അമൃത്പാൽ സിങ്ങിനെ മാറ്റുന്നത് അസമിലെ ദിബ്രുഗഡ് ജയിലിലേക്ക്; കാരണമിതാണ്

അമൃത്പാൽ സിങ്ങിനെ മാറ്റുന്നത് അസമിലെ ദിബ്രുഗഡ് ജയിലിലേക്ക്; കാരണമിതാണ്

വടക്കുകിഴക്കൻ ഇന്ത്യയിലെ ഏറ്റവും പഴയ ജയിലുകളിലൊന്നാണ് ദിബ്രുഗഡ് സെൻട്രൽ ജയിൽ

മോഗയിൽ ഇന്ന് പുലർച്ചെ അറസ്റ്റിലായ 'വാരിസ് പഞ്ചാബ് ദേ' തലവൻ അമൃത്പാൽ സിങ്ങിനെ അസമിലെ ദിബ്രുഗഡ് സെൻട്രൽ ജയിലിലേക്ക് മാറ്റാൻ. പഞ്ചാബ് പോലീസ്. അമൃത്പാലിന്റെ അനുയായികളായ ദൽജിത് സിങ് കൽസി, പപൽപ്രീത് സിങ്, കുൽവന്ത് സിങ് ധലിവാൾ, വരീന്ദർ സിങ് ജോഹൽ, ഗുർമീത് സിങ് ബുക്കൻവാല, ഹർജിത് സിങ്, ഭഗവന്ത് സിങ്, ബസന്ത് സിങ്, ഗുരീന്ദർപാൽ സിങ് ഔജ്‌ല എന്നീ ഒൻപതു പേരെ ഇതേ ജയിലിലാണ് പാർപ്പിച്ചിരിക്കുന്നത്.

അമൃത്പാലിനെയും അനുയായികളെയും അസമിലേക്ക് മാറ്റാനുള്ള കാരണമെന്തെന്ന് ഉദ്യോഗസ്ഥർ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. അമൃത്പാലിനെതിരെ ദേശീയ സുരക്ഷാ നിയമം ചുമത്തിയിട്ടുണ്ട്.

വടക്കുകിഴക്കൻ ഇന്ത്യയിലെ ഏറ്റവും പഴയ ജയിലുകളിലൊന്നായ ദിബ്രുഗഡ് സെൻട്രൽ ജയിൽ അസമിലെ ഏറ്റവും സുരക്ഷിതമായ ജയിലായാണ് കണക്കാക്കപ്പെടുന്നത്. അസമിൽ ഉൾഫ തീവ്രവാദം രൂക്ഷമായിരുന്ന കാലത്ത് തീവ്രവാദികളെ തടവിൽ പാർപ്പിച്ചിരുന്നത് ദിബ്രുഗഡ് ജയിലിലായിരുന്നു. കർശന സുരക്ഷാ ക്രമീകരണങ്ങളുള്ളതിനാൽ ഇവിടെനിന്ന് തടവുകാർക്ക് രക്ഷപ്പെടാൻ സാധിക്കില്ലെന്നാണ് പറയപ്പെടുന്നത്.

അമൃത്പാലിന്റെ സഹായികളെ ഡൽഹിയിലെ തിഹാർ ജയിലിലേക്ക് അയക്കാനാണ് പഞ്ചാബ് സർക്കാർ ആദ്യം ആലോചിച്ചിരുന്നത്. എന്നാൽ ഡൽഹി ജയിലിൽ നിരവധി പഞ്ചാബി ഗുണ്ട സംഘങ്ങളും ചില വിഘടനവാദികളും ഉള്ളതിനാലാണ് അസമിലേക്ക് മാറ്റാൻ തീരുമാനിച്ചത്.

24 മണിക്കൂറും കാവൽ നിൽക്കുന്ന സിആർപിഎഫ് ഉദ്യോഗസ്ഥരും അസം പോലീസിന്റെ കമാൻഡോകളും ദിബ്രുഗഡ് ജയിലിന്റെ സുരക്ഷ വർധിപ്പിക്കുന്നു. തടവുകാരെയും ജയിൽ സന്ദർശകരുടെ നീക്കത്തെയും നിരീക്ഷിക്കാൻ 57 സിസിടിവി ക്യാമറകളാണുള്ളത്.

അമൃത്പാൽ സിങ്ങും സംഘവും ജയിലിലേക്കെത്തുന്നുവെന്ന വിവരം ലഭിച്ചയുടൻ പ്രവർത്തനരഹിതമായ ക്യാമറകൾ നന്നാക്കുകയും ഹൈ മാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കുകയും ചെയ്തെന്നും ഒരു ജയിൽ ഉദ്യോഗസ്ഥൻ വെളിപ്പെടുത്തിയതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.

ജമ്മു കശ്മീരിലും സമാനമായ രീതിയിൽ മറ്റ് സംസ്ഥാനങ്ങളിലെ ജയിലിലേക്ക് പ്രതികളെ അയച്ച സംഭവമുണ്ട്. ജമ്മു കശ്മീരിൽ 2021ൽ പൊതുസുരക്ഷാ നിയമപ്രകാരം അറസ്റ്റിലായവരെ ആഗ്ര ജയിലിലേക്കാണ് അയച്ചത്. സ്വന്തം സംസ്ഥാനങ്ങളിലെ ജയിലിൽ പാർപ്പിച്ചാൽ മറ്റ് തടവുകാരിൽനിന്നോ ജയിൽ ഉദ്യോഗസ്ഥരിൽ നിന്നോ സഹായം ലഭിച്ചേക്കാമെന്ന കാരണത്തിലായിരുന്നു ഇത്തരത്തിലൊരു തീരുമാനം.

logo
The Fourth
www.thefourthnews.in