'അമ്മയ്ക്ക് നൽകിയത് 20 ഉറക്ക ഗുളിക, വയറുവേദനിച്ച് കരഞ്ഞപ്പോൾ ഷാൾ കൊണ്ട് ശ്വാസംമുട്ടിച്ചു'; മകളുടെ വെളിപ്പെടുത്തൽ
ബെംഗളുരുവിൽ മകൾ അമ്മയെ കൊന്ന് ഒടിച്ചു മടക്കി ട്രോളി ബാഗിലാക്കിയ സംഭവത്തിൽ കൂടുതൽ വിശദാംശങ്ങൾ പുറത്തു വിട്ട് പോലീസ്. അറസ്റ്റിലായ മകൾ സേനാലി സെന്നിനെ ചോദ്യം ചെയ്തതിൽ നിന്നാണ് കൊലപാതകം സംബന്ധിച്ച വിവരങ്ങൾ ലഭിച്ചത്.
മൈക്കോ ലെഔട്ട് പോലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന ബിലെകഹള്ളിയിലെ എൻ എസ് ആർ ഗ്രീൻ എന്ന ഫ്ലാറ്റ് സമുച്ചയത്തില്ലായിരുന്നു എഴുപതുകാരിയായ ബിവ പൗളും മകൾ സേനാലി സെന്നും താമസിച്ചിരുന്നത്. ഇവർക്കൊപ്പം സേനാലിയുടെ ഭർത്താവും അമ്മയും ഭിന്നശേഷിക്കാരനായ മകനുമുണ്ടായിരുന്നു. സേനാലിയുടെ ഭർത്താവിന്റെ അമ്മയും ബിവ പൗളും സദാ വഴക്കിടുന്നവരായിരുന്നു. ഇവരുടെ വഴക്ക് സഹിക്കാനാവാതെയാണ് കൊലപാതകമെന്നാണ് സേനാലി പോലീസിന് നൽകിയ കുറ്റസമ്മത മൊഴിയിലുള്ളത്.
ഉറക്ക ഗുളികകൾ കഴിക്കുന്ന പതിവുള്ള അമ്മയ്ക്ക് 20 ഗുളിക നൽകി. മരിക്കുമെന്ന് കരുതിയെങ്കിലും 'അമ്മ വയറു വേദന അനുഭവപ്പെട്ട് ഉറക്കെ കരഞ്ഞതോടെ ദുപ്പട്ട ഉപയോഗിച്ച് ശ്വാസം മുട്ടിച്ചു മരണം ഉറപ്പു വരുത്തുകയായിരുന്നെന്ന് പ്രതി പറഞ്ഞു. ശേഷം മൃതദേഹം ഒടിച്ചു നുറുക്കി തുണിയിൽ പൊതിഞ്ഞ് ട്രോളി ബാഗിൽ അടക്കം ചെയ്യുകയായിരുന്നു. അർദ്ധരാത്രിയിലാണ് മൃതദേഹം യുവതി പോലീസ് സ്റ്റേഷനിലെത്തിച്ചത്. ട്രോളി ബാഗ് പരിശോധിക്കാൻ പോലീസുകാരോട് ആവശ്യപ്പെട്ട യുവതി അപ്പോൾ തന്നെ കുറ്റസമ്മതം നടത്തുകയും ചെയ്തു. യുവതി തന്നെയാണ് ബാഗ് തുറന്ന് മൃതദേഹം പൊലീസുകാരെ കാണിച്ച് കാര്യങ്ങൾ വിശദീകരിച്ചത്.
സേനാലിയുടെ മൊഴിയിൽ പൊരുത്തക്കേടുകളുണ്ടെന്നും മൈകോ ലേഔട്ട് പോലീസ്
ബംഗളുരുവിൽ സ്വകാര്യ സ്ഥാപനത്തിൽ ഫിസിയോ തെറാപ്പിസ്റ്റായി ജോലി ചെയ്യുകയായിരുന്നു സേനാലി സെൻ . പശ്ചിമ ബംഗാളിൽ നിന്ന് വർഷങ്ങൾക്ക് മുൻപ് ബെംഗളുരുവിലേക്ക് കുടിയേറിയതാണ് ഇവരുടെ കുടുംബം . കൊലപാതകത്തിന്റെ പൂർണ ഉത്തരവാദിത്വം തനിക്കാണെന്ന് പ്രതി പറയുന്നുണ്ടെങ്കിലും വീട്ടിൽ ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുകയാണ് ബെംഗളൂരു പോലീസ്. ഇവരുടെ വീട്ടിലുള്ള മറ്റു അംഗങ്ങളെ വിശദമായി ചോദ്യം ചെയ്യുകയാണ്. അമ്മയും മകളുമാണ് വീട്ടിൽ നിരന്തരം വഴക്കിടുന്നതെന്ന മൊഴിയാണ് ഇവരുടെ താമസ സ്ഥലത്തുള്ളവർ നൽകിയിരിക്കുന്നത് . സേനാലിയുടെ മൊഴിയിൽ പൊരുത്തക്കേടുകളുണ്ടെന്നും മൈകോ ലേഔട്ട് പോലീസ് പറഞ്ഞു.