നടിയെ അക്രമിച്ച കേസ്: അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു പൗലോസിന്റെ  വിസ്താരം തുടങ്ങി

നടിയെ അക്രമിച്ച കേസ്: അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു പൗലോസിന്റെ വിസ്താരം തുടങ്ങി

കൊച്ചിയിലെ പ്രത്യേക വിചാരണ കോടതിയില്‍ ഉച്ചയോടെയാകും വിസ്താരം നടക്കുക. 2021 ല്‍ ബൈജു പൗലോസിനെ വിസ്തരിക്കാനിരിക്കെയാണ് ബാലചന്ദ്രകുമാര്‍ ദിലീപിനെതിരെ വെളിപ്പെടുത്തല്‍ നടത്തിയത്.

കൊച്ചിയില്‍ നടിയെ അക്രമിച്ച കേസിലെ വിചാരണ അന്തിമ ഘട്ടത്തിലേക്ക്. അവസാന സാക്ഷിയായ അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു പൗലോസിന്റെ വിസ്താരം തുടങ്ങി. കൊച്ചിയിലെ പ്രത്യേക വിചാരണ കോടതിയില്‍ ഉച്ചയോടെയാണ് വിസ്താരം ആരംഭിച്ചത്. 2021 ല്‍ ബൈജു പൗലോസിനെ വിസ്തരിക്കാനിരിക്കെയാണ് ബാലചന്ദ്രകുമാര്‍ ദിലീപിനെതിരെ വെളിപ്പെടുത്തല്‍ നടത്തിയത്. പിന്നീട് കേസില്‍ തുടരന്വേഷണം നടത്തുകയായിരുന്നു.

വിചാരണക്കോടതിയില്‍ 260 സാക്ഷികളെ ഇതിനകം വിസ്തരിച്ചു. ഇനി അന്വേഷണ ഉദ്യോഗസ്ഥനെ മാത്രമാണ് വിസ്തരിക്കാനുള്ളത്.

കേസിലെ പ്രധാന തെളിവായ നടിയുടെ ദ്യശ്യങ്ങളടങ്ങുന്ന മെമറി കാര്‍ഡ് അനധികൃതമായി പരിശോധിച്ചത് സംബന്ധിച്ച് ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം വിചാരണ കോടതി അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. അന്വേഷണത്തില്‍ എന്തെങ്കിലും കുറ്റകൃത്യം കണ്ടെത്തിയാല്‍ നടപടി സ്വീകരിക്കണം. അന്വേഷണം നടിയെ ആക്രമിച്ച കേസിന്റെ വിചാരണയെ ബാധിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ഹെകോടതി ഉത്തരവിട്ടിരുന്നു. നടിയുടെ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്.

നടിയെ അക്രമിച്ച കേസ്: അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു പൗലോസിന്റെ  വിസ്താരം തുടങ്ങി
സെബിയുടെ അന്വേഷണ സംഘത്തില്‍ അദാനിയുടെ അടുപ്പക്കാര്‍; സത്യം എങ്ങനെ തെളിയും?

തിരുവനന്തപുരം ഫോറന്‍സിക് ലാബില്‍ നടത്തിയ പരിശോധനയില്‍ മെമറി കാര്‍ഡിന്റെ ഹാഷ് വ്യാലുവില്‍ മാറ്റം ഉണ്ടായതായി കണ്ടെത്തിയതിനാല്‍ അന്വേഷണം വേണമെന്നായിരുന്നു നടിയുടെ ആവശ്യം.

2018 ജനുവരി 9നും ഡിസംബര്‍ 13നുമാണ് ആദ്യം ഹാഷ് വാല്യു മാറിയതെന്നും പിന്നീട് 2021 ജൂലൈയിലും ഹാഷ് വാല്യു മാറിയതായും ഫോറന്‍സിക് പരിശോധന ഫലത്തില്‍ കണ്ടെത്തിയിരുന്നു. മെമ്മറി കാര്‍ഡിലെ വിവരങ്ങള്‍ സുരക്ഷിതമാണെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്ന് സര്‍ക്കാരും കോടതിയെ അറിയിച്ചിരുന്നു. അതിജീവിതയുടെ ഹര്‍ജിക്കെതിരെ കേസില്‍ പ്രതിയായ നടന്‍ ദിലീപ് കോടതിയില്‍ നിലപാട് സ്വീകരിച്ചിരുന്നു. വിചാരണ നീട്ടിക്കൊണ്ടുപോകാനാണ് നടിയുടെ ശ്രമമെന്നും ഹര്‍ജി തള്ളണമെന്നും ദിലീപ് ആവശ്യപ്പെട്ടിരുന്നു.

logo
The Fourth
www.thefourthnews.in