സാക്ഷി മാലിക്
സാക്ഷി മാലിക്

ഗുസ്തി സമരം പൊളിയുന്നു? താരങ്ങൾ ജോലിയിൽ പ്രവേശിച്ചു; പിന്മാറിയില്ലെന്ന് വിശദീകരണം

അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് സാക്ഷിമാലിക്, വിനേഷ് ഫോഗാട്ട്, ബജരംഗ് പുനിയ തുടങ്ങിയ താരങ്ങള്‍ ജോലിയിൽ തിരികെ പ്രവേശിച്ചത്

ദേശീയ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരായ സമരത്തില്‍ വിള്ളല്‍. സാക്ഷിമാലിക്, വിനേഷ് ഫോഗാട്ട്, ബജരംഗ് പുനിയ തുടങ്ങിയ താരങ്ങള്‍ ജോലിയില്‍ തിരികെ പ്രവേശിച്ചു. അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് തീരുമാനം. എന്നാല്‍ ജോലിയില്‍ തിരികെ പ്രവേശിക്കുക മാത്രമാണ് ചെയ്തതെന്നും സമരത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്നുമാണ് താരങ്ങളുടെ വിശദീകരണം.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി സാക്ഷിമാലിക്, വിനേഷ് ഫോഗാട്ട്, ബജരംഗ് പുനിയ തുടങ്ങിയവര്‍ ശനിയാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇവര്‍ തങ്ങളുടെ ജോലിയില്‍ തിരികെ പ്രവേശിച്ചത്. അമിത് ഷായുടെ ഇടപെടലിനെ തുടര്‍ന്ന് സാക്ഷിമാലിക്ക് ഉള്‍പ്പെടെയുള്ള താരങ്ങള്‍ സമരത്തില്‍ നിന്ന് പിന്മാറിയിന്നായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. ഇതോടെ വിശദീകരണവുമായി സാക്ഷി മാലിക് തന്നെ രംഗത്തെത്തി.

വാര്‍ത്ത അടിസ്ഥാനരഹിതമെന്നാണ് സാക്ഷിയുടെ വിശദീകരണം. '' ഈ വാര്‍ത്ത തികച്ചും തെറ്റാണ്. നീതിക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ നിന്ന് ഞങ്ങളാരും പിന്നോട്ട് പോയിട്ടില്ല, ഇനി പിന്മാറുകയുമില്ല. സത്യാഗ്രഹത്തോടൊപ്പം റെയില്‍വേയിലെ തന്‌റെ ഉത്തരവാദിത്വവും ഞാന്‍ നിറവേറ്റുകയാണ്. നീതി ലഭിക്കും വരെ ഞങ്ങളുടെ പോരാട്ടം തുടരും. ദയവായി തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്.'' സാക്ഷി മാലിക് ട്വീറ്റ് ചെയ്തു.

അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് മറ്റ് വ്യാഖ്യാനങ്ങൾ നൽകേണ്ടതില്ലെന്നും സാക്ഷി മാലിക് പറഞ്ഞു. ബ്രിജ്ഭൂഷണെ അറസ്റ്റ് ചെയ്യണമെന്നാണ് ആവശ്യപ്പെട്ടതെന്നും സാക്ഷിമാലിക്ക് വാർത്താ ഏജൻസിയായ എഎൻഐയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

logo
The Fourth
www.thefourthnews.in