നികുതി വര്‍ധനയുടെ 'ഇടത് ബദല്‍'; എല്ലാ മേഖലയിലും ജീവിത ചെലവ് കൂടും

നികുതി വര്‍ധനയുടെ 'ഇടത് ബദല്‍'; എല്ലാ മേഖലയിലും ജീവിത ചെലവ് കൂടും

നികുതിയേതര വിഭാഗത്തില്‍ 600 കോടിയുടെ വരുമാനമാണ് പ്രതീക്ഷിക്കുന്നത്

സമസ്ത മേഖലയിലും വിലക്കയറ്റത്തിന് വഴിയൊരുക്കുന്ന പ്രഖ്യാപനങ്ങളുമായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. പെട്രോള്‍, ഡീസല്‍ , മദ്യം തുടങ്ങി സര്‍ക്കാര്‍ സേവന ഫീസുകള്‍ ഉള്‍പ്പെടെ വര്‍ധിപ്പിച്ചു. പുതുതായി വാങ്ങുന്ന മോട്ടോര്‍ കാറുകളുടെയും സ്വകാര്യ ആവശ്യങ്ങള്‍ക്കുപയോഗിക്കുന്ന പ്രൈവറ്റ് സര്‍വീസ് വാഹനങ്ങളുടെയും നികുതി കൂട്ടി. പുതുതായി വാങ്ങുന്ന 2 ലക്ഷം രൂപ വരെ വിലയുള്ള മോട്ടോര്‍ സൈക്കിളുകളുടെ ഒറ്റത്തവണ നികുതിയില്‍ 2 ശതമാനം വര്‍ധനവും ബജറ്റില്‍ പ്രഖ്യാപിച്ചു.

പെട്രോള്‍, ഡീസല്‍ , മദ്യം തുടങ്ങി സര്‍ക്കാര്‍ സേവന ഫീസുകള്‍ ഉള്‍പ്പെടെ വര്‍ധിപ്പിച്ചു.

ദുര്‍ബല വിഭാഗങ്ങള്‍ക്ക് സാമൂഹ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിന് സാമൂഹ്യ സുരക്ഷാ സീഡ് ഫണ്ട് മുഖേന അധിക വിഭവ സമാഹരണം ലക്ഷ്യമിട്ടാണ് മദ്യ വില വര്‍ധിപ്പിച്ചത്. ഇതിനായി 500 രൂപ മുതല്‍ 999 രൂപ വരെ വിലവരുന്ന ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിന് ഒരു ബോട്ടിലിന് 20 രൂപ നിരക്കിലും 1000 രൂപ മുതലുള്ള മദ്യത്തിന് ബോട്ടിലിന് 40 രൂപ നിരക്കിലുമാണ് വില വര്‍ധന. പെട്രോള്‍ ഡീസല്‍ എന്നിവയ്ക്ക് ലിറ്ററിന് 2 രൂപ നിരക്കിലും സാമൂഹ്യ സുരക്ഷാ സെസ്സ് ഏര്‍പ്പെടുത്തും.

പുതുതായി രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങളുടെ ഒറ്റത്തവണ സെസും വര്‍ദ്ധിപ്പിച്ചു. ഇരുചക്രവാഹനം - 100 രൂപ, ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ - 200 രൂപ, മീഡിയം മോട്ടോര്‍ വാഹനം 300 രൂപ, ഹെവി മോട്ടോര്‍ വാഹനം 500 രൂപ എന്നിങ്ങനെയാണ് വര്‍ധന.

2023-24 ബജറ്റിൽ സംസ്ഥാനത്തെ കെട്ടിട നികുതി വർധിപ്പിച്ചു. കെട്ടിട നികുതി കൂടുകയും ഒന്നിലധികം വീടുകള്‍ ഉള്ളവര്‍ക്ക് പ്രത്യേക നികുതിയുമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഒഴിഞ്ഞു കിടക്കുന്ന കെട്ടിടങ്ങള്‍ക്കും പ്രത്യേക നികുതി ഈടാക്കും. സര്‍ക്കാര്‍ ഭൂമിയുടെ പാട്ടവാടക ന്യായവിലയെ അടിസ്ഥാനമാക്കി മാറ്റും. കോമ്പൗണ്ടിങ് രീതി മാറ്റി ഭൂമിയുടെ അളിവിന് അനുസരിച്ച് വാടകയില്‍ പരിഷ്‌കരണം വരുത്തും. ഈ നികുതിയേതര വിഭാഗത്തില്‍ 600 കോടിയുടെ വരുമാനമാണ് പ്രതീക്ഷിക്കുന്നത്.

സര്‍ക്കാര്‍ ഭൂമിയുടെ പാട്ട വാടക ഭൂമിയുടെ ന്യായവിലയെ അടിസ്ഥാനമാക്കി പരിഷ്‌കരിക്കും, മൈനിംഗ് & ജിയോളജി മേഖലയില്‍ പാറകളുടെ തരവും വലുപ്പവും അടിസ്ഥാനമാക്കി വ്യത്യസ്ത വില സംവിധാനം ഏര്‍പ്പെടുത്തും. ഭൂമിയുടെ ന്യായവില 20% വര്‍ധിപ്പിക്കുമെന്നും ധനമന്ത്രി അറിയിച്ചു.

അതേസമയം, പുതുതായി വാങ്ങുന്ന ഇലക്ട്രിക് മോട്ടോര്‍ ക്യാബ്, ഇലക്ട്രിക് ടൂറിസ്റ്റ് മോട്ടോര്‍ ക്യാബ് എന്നിവയുടെ ഒറ്റത്തവണ നികുതി ഇലക്ട്രിക് സ്വകാര്യ വാഹനങ്ങളുടെ നികുതിയ്ക്ക് തുല്യമായി വാഹന വിലയുടെ 5% ആയി കുറയ്ക്കുന്നു. നിലവില്‍ വാഹനവിലയുടെ 6% മുതല്‍ 20% വരെയുള്ള തുകയാണ് ഒറ്റത്തവണ നികുതിയായി ഈടാക്കിയിരുന്നത്.

logo
The Fourth
www.thefourthnews.in