ഗവര്‍ണറെ ചാന്‍സലര്‍ പദവിയില്‍ നിന്ന് നീക്കുന്നതിനുള്ള  ബില്‍ നിയമസഭയില്‍; ചട്ടങ്ങള്‍ ലംഘിച്ച ബില്ലെന്ന് പ്രതിപക്ഷം

ഗവര്‍ണറെ ചാന്‍സലര്‍ പദവിയില്‍ നിന്ന് നീക്കുന്നതിനുള്ള ബില്‍ നിയമസഭയില്‍; ചട്ടങ്ങള്‍ ലംഘിച്ച ബില്ലെന്ന് പ്രതിപക്ഷം

ചാന്‍സലര്‍ സ്ഥാനത്ത് ഗവര്‍ണര്‍ക്ക് പകരം വിദ്യാഭ്യാസ വിദഗ്ദ്ധരെ കൊണ്ടു വരുന്നതിന് വ്യവസ്ഥ ചെയ്യുന്നതാണ് ബില്‍

സംസ്ഥാനത്തെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കുന്നതിനുള്ള ബില്‍ നിയമസഭയില്‍. മുഖ്യമന്ത്രിക്ക് വേണ്ടി നിയമവകുപ്പ് മന്ത്രി പി രാജീവ് ബില്‍ നിയമസഭയുടെ മേശപ്പുറത്ത് വെച്ചു. തടസ വാദവുമായി പ്രതിപക്ഷം രംഗത്തെത്തി. യുജിസി മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണ് സർകലാശാല ഭേദഗതി ബില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. പ്രതിപക്ഷത്തിന്റെ വിമർശനങ്ങള്‍ രാഷ്ട്രീയ പ്രേരിതമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. യുജിസി മാനദണ്ഡങ്ങള്‍ ഉന്നയിച്ച് നിയമനിർമ്മാണത്തെ എതിർക്കുന്നത് അപകടകരമായ രാഷ്ട്രീയമാണ്. യുജിസി ചട്ടങ്ങള്‍ സംസ്ഥാന നിയമത്തിന് മുകളിലാണോയെന്നും അദ്ദേഹം ചോദിച്ചു.

ചാന്‍സലര്‍ സ്ഥാനത്ത് ഗവര്‍ണര്‍ക്ക് പകരം വിദ്യാഭ്യാസ വിദഗ്ദ്ധരെ കൊണ്ടു വരുന്നതിന് വ്യവസ്ഥ ചെയ്യുന്നതാണ് ബില്‍. നിയമം നിലവില്‍ വന്നാല്‍ ചാന്‍സലറെ സര്‍ക്കാരിന് നിയമിക്കാനാകും. പ്രശസ്തനായ ഒരു വിദ്യാഭ്യാസ വിചക്ഷണന്‍, അല്ലെങ്കില്‍ കാര്‍ഷികവും വെറ്ററിനറി ശാസ്ത്രവും ഉള്‍പ്പെട്ട ശാസ്ത്രം, സാങ്കേതിക ശാസ്ത്രം, വൈദ്യ ശാസ്ത്രം, സാമൂഹിക ശാസ്ത്രം, ഹ്യൂമാനിറ്റീസ്, സാഹിത്യം, കല, സാംസ്‌കാരികം, നിയമം, പൊതുഭരണം എന്നിവയില്‍ ഏതെങ്കിലും മേഖലയില്‍ പ്രാവീണ്യമുള്ളയാള്‍ ഇങ്ങനെയാണ് സര്‍വകലാശാലാ നിയമങ്ങള്‍ (ഭേദഗതി) ബില്ലില്‍ ചാന്‍സലര്‍മാരുടെ യോഗ്യത നിഷ്‌കര്‍ച്ചിരിക്കുന്നത്.

സമാന സ്വഭാവമുള്ള സര്‍വകലാശാലകള്‍ക്ക് ഒരു ചാന്‍സലറും പ്രത്യേക വിഷയങ്ങള്‍ മാത്രം കൈകാര്യം ചെയ്യുന്ന സര്‍വകലാശാലകള്‍ക്ക് പ്രത്യേകം ചാന്‍സലര്‍മാരും ആയിരിക്കുക. 5 വര്‍ഷമായിരിക്കും ചാൻസലറുടെ കാലാവധി. അധിക കാലയളവിലേക്ക് പുനര്‍ നിയമനം വ്യവസ്ഥ ചെയ്യുന്നുണ്ട്. ഗുരുതരമായി പെരുമാറ്റ ദൂഷ്യത്തില്‍ മേലുള്ള ആരോപണത്തിലോ ഉത്തരവ് വഴി നീക്കം ചെയ്യാം. സുപ്രീംകോടതിയിലെയോ ഹൈക്കോടതിയിലെയോ ജഡ്ജി അന്വേഷണം നടത്തി തെളിയിക്കപ്പെടണം.

ബില്‍ അവതരിപ്പിക്കുബോള്‍ എ ജിയെ സഭയില്‍ വിളിച്ച് വരുത്തണമെന്ന് പ്രതിപക്ഷം സഭയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഇത് തള്ളി.

logo
The Fourth
www.thefourthnews.in