പിണറായിയുടെ വിശ്വസ്തന്‍; ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ എം എബ്രഹാമിന് ക്യാബിനറ്റ് പദവി
മുഖ്യമന്ത്രി പിണറായി വിജയന്റെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ എം എബ്രഹാമിന് ക്യാബിനറ്റ് പദവി നല്‍കും. ഇന്നു ചേർന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. മുന്‍ ചീഫ് സെക്രട്ടറി കൂടിയായ കെ എം എബ്രഹാം നിലവില്‍ കിഫ്‍ബി സിഇഒയുടെ ചുമതലയും വഹിക്കുന്നുണ്ട്. 1982 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ് കെ എം എബ്രഹാം.
കേരള സർവകലാശാലയിൽനിന്ന് സിവിൽ എൻജിനീയറിങ്ങിൽ ബിടെകും കാൺപൂർ ഐഐടിയിൽനിന്ന് എംടെകും നേടിയശേഷം അമേരിക്കയിലെ മിഷിഗന്‍ സർവകലാശാലയിൽനിന്നാണ് അദ്ദേഹം ഡോക്ടറേറ്റ് നേടിയത്. മൂന്ന് വർഷക്കാലം (2008-2011) സെബി അംഗമായിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്ത ഉദ്യാഗസ്ഥരില്‍ ഒരാളായാണ് കെ എം എബ്രഹാം വിലയിരുത്തപ്പെടുത്തപ്പെടുന്നത്. ചീഫ് സെക്രട്ടറിയായി വിരമിച്ചതിനുപിന്നാലെ കെ എം എബ്രഹാമിനെ കിഫ്ബി സിഇഒയായി നിയമിച്ച സമയത്ത് വലിയ ചര്‍ച്ചകലുണ്ടായിരുന്നു. പെന്‍ഷനും കിഫ്ബി ശമ്പളവും ഒരുമിച്ച് വാങ്ങാമെന്ന വ്യവസ്ഥയോടെയുള്ള നിയമനമാണ് വിവാദത്തിനിടയാക്കിയത്. എന്നാല്‍ മുഖ്യമന്ത്രിയ്ക്കുണ്ടായിരുന്ന താത്പര്യമാണ് ഇവിടെയും കെഎം എബ്രഹാമിന് തുണയായത്.
അടുത്തിടെ സാമ്പത്തിക പ്രതിസന്ധി വിഷയത്തില്‍ കേന്ദ്രത്തില്‍ ചര്‍ച്ചയ്ക്കുപോയ ധനമന്ത്രിക്കും സെക്രട്ടറിക്കും ഒപ്പം കെ എം എബ്രഹാമിനെയും ഉള്‍പ്പെടുത്തിയതും മുഖ്യമന്ത്രി പ്രത്യേക താത്പര്യപ്രകാരമായിരുന്നു. ഇപ്പോള്‍ ക്യാബിനറ്റ് റാങ്ക് കൂടി ലഭിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന ഉദ്യോഗസ്ഥനായ ചീഫ് സെക്രട്ടറിക്ക് സമാനമായ പദവിയാണ് കെ എം എബ്രഹാമിന്റേത്.
വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന ആരോപണം കെ എം എബ്രഹാമെതിനെതിരേ നേരത്തെ ഉയർന്നിരുന്നു. കേസിൽ സി ബി ഐ അന്വേഷണം ആവശ്യപ്പെടുന്ന ഹരജി ഹൈക്കോട ടതി വിധി പറയാൻ മാറ്റിയിരിക്കുകയാണ്. 2015 -ൽ ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറിയായിരുന്ന കാലഘട്ടത്തിൽ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന് ചൂണ്ടിക്കാട്ടി ജോമോൻ പുത്തൻപുരക്കൽ നൽകിയ ഹരജിയാണ് കക്ഷികളുടെ വാദം പൂർത്തിയാക്കി ജസ്റ്റിസ് കെ. ബാബു വിധി പറയാൻ മാറ്റിയത്.
സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് 2018ൽ നൽകിയ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. സ്വത്ത് സമ്പാദനം സംബന്ധിച്ച് കെ എം എബ്രഹാമിനെതിരെ തിരുവനന്തപുരം വിജിലൻസ് കോടതിയിൽ കേസുണ്ട്. ഇതിനിടെയാണ് സി ബി ഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹരജി നൽകിയത്.
അതേസമയം, കെ എം എബ്രഹാമിന് എന്തിന് ക്യാബിനറ്റ് പദവി നല്‍കി എന്ന ദ ഫോർത്തിന്റെ പ്രതിനിധിയുടെ ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കാന്‍ ചീഫ് സെക്രട്ടറി വി വേണു, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷ് എന്നിവർക്ക് കഴിഞ്ഞില്ല. മുഖ്യമന്ത്രിയുടെ ഓഫീസിൽ അന്വേഷിക്കൂവെന്നായിരുന്നു ചീഫ് സെക്രട്ടറിയുടെ പ്രതികരണം. എന്നാൽ, പിന്നെ വിളിക്കാമെന്ന് പറഞ്ഞ് ഒഴിയുകയായിരുന്നു കെ കെ രാഗേഷ്.
