ഇന്റര്‍സിറ്റി എക്‌സ്പ്രസിൽ തീ വയ്ക്കാൻ ശ്രമം; ഇരുപതുകാരൻ പിടിയിൽ

ഇന്റര്‍സിറ്റി എക്‌സ്പ്രസിൽ തീ വയ്ക്കാൻ ശ്രമം; ഇരുപതുകാരൻ പിടിയിൽ

ഇതോടെ, ട്രെയിൻ തീവയ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ട് മാസത്തിനിടെ മൂന്ന് സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്

വീണ്ടും ട്രെയിനിൽ തീവയ്പിന് ശ്രമം. ഓടിക്കൊണ്ടിരുന്ന കണ്ണൂര്‍-എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസിലാണ് സംഭവം. ഇന്ന് ഉച്ച കഴിഞ്ഞപ്പോഴാണ് സംഭവം നടന്നത്. കംപാർട്ട്‌മെന്റിനകത്തെ സുരക്ഷാ മുന്നറിയിപ്പ് രേഖപ്പെടുത്തിയ പ്ലാസ്റ്റിക് സ്റ്റിക്കർ യുവാവ് വലിച്ചുകീറുകയും അതിന് തീ കൊടുക്കാൻ ശ്രമിക്കുകയായിരുന്നു.

ട്രെയിന്‍ കൊയിലാണ്ടി സ്‌റ്റേഷന്‍ പിന്നിട്ടപ്പോഴാണ് ആക്രമണം നടത്താന്‍ ശ്രമം നടന്നത്. മഹാരാഷ്ട്ര സ്വദേശിയായ 20കാരനെ പിടികൂടിയതായി റെയിൽവെ പോലീസ് അറിയിച്ചു. ഇയാൾക്കൊപ്പം ഉണ്ടായിരുന്ന യാത്രക്കാരാണ് ഇയാളെ പിടികൂടി റെയില്‍വെ പോലീസിനെ ഏല്‍പ്പിച്ചത്. ഇയാളെ പോലീസ് ചോദ്യംചെയ്തു വരികയാണ്. യുവാവ് മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്ന് സംശയമുണ്ട്. ഇതോടെ, ട്രെയിൻ തീവയ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ട് മാസത്തിനിടെ മൂന്ന് സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

കഴിഞ്ഞ ദിവസം കണ്ണൂരില്‍ നിര്‍ത്തിയിട്ട ട്രെയിനിലെ ഒരു ബോഗി തീയിട്ടു നശിപ്പിച്ചതിനു പിന്നാലെയാണ് പുതിയ സംഭവം. കണ്ണൂര്‍ റെയില്‍വെ സ്‌റ്റേഷനില്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് ട്രെയിനിന് തീപിടിച്ച സംഭവത്തില്‍ പോലീസിനോട് വിവരങ്ങള്‍ തേടിയിരിക്കുകയാണ് എൻഐഎ. പുറത്തുവന്ന സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. ഏപ്രിൽ രണ്ടിന് ആലപ്പുഴ - കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസില്‍ ഡി വൺ കംപാർട്ട്മെന്റിലെത്തി പ്രതി ഷാരൂഖ് സെയ്‌ഫി പെട്രോളൊഴിച്ച് തീവച്ചതിന്റെ അന്വേഷണങ്ങളും എൻഐഎ അന്വേഷിച്ച് വരികയാണ്. ഈ സംഭവത്തിൽ, മൂന്ന് യാത്രക്കാർ മരിക്കുകയും എട്ടുപേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.

logo
The Fourth
www.thefourthnews.in