എല്‍ദോസ് കുന്നപ്പിള്ളില്‍
എല്‍ദോസ് കുന്നപ്പിള്ളില്‍

പരാതിക്കാരിയെ മർദിച്ചു; കുന്നപ്പിള്ളിലിനെതിരെ വീണ്ടും കേസ്

സ്ത്രീയെ ആക്രമിച്ചതിനും സ്ത്രീത്വത്തെ അപമാനിച്ചതിനുമുളള വകുപ്പുകളാണ് ചുമത്തിയത്

ബലാത്സം​ഗക്കേസിൽ എൽദോസ് കുന്നപ്പിളളിലിന് കുരുക്ക് മുറുകുന്നു. മർദിച്ചെന്ന പരാതിക്കാരിയുടെ മൊഴിയില്‍ തിരുവനന്തപുരം വഞ്ചിയൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. സ്ത്രീയെ ആക്രമിച്ചതിനും സ്ത്രീത്വത്തെ അപമാനിച്ചതിനുമുള്ള വകുപ്പുകളാണ് എംഎല്‍എയ്ക്കെതിരെ ചുമത്തിയത്.

വഞ്ചിയൂരിൽ അഭിഭാഷകന്റെ മുറിയിൽ വച്ച് മർദിച്ചു എന്ന യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കുന്നപ്പിള്ളിലിനെതിരെ കേസ് എടുത്തിരിക്കുന്നത്. അതേസമയം, ബലാത്സം​ഗക്കേസിൽ കുന്നപ്പിള്ളിലിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് സർക്കാർ ഹൈകോടതിയെ സമീപിക്കും. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി അനുവദിച്ച മുൻകൂർ ജാമ്യത്തിന്റെ വിധിപ്പകർപ്പുമായി അന്വേഷണ ഉദ്യോ​ഗസ്ഥൻ ഹൈകോടതിയിലെത്തി ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനുമായി ചർച്ച നടത്തി.

നേരത്തെ, ബലാത്സം​ഗക്കേസിലും വധശ്രമക്കേസിലും മതിയായ തെളിവുകളുണ്ടെന്ന അടിസ്ഥാനത്തിൽ പ്രതിയെ കസ്റ്റഡിയിൽ വച്ച് ചോദ്യം ചെയ്യാനായി അപ്പീൽ നൽകാൻ നിയമോപദേശവും ജില്ലാ ക്രൈം ബ്രാഞ്ചിന് ലഭിച്ചിരുന്നു. ഇതേത്തുടർന്നായിരുന്നു അന്വേഷണ ഉദ്യോ​ഗസ്ഥർ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനുമായി ചർച്ച നടത്തിയത്.

ജാമ്യ ഉത്തരവിനെ ചോദ്യം ചെയ്യാമെന്നാണ് പോലീസിന് കിട്ടിയ നിയമോപദേശം. എൽദോസിനെതിരെ ബലാത്സം​ഗം അടക്കമുളള ​ഗുരുതരമായ ആരോപണങ്ങളാണ് ഉളളത്. പ്രതിയെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യണമെന്നും തെളിവ് ശേഖരണത്തിന് ഇത് അനിവാര്യമാണെന്നും അടക്കമുളള കാര്യങ്ങൾ ഉയർത്തിയാകും മുൻകൂർ ജാമ്യം റദ്ദാക്കാനുളള ഹർജി സർക്കാർ നൽകുക. കൂടാതെ, എൽദോസ് കുന്നപ്പിളളിൽ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന കാര്യവും അന്വേഷണസംഘം ഹൈക്കോടതിയെ അറിയിക്കും.

logo
The Fourth
www.thefourthnews.in