മന്ത്രിസഭ പുനഃസംഘടന: അഹമ്മദ് ദേവര്‍കോവിലും ആന്റണി രാജുവും രാജിവച്ചു

മന്ത്രിസഭ പുനഃസംഘടന: അഹമ്മദ് ദേവര്‍കോവിലും ആന്റണി രാജുവും രാജിവച്ചു

ഇടത് മുന്നണി യോഗത്തിന് തൊട്ടുമുന്‍പാണ് ക്ലിഫ് ഹൗസിലെത്തി രാജിക്കത്ത് കൈമാറിയത്

മന്ത്രിസഭ പുനഃസംഘടനയ്ക്ക് മുന്നോടിയായി ഗതാഗത മന്ത്രി ആന്റണി രാജുവും തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവിലും മുഖ്യമന്ത്രി പിണറായി വിജയന് രാജിക്കത്ത് കൈമാറി. ഇടത് മുന്നണി യോഗത്തിന് തൊട്ടുമുന്‍പാണ് ക്ലിഫ് ഹൗസിലെത്തി രാജിക്കത്ത് കൈമാറിയത്. പുതിയ മന്ത്രിമാരുടെ പ്രഖ്യാപനം ഇടത് മുന്നണി യോഗത്തിന് ശേഷം പ്രഖ്യാപിക്കും.

കേരള കോണ്‍ഗ്രസ് ബി എംഎല്‍എ കെ ബി ഗണേഷ് കുമാറും കോണ്‍ഗ്രസ് എസ് എംഎല്‍എ കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരാകും

മുന്നണി ധാരണ പ്രകാരം, രണ്ടര വര്‍ഷം ടേം കഴിഞ്ഞതിനെ തുടര്‍ന്നാണ് ആന്റണി രാജുവും അഹമ്മദ് ദേവര്‍കോവിലും രാജിവയ്ക്കുന്നത്. ഇവര്‍ക്ക് പകരം, കേരള കോണ്‍ഗ്രസ് ബി എംഎല്‍എ കെ ബി ഗണേഷ് കുമാറും കോണ്‍ഗ്രസ് എസ് എംഎല്‍എ കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരാകും. നവകേരള സദസ്സിന്റെ സമാപനത്തിന് ശേഷം മന്ത്രിമാര്‍ രാജിവയ്ക്കണമെന്നായിരുന്നു ധാരണ.

രണ്ടര വര്‍ഷം മന്ത്രിയായി ഇരിക്കാനായിരുന്നു മുന്നണി ധാരണ. അതനുസരിച്ച് നവംബര്‍ 19ന് തന്നെ താന്‍ രാജി സന്നദ്ധത അറിയിച്ചതാണ്. എന്നാല്‍, നവകേരള സദസ്സ് ഉള്‍പ്പെടെയുള്ള പരിപാടികള്‍ നടക്കുന്നതിനാലായിരിക്കാം മന്ത്രിസ്ഥാനത്ത് തുടരാനാണ് മുഖ്യമന്ത്രിയും എല്‍ഡിഎഫും ആവശ്യപ്പെട്ടത്. ഇന്നലെ നവകേരള സദസ്സ് സമാപിച്ചു. അതില്‍ പങ്കെടുത്തതിന് ശേഷം, മുഖ്യമന്ത്രിയെ കണ്ട് രാജി സമര്‍പ്പിക്കണം എന്നാണ് കരുതിയത്. എന്നാല്‍ ഇന്നാണ് സമയം നല്‍കിയത്. ഇന്ന് രാവിലെ കണ്ട് രാജി സമര്‍പ്പിച്ചു. തുടര്‍ന്ന് എംഎല്‍എ എന്ന നിലയില്‍ ജനങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കും. രണ്ടര വര്‍ഷക്കാലം നല്‍കിയ പിന്തുണയ്ക്കും പ്രോത്സാഹനത്തിനും നന്ദിയുണ്ട്. കെഎസ്ആര്‍ടിസികൂടി ഉള്‍പ്പെടുന്ന ഗതാഗത വകുപ്പാണ് താന്‍ കൈകാര്യം ചെയ്തിരുന്നത്. ഒരുപാട് പ്രതിസന്ധിയിലൂടെ കടന്നുപോയ വകുപ്പാണത്. ഈ മാസത്തെ ശമ്പളം പൂര്‍ണമായി ഇന്നലെക്കൊണ്ടുതന്നെ മുഴുവന്‍ ജീവനക്കാര്‍ക്കും ഒരു രൂപയുടെ പോലും കുടിശ്ശിക ഇല്ലാതെ നല്‍കാന്‍ സാധിച്ചില്‍ സന്തോഷമുണ്ട്. ക്രിസ്മസിന് ശമ്പളം മുടങ്ങിയില്ല. ഗതാഗത വകുപ്പ് മുള്‍ക്കിരീടം ആയിരുന്നില്ല-ആന്റണി രാജു മാധ്യമങ്ങളോട് പറഞ്ഞു.

logo
The Fourth
www.thefourthnews.in