പ്രതാപ ചന്ദ്രൻ
പ്രതാപ ചന്ദ്രൻ

പ്രതാപചന്ദ്രന്റെ മരണം; കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസെടുക്കും, പരാതി നിലനില്‍ക്കുമെന്ന് പോലീസിന് നിയമോപദേശം

മക്കൾ നൽകിയ പരാതിയിലാണ് പോലീസ് നിയമോപദേശം തേടിയത്

കെപിസിസി ട്രഷറര്‍ ആയിരുന്ന അഡ്വക്കേറ്റ് വി പ്രതാപ ചന്ദ്രന്റെ മരണം സംബന്ധിച്ചുള്ള പരാതിയില്‍ കേസ് നിലനില്‍ക്കുമെന്ന് പോലിസിന് നിയമോപദേശം ലഭിച്ചു. കേരള പോലിസ് ആക്ട് 120 അനുസരിച്ചും ഐപിസി 500 അനുസരിച്ച് അപകീര്‍ത്തിപ്പെടുത്തലിനും കേസെടുക്കാമെന്നാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ടി എ ഷാജി നിയമോപദേശം നല്‍കിയത്. പ്രതാപചന്ദ്രന്റെ മക്കളായ പ്രജിത്ത്, പ്രീതി എന്നിവര്‍ പോലീസ് മേധാവിക്ക് നല്‍കിയ പരാതിയിലാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനോട് കേസെടുക്കുന്നത് സംബന്ധിച്ച് നിയമപോദേശം തേടിയത്.

കോണ്‍ഗ്രസിലെ ചിലരുടെ മാനസിക പീഡനത്തെ തുടര്‍ന്നാണ് മരണമെന്ന് കാണിച്ചാണ് കുടുംബം നേരത്തെ ഡിജിപിക്ക് പരാതി നല്‍കിയത്. കോണ്‍ഗ്രസ് യൂണിറ്റ് കമ്മറ്റി സംവിധാനത്തിന്റെ ചുമതലക്കാരായ പ്രമോദ് കോട്ടപ്പള്ളി, രമേശന്‍ എന്നിവര്‍ക്കെതിരെയാണ് പരാതി. പരാതിയുടെ പകര്‍പ്പ് പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെപിസിസി പ്രസിഡന്റ് കെ സുധാകരനും കൈമാറുകയും ചെയ്തു. എന്നാല്‍ പിന്നീട് ഈ പരാതി പിന്‍വലിച്ചിരുന്നു. കെ സുധാകരന്റെ സമ്മര്‍ദ്ദം മൂലമാണ് പരാതി പിന്‍വലിച്ചതെന്ന് ചൂണ്ടിക്കാട്ടി ഇപ്പോള്‍ കുടുംബം മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരിക്കുകയാണ്.

പ്രതാപ ചന്ദ്രൻ
പരാതി പിന്‍വലിച്ചത് കെ സുധാകരന്റെ സമ്മര്‍ദ്ദം മൂലം; പ്രതാപചന്ദ്രന്റെ മരണത്തില്‍ മുഖ്യമന്ത്രിക്ക് പരാതിയുമായി മക്കൾ

പ്രമോദ് ,രമേശന്‍ എന്നിവര്‍ക്ക് എതിരെ പോലീസില്‍ പരാതി നല്‍കാന്‍ പ്രതാപ ചന്ദ്രന്‍ മരിക്കുന്നതിന് മുമ്പ് തീരുമാനിച്ചിരുന്നതായി മക്കൾ

കെപിസിസിയുടെ ഫണ്ടില്‍ തിരിമറിയും വെട്ടിപ്പും നടത്തിയെന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ച വാര്‍ത്ത അപകീര്‍ത്തിയും മാനസിക ആഘാതവും ഉണ്ടാക്കിയെന്നാണ് മക്കളുടെ പരാതി. ഇതാണ് പെട്ടന്നുള്ള മരണത്തിലേക്ക് നയിച്ചത്. ഈ അപവാദ പ്രചാരണത്തിന് പിന്നിലുള്ളവരെന്ന് സംശയിക്കുന്ന കോഴിക്കോട് സ്വദേശികളായ പ്രമോദ്, രമേശന്‍ എന്നിവര്‍ക്ക് എതിരെ പോലീസില്‍ പരാതി നല്‍കാന്‍ പ്രതാപചന്ദ്രന്‍ മരിക്കുന്നതിന് മുൻപ് തീരുമാനിച്ചിരുന്നതായും മക്കളുടെ പരാതിയിലുണ്ട്. ഇക്കാര്യം കെപിസിസി അദ്ധ്യക്ഷനെ അറിയിച്ചിരുന്നതായും പരാതിയില്‍ പറയുന്നു.

logo
The Fourth
www.thefourthnews.in