മറ്റ് മന്ത്രിസഭായോഗതീരുമാനങ്ങള്‍
തസ്തിക
പൊലിസ് വകുപ്പില്‍ 190 പൊലിസ് കോണ്‍സ്റ്റബിള്‍ - ഡ്രൈവര്‍ തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു.
ധനസഹായം
2018, 2019 വര്‍ഷങ്ങളിലെ പ്രളയത്തില്‍ വീടും, കാലിത്തൊഴുത്തും തകര്‍ന്ന ഇടുക്കി മേലെച്ചിന്നാര്‍ സ്വദേശി ജിജിറ്റിറ്റിക്ക് 10 ലക്ഷം രൂപ ധനസഹായം അനുവദിച്ചു. വസ്തു വാങ്ങുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള ആറ് ലക്ഷം രൂപയും വീട് വെക്കുന്നതിന് ദുരന്ത പ്രതികരണ നിധി മാനദണ്ഡപ്രകാരമുള്ള 4 ലക്ഷം രൂപയും ചേര്‍ത്താണ് (എസ്‌ഡിആർഎഫ് - 1,30,000, സിഎംഡിആർഎഫ് - 2,70,000) 10 ലക്ഷം രൂപ അനുവദിച്ചത്.
ഭരണാനുമതി
കാസര്‍ഗോഡ്, വയനാട് വികസന പക്കേജുകളില്‍പ്പെടുന്ന താഴെപ്പറയുന്ന പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കി.
നിയമനം
കേരള ബാങ്കിലെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി ജോര്‍ട്ടി എം ചാക്കോയെ നിയമിക്കാന്‍ തീരുമാനിച്ചു. നിലവിലെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുടെ കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് ചീഫ് സെക്രട്ടിയുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റിയുടെ ശുപാര്‍ശപ്രകാരമാണ് നിയമനം.
കേരള സ്റ്റേറ്റ് ഐടി മിഷനില്‍ ഹെഡ് ഇന്നവേഷന്‍ ആന്‍ഡ് റിസര്‍ച്ച് തസ്തികയിലേക്ക് എസ്. സനോപ് കെ എ എസിനെ ഒരു വര്‍ഷത്തേക്ക് അന്യത്രസേവന വ്യവസ്ഥയില്‍ നിയമിക്കാന്‍ തീരുമാനിച്ചു.
സര്‍ക്കാര്‍ ഏറ്റെടുത്ത പരിയാരം മെഡിക്കല്‍ കോളേജ് പബ്ലിക്ക് സ്കൂളില്‍ നിലവിലുള്ള, നിശ്ചിത യോഗ്യതയുള്ളതും, പ്രായപരിധിയ്ക്കകത്തുള്ളതുമായ 6 ജീവനക്കാരെ നിയമിക്കാന്‍ തീരുമാനിച്ചു.
ഭൂമി വിട്ടുനല്‍കും
തൃശ്ശൂര്‍ ജില്ലയിലെ സീതാറാം ടെക്സ്റ്റൈല്‍സിന്‍റെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ 1958 മുതല്‍ താമസിച്ചു വരുന്ന ആറ് കുടുംബങ്ങളിലെ നിയമാനുസൃത അവകാശികള്‍ക്ക് സ്ഥലം വിട്ടുനല്‍കുന്നതിന് അനുമതി നല്‍കി. വ്യവസ്ഥകള്‍ക്ക് വിധേയമായി വില ഈടാക്കിക്കൊണ്ടാണ് ഭൂമി വിട്ടുനല്‍കുന്നത്.
ശമ്പള പരിഷ്ക്കരണം
സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിലെയും അനുബന്ധ ഗവേഷണ സ്ഥാപനങ്ങളിലെയും ജീവനക്കാര്‍ക്ക് 11-ാം ശമ്പള പരിഷ്ക്കരണം നടപ്പിലാക്കാന്‍ തീരുമാനിച്ചു.
ഇളവ്
മുന്‍സിഫ് മജിസ്ട്രേറ്റ് തസ്തികയിലേക്കുള്ള നിയമനത്തില്‍ വിമുക്ത ഭടന്മാര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ അഞ്ച് വര്‍ഷത്തെ ഇളവ് നല്‍കാന്‍ തീരുമാനിച്ചു.1991ലെ കേരള ജ്യുഡീഷ്യല്‍ സര്‍വ്വീസ് റൂള്‍ ഭേദഗതി ചെയ്താണ് തീരുമാനം.