കോണ്‍ഗ്രസിന്റെ ഡിജിപി ഓഫീസ് മാര്‍ച്ച്; കെ സുധാകരന്‍ ഉള്‍പ്പെടെ കണ്ടാലറിയുന്ന 500 പേര്‍ക്ക് എതിരെ കേസ്

കോണ്‍ഗ്രസിന്റെ ഡിജിപി ഓഫീസ് മാര്‍ച്ച്; കെ സുധാകരന്‍ ഉള്‍പ്പെടെ കണ്ടാലറിയുന്ന 500 പേര്‍ക്ക് എതിരെ കേസ്

ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്

ഡിജിപി ഓഫീസിലേക്ക് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ച് അക്രമാസക്തമായ സംഭവത്തില്‍ കണ്ടാലറിയുന്ന 500 പേര്‍ക്ക് എതിരെ കേസ്. കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തിരിക്കുന്നത്. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, ശശി തരൂര്‍, കൊടിക്കുന്നില്‍ സുരേഷ്, ജെബി മേത്തര്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് എതിരേയും മ്യൂസിയം പോലീസ് കേസെടുത്തിട്ടുണ്ട്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

സംഘം ചേര്‍ന്ന് സംഘര്‍ഷമുണ്ടാക്കുക, പോലീസിനെ ആക്രമിക്കുക, പൊതുമുതല്‍ നശിപ്പിക്കുക എന്നീ വകുപ്പുകളണ് ചുമത്തിയിട്ടുള്ളത്. നവ കേരള സദസിനെതിരായ പ്രതിഷേധത്തില്‍ പ്രതിപക്ഷ സംഘടനകളെ കായികമായി നേരിടുന്നെന്ന് ആരോപിച്ചാണ് കെപിസിസി മാര്‍ച്ച് നടത്തിയത്. മാര്‍ച്ചിന് നേരെയുണ്ടായ പോലീസ് നടപടിക്കിടെ ദേഹസ്വാസ്ഥ്യം അനുഭവപ്പെട്ട കെ സുധാകരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

തിരുവനന്തപുരത്തെ ഡിസിസി ഓഫീസില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് ഡിജിപി ഓഫീസിന് മുന്നില്‍ എത്തിയതിന് പിന്നാലെ നേതാക്കള്‍ സംസാരിക്കുന്നതിനിടെയാണ് പോലീസ് നടപടിയുണ്ടായത്. പ്രവര്‍ത്തകരും പോലീസും തമ്മില്‍ സംഘര്‍ഷമുണ്ടാവുകയായിരുന്നു. ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ പോലീസിന് നേരെ വടിയും കമ്പും വലിച്ചെറിയുകയും ചെയ്തതോടെയാണ് ജലപീരങ്കിയും ടിയര്‍ ഗ്യാസും പ്രയോഗിച്ചത്. സമരവേദിക്ക് സമീപം ടിയര്‍ ഗ്യാസുള്‍പ്പെടെ എത്തിയതോടെയാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

ഇതോടെ എംഎല്‍എമാരായ അന്‍വര്‍ സാദത്ത്, ചാണ്ടി ഉമ്മന്‍, ജെബി മേത്തര്‍ എംപി തുടങ്ങിയവരും ആശുപത്രിയില്‍ ചികിത്സ തേടി. കോണ്‍ഗ്രസ് മാര്‍ച്ചിന് എതിരെ ഉണ്ടായ പോലീസ് നടപടി സമാനതകളില്ലാത്തതാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു.

കോണ്‍ഗ്രസിന്റെ ഡിജിപി ഓഫീസ് മാര്‍ച്ച്; കെ സുധാകരന്‍ ഉള്‍പ്പെടെ കണ്ടാലറിയുന്ന 500 പേര്‍ക്ക് എതിരെ കേസ്
സീറോ മലബാര്‍ സഭയിലെ കുര്‍ബാന തര്‍ക്കം: മാര്‍പാപ്പയെ തള്ളി വൈദിക സമിതി, ജനാഭിമുഖ കുര്‍ബാന തുടരാന്‍ തീരുമാനം

ക്രിമിനല്‍ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന മുഖ്യമന്തിയുടെ നിര്‍ദ്ദേശപ്രകാരമാണ് കോണ്‍ഗ്രസ് നേതാക്കളെ ഒന്നാകെ അപായപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയുള്ള നടപടി പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായത് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആരോപിച്ചു. കെപിസിസി അധ്യക്ഷന്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ വേദിയിലിരിക്കെ ടിയര്‍ ഗ്യാസും ജലപീരങ്കിയും പ്രയോഗിക്കുന്ന കിരാത നടപടിയാണ് പോലീസ് സ്വീകരിച്ചത്. കേരള ചരിത്രത്തില്‍ ഇത്തരം ഒരു സംഭവം ഉണ്ടായിട്ടില്ല.

പോലീസിന്റെ നിയന്ത്രണം പൂര്‍ണമായും സിപിഎമ്മിന് തീറെഴുതിക്കൊടുത്ത സംസ്ഥാന പൊലീസ് മേധാവി സേനയ്ക്ക് മേല്‍ ഒരു നിയന്ത്രണവും ഇല്ലാതെ വെറും നോക്കുകുത്തിയായി മാറിയിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘമാണ് പോലീസിനെ നിയന്ത്രിക്കുന്നത്. എംപിമാരും എംഎല്‍എമാരും ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ സ്ഥലത്തുള്ളപ്പോള്‍ യാതൊരു പ്രകോപനവുമില്ലാതെയാണ് പോലീസ് കാടത്തം കാട്ടിയത്. രാജാവിനേക്കാള്‍ രാജഭക്തി കാണിക്കുന്ന പോലീസുകാര്‍ കാലം മാറുമെന്ന് ഓര്‍ക്കണം. ഇതുകൊണ്ടൊന്നും കോണ്‍ഗ്രസും യുഡിഎഫുും പിന്‍മാറില്ല. ജനവിരുദ്ധ സര്‍ക്കാരിനെതിരെ സമരം ശക്തമാക്കും. കണക്ക് ചോദിക്കാതെ ഒരു കാലവും കടന്ന്‌പോകില്ലെന്നും വിഡി സതീശന്‍ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

logo
The Fourth
www.thefourthnews.in