അട്ടപ്പാടി മധു വധക്കേസ്: ഒന്നാം പ്രതിയുടെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു

അട്ടപ്പാടി മധു വധക്കേസ്: ഒന്നാം പ്രതിയുടെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു

ഒരു ലക്ഷം രൂപയുടെ സ്വന്തം ജാമ്യവും പാലക്കാട് റവന്യു ജില്ല വിട്ടുപോകരുതെന്ന നിബന്ധനയോടെയുമാണ് കോടതി ഹുസൈന്റെ ശിക്ഷ മരവിപ്പിച്ചത്

അട്ടപ്പാടി മധു വധക്കേസില്‍ ഒന്നാം പ്രതി ഹുസൈന്റെ ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി. കേസിലെ മറ്റ് 12 പ്രതികളുടെ ഇടക്കാല ഹര്‍ജി തള്ളിക്കൊണ്ടുള്ള വിധിയിലാണ് ഒന്നാം പ്രതിയുടെ ശിക്ഷ മരവിപ്പിച്ച് കോടതി ജാമ്യം അനുവദിച്ചത്. മണ്ണാര്‍ക്കാട് എസ്‌സി-എസ്‌ടി കോടതി വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്.

ശിക്ഷ മരവിപ്പിച്ചതോടെ അപ്പീലില്‍ അന്തിമവിധി വരും വരെ ഒന്നാം പ്രതിക്ക് ജാമ്യത്തില്‍ പുറത്തിറങ്ങാന്‍ കഴിയും. അപ്പീല്‍ ഹര്‍ജിയില്‍ പിന്നീട് വാദം കേള്‍ക്കും. ഒരു ലക്ഷം രൂപയുടെ സ്വന്തം ജാമ്യവും പാലക്കാട് റവന്യു ജില്ല വിട്ടുപോകരുതെന്ന നിബന്ധനയോടെയുമാണ് കോടതി ഹുസൈന്റെ ശിക്ഷ മരവിപ്പിച്ചത്.

കേസില്‍ 13 പ്രതികള്‍ക്ക് ഏഴ് വര്‍ഷം കഠിന തടവാണ് മണ്ണാര്‍ക്കാട് എസ് സി - എസ് ടി കോടതി വിധിച്ചത്. പതിനാറാം പ്രതി മുനീറിനെ ഒഴിച്ച് പതിമൂന്ന് പേര്‍ക്കും ശിക്ഷ ലഭിച്ചിരുന്നു. ഒന്നാം പ്രതി ഹുസൈന്‍ 1,05,000 രൂപയും മറ്റു പ്രതികള്‍ 1,18, 000 രൂപയും പിഴയടയ്ക്കണമെന്നും കോടതി. പിഴത്തുകയുടെ പകുതി മധുവിന്റെ അമ്മയ്ക്ക് നല്‍കണമെന്നും കോടതി വിധിച്ചിരുന്നു.

സംഭവം നടന്ന് അഞ്ച് വര്‍ഷത്തിനൊടുവിലാണ് 13 പ്രതികള്‍ കുറ്റക്കാരെന്ന് ജഡ്ജി കെ എം രതീഷ് കുമാര്‍ വിധിച്ചത്. നാലാം പ്രതി അനീഷ്, പതിനൊന്നാം പ്രതി അബ്ദുള്‍ കരീം എന്നിവരെ കോടതി വെറുതെ വിട്ടു.

അട്ടപ്പാടി ചിണ്ടക്കി ഊരിലെ മല്ലന്റെയും മല്ലിയുടെയും മകനായ മധു 2018 ഫെബ്രുവരി 22നാണു കൊല്ലപ്പെടുന്നത്. പട്ടിണി മാറ്റാന്‍ ഒരു നേരത്തെ ഭക്ഷണം മോഷ്ടിച്ചുവെന്ന കുറ്റമാരോപിച്ച് ആള്‍ക്കൂട്ടം അതിക്രൂരമായി മര്‍ദിച്ചാണ് മധുവിനെ കൊന്നത്. അതിവേഗം പ്രതിപ്പട്ടിക തയ്യാറാക്കിയെങ്കിലും പിന്നീടങ്ങോട്ട് കേസിന്റെ വഴിയില്‍ നിരവധി തടസ്സങ്ങളുണ്ടായി.

കേസ് അന്വേഷിച്ച അഗളി പോലീസ് മേയ് 31നാണ് കോടതിയില്‍ കുറ്റപത്രം നല്‍കിയത്. ഏപ്രില്‍ 28നാണ് മണ്ണാര്‍ക്കാട് പ്രത്യേക കോടതി വിചാരണ ആരംഭിച്ചത്. മധു കൊല്ലപ്പെട്ട് അഞ്ച് വര്‍ഷത്തിനു ശേഷമാണ് വിചാരണ നടപടികളും വിധിയുമുണ്ടായത്.

logo
The Fourth
www.thefourthnews.in