ശബരിമലയിലെ തിരക്ക് നിയന്ത്രണം; മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന്

ശബരിമലയിലെ തിരക്ക് നിയന്ത്രണം; മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന്

ഒരാഴ്ചയായി ശബരിമലയിൽ ഒരു ലക്ഷത്തോളം തീർത്ഥാടകരാണ് ദർശനത്തിനായി എത്തുന്നത്

ശബരിമലയിൽ തിരക്ക് വർധിച്ചതോടെ ക്രമീകരണങ്ങളെക്കുറിച്ച് തീരുമാനിക്കാൻ മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. തിരക്ക് നിയന്ത്രിക്കാനുള്ള ഹൈക്കോടതി നിര്‍ദേശങ്ങളില്‍ ക്രമീകരണങ്ങള്‍ വിലയിരുത്തും. രാവിലെ 11മണിക്ക് നിയമസഭാ മന്ദിരത്തിലെ ചേമ്പറിലാണ് യോഗം ചേരുക. ദേവസ്വം-പോലീസ് ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കും.

ഒരാഴ്ചയായി ശബരിമലയിൽ ഒരു ലക്ഷത്തോളം തീർത്ഥാടകരാണ് ദർശനത്തിനായി എത്തുന്നത്. തീർത്ഥാടകരുടെ തിരക്ക് പരിഗണിച്ച് ശബരിമലയിലെ ദർശന സമയത്തിൽ ഇന്നലെ ചില ക്രമീകരണങ്ങൾ നടത്തിയിരുന്നു. തിരക്ക് ഏറെയുളള ദിവസങ്ങളിൽ രാത്രി 11.30 നാകും നടയടച്ചാൽ മതിയെന്നാണ് തീരുമാനം. 

ശബരിമലയില്‍ തിരക്ക് നിയന്ത്രിക്കാനുള്ള ക്രമീകരണങ്ങൾ കാര്യക്ഷമമാക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. ശബരിമല ദർശന സമയം ഒരു മണിക്കൂർ അധികമാക്കാൻ കഴിയുമോ എന്ന് കോടതി ചോദിച്ചിരുന്നു. നിലവിൽ 18 മണിക്കൂറാണ് ശബരിമലയിലെ ദർശന സമയം.തീർത്ഥാടകരുടെ എണ്ണം ദിവസവും ഒരു ലക്ഷത്തിലെത്തിയ സാഹചര്യത്തിലാണ് ദർശന സമയം കൂട്ടാനാകുമോയെന്ന് കോടതി ചോദിച്ചത്.

ഏതാനും ദിവസങ്ങളായി ഒരുലക്ഷത്തിലേറെ പേരാണ് ദിവസവും ദര്‍ശനത്തിനായി ഓണ്‍ലൈന്‍ ബുക്ക് ചെയ്യുന്നത്. ഈ സീസണില്‍ ശബരിമല ദര്‍ശനത്തിനെത്തിയവരുടെ എണ്ണം 15 ലക്ഷം പിന്നിട്ടു. ഇന്ന് 1,07,260 പേരാണ് ദര്‍ശനത്തിനായി ബുക്ക് ചെയ്തിരിക്കുന്നത്.

logo
The Fourth
www.thefourthnews.in