'കേന്ദ്ര സേന ആവശ്യമില്ല'; 
വിഴിഞ്ഞത്ത് ക്രമസമാധാനപാലനത്തിന് പോലീസ് പര്യാപ്തമെന്ന് അഹമ്മദ് ദേവര്‍കോവില്‍

'കേന്ദ്ര സേന ആവശ്യമില്ല'; വിഴിഞ്ഞത്ത് ക്രമസമാധാനപാലനത്തിന് പോലീസ് പര്യാപ്തമെന്ന് അഹമ്മദ് ദേവര്‍കോവില്‍

വിഴിഞ്ഞം സംഘര്‍ഷത്തില്‍ ബാഹ്യ ഇടപെടലുണ്ടോ എന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് മന്ത്രി

വിഴിഞ്ഞത്ത് ക്രമസമാധാന പാലനത്തിന് കേന്ദ്രസേന ആവശ്യമില്ലെന്ന് തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. പദ്ധതി പ്രദേശത്തിനകത്ത് സുരക്ഷ ഒരുക്കാനാണ് നിര്‍മാണ കമ്പനിയായ അദാനി ഗ്രൂപ്പ് കേന്ദ്രസേനയെ ആവശ്യപ്പെട്ടത്. ഇക്കാര്യത്തില്‍ എതിര്‍പ്പില്ലെന്നാണ് സംസ്ഥാനം ഹൈക്കോടതിയില്‍ അറിയിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

''കോടിക്കണക്കിന് രൂപ മുടക്കി പദ്ധതി നടപ്പാക്കുമ്പോള്‍ അതിനകത്ത് സുരക്ഷ ആവശ്യപ്പെടാന്‍ നിര്‍മാണ കമ്പനിക്ക് അവകാശമുണ്ട്. അത് എതിര്‍ക്കേണ്ട കാര്യം സംസ്ഥാനത്തിനില്ല. എന്നാല്‍ പദ്ധതി പ്രദേശത്തിന് പുറത്തെ പ്രതിഷേധമോ ക്രമസമാധാനപാലനമോ ഉറപ്പാക്കാന്‍ കേരള പോലീസ് പര്യാപ്തമാണ് '' - അഹമ്മദ് ദേവര്‍കോവില്‍ വിശദീകരിച്ചു.

വിഴിഞ്ഞം സംഘര്‍ഷത്തില്‍ ബാഹ്യ ഇടപെടലുണ്ടോ എന്ന് ഇപ്പോള്‍ പറയാനാകില്ല. ഇത് സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രമെ വ്യക്തത ലഭിക്കൂ. വിഴിഞ്ഞം വിഷയത്തില്‍ മധ്യസ്ഥ ചര്‍ച്ചകള്‍ നടക്കുമെന്നും മന്ത്രി പറഞ്ഞു.

പദ്ധതി നിര്‍ത്തിവെയ്ക്കണമെന്ന ആവശ്യം അംഗീകരിക്കാനാകുന്നതല്ല. പദ്ധതി നിര്‍ത്തിവെച്ച് പഠനം എന്നതിന് പ്രസക്തി പോലുമില്ല. എല്ലാ ആറ് മാസത്തിനിടയിലും റിപ്പോര്‍ട്ട് ലഭ്യമാകുന്ന വിധം പഠനങ്ങള്‍ പദ്ധതിയുടെ തുടക്കം മുതല്‍ തന്നെ തുടര്‍ന്ന് വരുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

അതിനിടെ, വിഴിഞ്ഞം വിഷയത്തിൽ മന്ത്രിസഭക്ക് കൂട്ടുത്തരവദിത്വം നഷ്ടപ്പെട്ടുവെന്ന് കെ മുരളീധരൻ എം പി വിമർശിച്ചു. നിർമ്മാണം നടക്കുമ്പോൾ കേന്ദ്ര സേന വേണ്ടെന്നാണ് തന്റെ നിലപാടെന്നും അദ്ദേഹം വിശദീകരിച്ചു. വിഴിഞ്ഞത്ത് കേന്ദ്രസേന എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചാല്‍ പൂര്‍ണ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനായിരിക്കും. പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും കെ മുരളീധരന്‍ പറഞ്ഞു.

logo
The Fourth
www.thefourthnews.in