പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഹാജരും ശമ്പളവുമായി ബന്ധിപ്പിക്കും; പുതുവര്‍ഷത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബയോമെട്രിക് പഞ്ചിങ്

പഞ്ചിങിന്റെ കാര്യത്തിൽ വകുപ്പ് മേധാവികൾ കർശന നടപടി സ്വീകരിക്കണമെന്ന് ചീഫ് സെക്രട്ടറി

സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകളില്‍ വീണ്ടും ബയോമെട്രിക് പഞ്ചിങ് സംവിധാനം നിര്‍ബന്ധമാക്കുന്നു. ജനുവരി ഒന്ന് മുതല്‍ ബയോമെട്രിക് പഞ്ചിങ് നിര്‍ബന്ധമാക്കി ചീഫ് സെക്രട്ടറി ഉത്തരവിറക്കി. സെക്രട്ടേറിയറ്റിലും കളക്ട്രേറ്റുകളിലും വകുപ്പ് മേധാവികളുടെ ഓഫീസിലും പഞ്ചിങ് നടപ്പാക്കണമെന്നും ചീഫ് സെക്രട്ടറി വിപി ജോയ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ കേന്ദ്രീകൃത ഡാറ്റാബേസ് സംവിധാനമായ സ്പാർക്കുമായി ബന്ധപ്പെടുത്തിയാണ് പഞ്ചിങ് നടപ്പാക്കുന്നത്

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ കേന്ദ്രീകൃത ഡാറ്റാബേസ് സംവിധാനമായ സ്പാർക്കുമായി ബന്ധപ്പെടുത്തിയാണ് പഞ്ചിങ് നടപ്പാക്കുന്നത്. സെക്രട്ടേറിയറ്റിലും കളക്ട്രേറ്റുകളിലും വകുപ്പ് മേധാവികളുടെ ഓഫീസിലും സംവിധാനം നടപ്പില്‍ വരുന്നതിന് പിന്നാലെ 2023 മാർച്ചോടെ മറ്റെല്ലാ ഓഫീസുകളിലും ബയോമെട്രിക് പഞ്ചിങ് നടപ്പാക്കണമെന്നും ചീഫ് സെക്രട്ടറി നിർദേശിച്ചു. ബയോമെട്രിക് പഞ്ചിങ് സംവിധാനം സ്പാർക്കുമായി ബന്ധിപ്പിക്കുന്നതോടെ ജോലിക്ക് ഹാജരാകാൻ വൈകുന്ന ഉദ്യോഗസ്ഥരുടെ ശമ്പളം സർക്കാരിന് പിടിക്കാനാകും.

സര്‍ക്കാര്‍ ജീവനക്കാരുടെ കാര്യക്ഷമത ഉറപ്പുവരുത്താനാണ് പഞ്ചിങ് സംവിധാനം നടപ്പാക്കുന്നത് എന്നാണ് ഉത്തരവില്‍ വ്യക്തമാക്കുന്നത്. ഇക്കാര്യത്തില്‍ കാര്യത്തിൽ വകുപ്പ് മേധാവികൾ കർശന നടപടി സ്വീകരിക്കണമെന്നും ചീഫ് സെക്രട്ടറി അറിയിച്ചു.

സംസ്ഥാനത്ത് നേരത്തെ പലതവണ പഞ്ചിങ് സംവിധാനം നടപ്പാക്കാന്‍ വിവിധ സര്‍ക്കാരുകളുടെ കാലത്ത് ശ്രമങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ ഇത് പൂര്‍ണമായും നടപ്പാക്കാന്‍ സാധിച്ചിരുന്നില്ല. ഇകെ നായനാര്‍ സര്‍ക്കാരിന്റെ അവസാന കാലത്താണ് സെക്രട്ടറിയേറ്റിന്റെ അനക്സില്‍ പഞ്ചിങ് സംവിധാനം ഏര്‍പ്പെടുത്തിയത്. പിന്നീട് 2001 ല്‍ എകെ ആന്റണി സര്‍ക്കാരിന്റെ കാലത്ത് സര്‍ക്കാര്‍ ഓഫീസുകളില്‍ പഞ്ചിങ് സംവിധാനം വ്യാപകമായി നടപ്പാക്കാന്‍ ശ്രമിച്ചിരുന്നു. ഇതിനിതിരെ ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ പോലും പഞ്ചിങ് സംവിധാനത്തിന് എതിരെ പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു. 2010 മുതല്‍ വിവിധ സര്‍ക്കാരോഫീസുകളില്‍ പഞ്ചിങ് ഉണ്ടായിരുന്നുവെങ്കിലും അതല്ലാതെയുളള ഒപ്പിടല്‍ ഹാജരാണ് ഭൂരിപക്ഷവും ഉപയോഗപ്പെടുത്തിയിരുന്നത്.

logo
The Fourth
www.thefourthnews.in