിത്രം റിലീസ് ചെയ്യാന്‍ അനുവദിക്കില്ലെന്നായിരുന്നു ബിജെപി നിലപാട്. ചിത്രത്തിലെ ചില രംഗങ്ങളില്‍ മാറ്റം വരുത്തണമെന്ന് സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നു. യഷ് രാജ് ഫിലിംസാണ് പഠാന്‍ സിനിമയുടെ നിര്‍മ്മാതാക്കള്‍. യഷ് രാജിന്റെ സ്‌പൈ യൂണിവേഴ്‌സ് സിനിമാറ്റിക് വേള്‍ഡില്‍ ഒരുങ്ങുന്ന ആദ്യ ചിത്രം കൂടിയാണ് പഠാന്‍. ജനുവരി 25 നാണ് ചിത്രം തീയേറ്ററുകളിലെത്തുക. നാലു വര്‍ഷത്തിന് ശേഷം തീയേറ്ററിലെത്തുന്ന ഷാരൂഖ് ചിത്രം കൂടിയാണ് പഠാന്‍ പഠാന്‍.

logo
The Fourth
www.thefourthnews.in