വി ഡി സതീശന്‍
വി ഡി സതീശന്‍

ബഫര്‍സോണ്‍ വിഷയം വഷളാക്കിയത് എ കെ ശശീന്ദ്രന്‍; മന്ത്രിസ്ഥാനത്തിരിക്കാന്‍ യോഗ്യനല്ലെന്ന് വി ഡി സതീശന്‍

കക്ഷി നേതാവായതിനാല്‍ എ കെ ശശീന്ദ്രനെ മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റാന്‍ മുഖ്യമന്ത്രിക്ക് മടിയുണ്ടെങ്കില്‍, വിശ്രമത്തിനും വിനോദത്തിനും സാധ്യതയുള്ള മറ്റേതെങ്കിലും വകുപ്പ് നല്‍കണമെന്ന് വി ഡി സതീശന്‍

എ കെ ശശീന്ദ്രന് വനം മന്ത്രി സ്ഥാനത്ത് തുടരാന്‍ യോഗ്യതയില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. '' ബഫര്‍സോണ്‍ വിഷയം വഷളാക്കിയത് എ കെ ശശീന്ദ്രനാണ്. അദ്ദേഹത്തെ മന്ത്രിസ്ഥാനത്ത് നിന്ന് പുറത്താക്കണം'' - വി ഡി സതീശന്‍ ആവശ്യപ്പെട്ടു. ബഫര്‍ സോണ്‍ വിഷയം ശരിയായ രീതിയില്‍ സര്‍ക്കാര്‍ പഠിക്കുന്നില്ലെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. കക്ഷി നേതാവായതിനാല്‍ എ കെ ശശീന്ദ്രനെ മന്ത്രിസ്ഥാനത്ത് നിന്ന് പുറത്താക്കാന്‍ മുഖ്യമന്ത്രിക്ക് മടിയുണ്ടെങ്കില്‍, വിശ്രമത്തിനും വിനോദത്തിനും സാധ്യതയുള്ള മറ്റേതെങ്കിലും വകുപ്പ് നല്‍കണമെന്നും പ്രതിപക്ഷനേതാവ് പരിഹസിച്ചു . ബഫര്‍സോണുമായി ബന്ധപ്പെട്ട് എയ്ഞ്ചല്‍വാലി, പമ്പാവാലിയിലെ പ്രദേശവാസികള്‍ നടത്തിയ ജനകീയ സദസില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.

ബഫര്‍ സോണ്‍ മേഖല
ബഫര്‍ സോണ്‍ മേഖല

'' സര്‍ക്കാരിന്റെ അനാസ്ഥയുടെയും കെടുകാര്യസ്ഥതയുടെയും ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ബഫര്‍സോണ്‍ കേരളത്തിലെ ലക്ഷക്കണക്കിന് കര്‍ഷകരെ പ്രയാസപ്പെടുത്തിയ തീരുമാനങ്ങളാണ് സുപ്രീംകോടതി വിധി വന്ന ജൂണ്‍ മൂന്ന് മുതല്‍ ഇന്നുവരെ സംഭവിച്ചുകൊണ്ടിരിക്കുന്നത്. വനം വകുപ്പ് സ്വീകരിച്ച ഓരോ നടപടികളും ജനതാത്പര്യത്തിന് വിരുദ്ധമാണ്'' - പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. പമ്പാവാലിയിലെയും എയ്ഞ്ചല്‍വാലിയിലെയും പ്രദേശങ്ങളെ മുഴുവന്‍ വനഭൂമിയാക്കിയുള്ള ഉപഗ്രഹ മാപ്പ് ഡല്‍ഹിക്ക് അയച്ച മന്ത്രിയാണ് ഇവിടെ വന്ന് എല്ലാ പ്രശ്നങ്ങളും പരിഹരിക്കുമെന്ന് പ്രസംഗിച്ചതെന്നും വി ഡി സതീശന്‍ ആരോപിച്ചു.

'' ഉപഗ്രഹ സര്‍വെ റിപ്പോര്‍ട്ട് അപൂര്‍ണമാണെന്ന് അറിയാമായിരുന്നിട്ടും മൂന്നര മാസത്തോളും സര്‍ക്കാര്‍ ഒളിപ്പിച്ച് വെച്ചു. വീടുകളുടെയും സര്‍ക്കാര്‍ ഓഫീസുകളുടെയും ദേവാലയങ്ങളുടെയും വിവരങ്ങള്‍ പഞ്ചായത്ത് ഓഫീസുകളില്‍ നിന്നും ശേഖരിച്ച് 15 ദിവസം കൊണ്ട് മാനുവല്‍ സര്‍വേ നടത്താമായിരുന്നു. എന്നിട്ടും ബഫര്‍ സോണില്‍ അപകടകരമായ സ്ഥിതിയാണെന്ന റിപ്പോര്‍ട്ട് നല്‍കാന്‍ പറ്റാത്ത വനം മന്ത്രി എന്തിനാണ് സ്ഥാനത്ത് തുടരുന്നത്?'' - വി ഡി സതീശന്‍ ചോദിച്ചു.

പത്ത് കിലോമീറ്റര്‍ ബഫര്‍സോണില്‍ അഭിപ്രായം അറിയിക്കാനാണ് സുപ്രീംകോടതി ആദ്യം ആവശ്യപ്പെട്ടിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് തദ്ദേശ ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവരുമായി സംസാരിച്ച് ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കണമെന്ന റിപ്പോര്‍ട്ട് യുഡിഎഫ് സര്‍ക്കാര്‍ നല്‍കിയത്. ഇതല്ലാതെ മറ്റേതെങ്കിലും റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെങ്കില്‍ വനം മന്ത്രി അത് കാണിക്കട്ടേയെന്നും വി ഡി സതീശന്‍ പറഞ്ഞു.

logo
The Fourth
www.thefourthnews.in