'എന്തിന്റെ പേരിലായാലും അംഗീകരിക്കാനാവില്ല':
ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണങ്ങള്‍ തടയണമെന്ന്  ഹെെക്കോടതി

'എന്തിന്റെ പേരിലായാലും അംഗീകരിക്കാനാവില്ല': ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണങ്ങള്‍ തടയണമെന്ന് ഹെെക്കോടതി

ബോധപൂർവമല്ലെങ്കിലും ഇത്തരം സംഭവങ്ങൾ ന്യായീകരിക്കാനുള്ള ശ്രമം നടക്കുന്നതായി തോന്നുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി

സംസ്ഥാനത്ത് നിരന്തരം റിപ്പോര്‍ട്ട് ചെയ്യുന്ന ആരോഗ്യ പ്രവർത്തകർക്കെതിരായ ആക്രമണങ്ങൾ തടയാൻ സ്വീകരിക്കുന്ന നടപടികൾ അടിയന്തിരമായി അറിയിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം. പ്രശ്നത്തിന് പരിഹാരം കാണാന്‍ കഴിയുന്ന നിയമ നിർമാണമടക്കം നിർദേശങ്ങൾ സമർപ്പിക്കാനും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് കൗസർ എടപ്പഗത്ത് എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച് സർക്കാറിനോട് നിർദേശിച്ചു.

ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കുമെതിരായ അതിക്രമങ്ങൾ തടയണമെന്നാവശ്യപ്പെട്ട് കേരള പ്രൈവറ്റ് ഹോസ്‌പിറ്റൽസ് അസോസിയേഷൻ നൽകിയ ഹർജിയാണ് കോടതി പരിഗണിച്ചത്. കോഴിക്കോട്, മുവാറ്റുപുഴ ആശുപത്രികളിലുണ്ടായ അക്രമ സംഭവങ്ങളിലെ റിപ്പോർട്ട് സർക്കാർ അഭിഭാഷകൻ കോടതിക്ക് കൈമാറി.

ബോധപൂർവമല്ലെങ്കിലും ഇത്തരം സംഭവങ്ങൾ ന്യായീകരിക്കാനുള്ള ശ്രമം നടക്കുന്നതായി തോന്നുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി. അതിനാൽ, എന്തിന്‍റെ പേരിലായാലും ഇത്തരം അക്രമ സംഭവങ്ങളെ അംഗീകരിക്കാനാവില്ല. അനിഷ്ട സംഭവങ്ങൾ ഉണ്ടായ ശേഷമുള്ള നടപടികളേക്കാൾ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാനുള്ള നടപടികൾക്കാണ് കോടതി പ്രാധാന്യം നൽകുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. ഹര്‍ജി മാർച്ച് 30ന് വീണ്ടും പരിഗണിക്കും.

logo
The Fourth
www.thefourthnews.in