അതിജീവിതയ്ക്ക് തിരിച്ചടി ; വിചാരണക്കോടതി മാറ്റണമെന്ന ആവശ്യം തള്ളി

അതിജീവിതയ്ക്ക് തിരിച്ചടി ; വിചാരണക്കോടതി മാറ്റണമെന്ന ആവശ്യം തള്ളി

വിചാരണക്കോടതി ജഡ്ജി നേരിട്ടോ അല്ലാതെയോ പ്രതികളുമായി ബന്ധപ്പെട്ടതിന് തെളിവുണ്ടോയെന്ന് കോടതി

നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയ്ക്ക് തിരിച്ചടി . വിചാരണക്കോടതി മാറ്റണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി. ജഡ്ജി നേരിട്ടോ അല്ലാതെയോ പ്രതികളോട് ബന്ധപ്പെട്ടതിന് തെളിവുണ്ടോയെന്ന് സുപ്രീം കോടതി ചോദിച്ചു. കോടതി മാറ്റിയില്ലെങ്കിൽ നീതി ലഭിക്കില്ലെന്ന അതിജീവിതയുടെ വാദം നിലനിൽക്കില്ലെന്ന് വിലയിരുത്തിയ കോടതി ഇത്തരം വാദങ്ങൾ ജുഡീഷ്യറിയെ അപകീർത്തിപ്പെടുത്തുമെന്നും നിരീക്ഷിച്ചു.

വിചാരണക്കോടതി ജഡ്ജിക്കെതിരായ ആരോപണങ്ങളും കോടതി തള്ളി. ജഡ്ജിയും പ്രതികളും തമ്മിൽ ബന്ധമുണ്ടെന്നും ഇതിനുള്ള തെളിവ് അന്വേഷണ ഉദ്യോഗസ്ഥരുടെ കൈവശമുണ്ടെന്നും അതിജീവിത ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇതോടെ കേസ് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം വർഗീസ് തന്നെ കേള്‍ക്കുമെന്ന് ഉറപ്പായി.

എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് നടിയെ ആക്രമിച്ച കേസ് ആദ്യം പരിഗണിച്ചിരുന്നത് . വാദം കേള്‍ക്കാന്‍ വനിതാ ജഡ്ജിയെ അനുവദിക്കണമെന്ന അതിജീവിതയുടെ ആവശ്യം പരിഗണിച്ചാണ് കേസ് പ്രത്യേക സിബിഐ കോടതിയിലേക്ക് മാറ്റിയത്. തുടര്‍ന്ന് പ്രത്യേക സിബിഐ കോടതിയിലെ ജഡ്ജി ഹണി എം വര്‍ഗീസ് വാദം കേള്‍ക്കാന്‍ തുടങ്ങി. എന്നാല്‍ ജഡ്ജിയെ മാറ്റുന്നതിനായി അതിജീവിത കോടതി മാറ്റണമെന്ന ആവശ്യവുമായി വീണ്ടും ഹൈക്കോടതിയിലെത്തി.

ഹര്‍ജി പരിഗണിച്ച ഹൈക്കോടതി പ്രത്യേക സിബിഐ കോടതിയില്‍ നിന്ന് കേസ് മാറ്റി കേസ് വീണ്ടും പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാക്കിയെങ്കിലും ജഡ്ജിയെ മാറ്റിയില്ല. ഈ സാഹചര്യത്തിലാണ് വീണ്ടും കോടതി മാറ്റണമെന്ന ആവശ്യവുമായി അതിജീവിത ഹൈക്കോടതിയിലെത്തിയത്. എന്നാല്‍ ഹൈക്കോടതി ഹര്‍ജി തള്ളുകയായിരുന്നു . കേസിന്റെ വിചാരണ അവസാനഘട്ടത്തിലാണെന്നും പ്രതികളും പ്രോസിക്യൂഷനും വിചാരണയുമായി സഹകരിക്കണമെന്നും കോടതി പറഞ്ഞു. ഇതിനെതിരെ അതിജീവിത സുപ്രീംകോടതിയിൽ നൽകിയ ഹർജിയാണ് ഇപ്പോൾ തള്ളിയത്

logo
The Fourth
www.thefourthnews.in