റോഡപകടങ്ങൾ കുറയ്ക്കാനും നിയമലംഘനം തടയാനും സർക്കാർ, ചെലവ് 232 കോടി; പദ്ധതിക്ക് അംഗീകാരം

റോഡപകടങ്ങൾ കുറയ്ക്കാനും നിയമലംഘനം തടയാനും സർക്കാർ, ചെലവ് 232 കോടി; പദ്ധതിക്ക് അംഗീകാരം

കേടായ സിസിടിവി ക്യാമറകള്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ മാറ്റി സ്ഥാപിക്കാനുള്ള വ്യവസ്ഥകളും കരാറില്‍ ഉള്‍പ്പെടുത്തും

റോഡപകടങ്ങള്‍ കുറയ്ക്കുന്നതിനും ഗതാഗത നിയമലംഘനം തടയുന്നതിനും ആവിഷ്കരിച്ച സേഫ് കേരള പദ്ധതിക്ക് മന്ത്രിസഭ അനുമതി നല്‍കി. ആധുനിക സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി കേരള മോട്ടോര്‍ വാഹന വകുപ്പിന്റെ എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുകയും റോഡപകടങ്ങള്‍ കുറയ്ക്കുകയും ഗതാഗത നിയമലംഘനം തടയുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.

ഉപകരണങ്ങൾ കുറ്റമറ്റ രീതിയിൽ പ്രവർത്തിക്കുന്നത് ഉറപ്പു വരുത്താനായി മൂന്നംഗ മോണിറ്ററിങ് കമ്മിറ്റി രൂപീകരിക്കും

കേരള റോഡ് സേഫ്റ്റി അതോറിറ്റിയുടെ 232 കോടി രൂപ ഉപയോഗിച്ച് വ്യവസ്ഥകള്‍ക്ക് വിധേയമായി കെല്‍ട്രോണ്‍ മുഖാന്തിരമാണ് പദ്ധതി നടപ്പിലാക്കുക. പദ്ധതിയുടെ ഓരോ ത്രൈമാസ പെയ്മെന്റിന് മുൻപും ഉപകരണങ്ങൾ കുറ്റമറ്റ രീതിയിൽ പ്രവർത്തിക്കുന്നത് ഉറപ്പ് വരുത്താനായി മൂന്നംഗ മോണിറ്ററിങ് കമ്മിറ്റി രൂപീകരിക്കും. അഡീഷണൽ ട്രാൻസ്പോർട്ട് കമ്മീഷണർ തലവൻ, കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്നോളജി മിഷൻ ഐ ടി വിഭാഗം വിദഗ്ധൻ, ഗതാഗത വകുപ്പിന് കീഴിലെ ശ്രീ ചിത്തിര തിരുനാൾ കോളേജ് ഓഫ് എഞ്ചിനീയറിങ് ഐ ടി വിഭാഗത്തിലെ അധ്യാപകൻ എന്നിവർ ഉൾപ്പെടുന്നതായിരിക്കും കമ്മിറ്റി.

കേടായ സിസിടിവി ക്യാമറകള്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ മാറ്റി സ്ഥാപിക്കാനുള്ള വ്യവസ്ഥകളും കരാറില്‍ ഉള്‍പ്പെടുത്തും. സേഫ് കേരള പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച ക്യാമറകള്‍ പോലീസ് വകുപ്പിലെ ക്യാമറകളുള്ള സ്ഥലത്തല്ല എന്ന് ഉറപ്പാക്കാനും നിർദേശമുണ്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിതമായാണ് ക്യാമറകൾ പ്രവർത്തിക്കുന്നത്. ഇതിന്റെ വീഡിയോ ഫീഡും മറ്റ് ഡാറ്റയും പോലീസ്, എക്‌സൈസ്, മോട്ടോര്‍ വാഹന, ജിഎസ്ടി വകുപ്പുകൾക്ക് കൈമാറും.

ക്യാമറകള്‍ വഴി നിയമലം‌ഘനങ്ങള്‍ കണ്ടുപിടിക്കുന്നതിനായുള്ള “Fully Automated Traffic Enforcement System” നടപ്പിലാക്കാനും തീരുമാനം

ഏകോപനത്തിന് അഡീഷണല്‍ ചീഫ് സെക്രട്ടറി ചെയര്‍മാനും ഗതാഗത സെക്രട്ടറി, നികുതി വകുപ്പ് സെക്രട്ടറി, പോലീസ്, എക്‌സൈസ്, മോട്ടോര്‍ വാഹന, ജിഎസ്ടി വകുപ്പുകളുടെ മേധാവികള്‍ അംഗങ്ങളായും കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിക്കാനും തീരുമാനമായി. വാഹനങ്ങള്‍ തടഞ്ഞുനിര്‍‌ത്തിയുള്ള പരിശോധനകള്‍ പൊതുജനങ്ങള്‍‌ക്ക് ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നത് കണക്കിലെടുത്ത് ക്യാമറകള്‍ വഴി നിയമലം‌ഘനങ്ങള്‍ കണ്ടുപിടിക്കുന്നതിനായുള്ള “Fully Automated Traffic Enforcement System” നടപ്പിലാക്കാനും തീരുമാനമായിട്ടുണ്ട്.

സം‌സ്ഥാനത്തെ ദേശീയ, സംസ്ഥാന ഹൈവേകളിലും മറ്റും സ്ഥാപിച്ച 726 ക്യാമറകള്‍ ഉപയോഗിച്ചാണ് നിയമലംഘനങ്ങള്‍ കണ്ടുപിടിക്കുന്നത്. 14 ജില്ലകളിലും കണ്‍‌ട്രോള്‍ റൂമുകളും സ്ഥാപിക്കും.

ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് രൂപീകരിച്ച 38 ലാന്റ് അക്വിസിഷന്‍ യൂണിറ്റുകളിലെ 516 തസ്തികകള്‍ക്ക് ഈ വർഷം ജനുവരി ഒന്ന് മുതല്‍ ഒരു വര്‍ഷത്തേയ്ക്ക് തുടര്‍ച്ചാനുമതി നല്‍കാനും മന്ത്രിസഭായോഗത്തില്‍ തീരുമാനമായി. ടെക്‌നോപാര്‍ക്ക് നാലാംഘട്ട ക്യാംപസിലെ മൂന്നേക്കര്‍ സ്ഥലം എമര്‍ജിങ് ടെക്‌നോളജീസ് സ്റ്റാര്‍ട്ടപ്പ് ഹബ്ബ് സ്ഥാപിക്കുന്നതിന് പാട്ടവ്യവസ്ഥയില്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന് കൈമാറാനും തീരുമാനിച്ചു. 30 വര്‍ഷത്തെ പാട്ടത്തിനാണ് കൈമാറുക. കേരള ഷിപ്പിങ് ആൻഡ് ഇന്‍ലാൻഡ് നാവിഗേഷന്‍ കോര്‍പറേഷന്‍ ലിമിറ്റഡിലെ സ്റ്റാഫ് പാറ്റേണ്‍ പരിഷ്‌ക്കരിക്കാനും തീരുമാനമായിട്ടുണ്ട്.

logo
The Fourth
www.thefourthnews.in