നടിയെ ആക്രമിച്ച കേസ്: വിചാരണക്കോടതി ജഡ്ജിക്കെതിരായ ആരോപണം പിന്‍വലിച്ചു, 'പ്രസ്' ചെയ്യുന്നില്ലെന്ന് ഹൈക്കോടതിയിൽ നടി

നടിയെ ആക്രമിച്ച കേസ്: വിചാരണക്കോടതി ജഡ്ജിക്കെതിരായ ആരോപണം പിന്‍വലിച്ചു, 'പ്രസ്' ചെയ്യുന്നില്ലെന്ന് ഹൈക്കോടതിയിൽ നടി

പരാതിക്കാരിക്ക് നീതിപൂര്‍വമായ പരിഗണന കിട്ടുന്നുണ്ടെന്നും അതിനാലാണ് ഹൈക്കോടതിയില്‍ നിലപാട് മാറ്റിയതെന്നും അഡ്വ ടി.ബി. മിനി മാധ്യമങ്ങളോട് പ്രതികരിച്ചു

നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണക്കോടതിക്കെതിരെ ഉന്നയിച്ച ആരോപണം പിന്‍വലിച്ച് അതിജീവിത. വിചാരണാക്കോടതി ജഡ്ജിക്കെതിരായ പരാതി 'പ്രസ് ചെയ്യുന്നില്ല' എന്ന് നടി ഹൈക്കോടതിയെ അറിയിച്ചു. മെമ്മറി കാര്‍ഡ് ചോര്‍ന്നതില്‍ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിലിരിക്കുന്ന കേസിന്റെ നടപടികള്‍ക്കിടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിചാരണ കോടതി ജഡ്ജിക്കെതിരെ മുന്‍പ് ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുണ്ടോയെന്ന് കോടതി ചോദിച്ചിരുന്നു. ഇതിന് മറുപടിയായാണ് ഇല്ലെന്ന് നടിക്ക് വേണ്ടി ഹാജരായ അഡ്വ ടി.ബി. മിനി അറിയിച്ചത്.

വിചാരണാക്കോടതി ജഡ്ജിക്കെതിരെ ഗുരുതുര ആരോപണം ഉന്നയിച്ച് അതിജീവിത നേരത്തെ സുപ്രീം കോടതി വരെ സമീപിച്ചിരുന്നെങ്കിലും കോടതി മാറ്റണമെന്ന ആവശ്യം ഹൈക്കോടതിയും സുപ്രീം കോടതിയും തള്ളി. തുടര്‍ന്ന് ജഡ്ജി ഹണി വര്‍ഗീസിന് മുന്നില്‍ തന്നെ വിചാരണ തുടരുകയായിരുന്നു.

മുന്‍പ് സ്വീകരിച്ചിരുന്ന നിലപാടുകളില്‍ നിന്ന് വിചാരണാക്കോടതി മാറിയെന്നും പരാതിക്കാരിക്ക് നീതിപൂര്‍വമായ പരിഗണന കിട്ടുന്നുണ്ടെന്നും അതിനാലാണ് ഹൈക്കോടതിയില്‍ നിലപാട് മാറ്റിയതെന്നും അഡ്വ ടി.ബി. മിനി മാധ്യമങ്ങളോട് പ്രതികരിച്ചു. അതേസമയം മെമ്മറി കാര്‍ഡ് ചോര്‍ന്നതിലും വിചാരണക്കോടതിയെയാണ് ഇതുവരെ നടി പ്രതിക്കൂട്ടില്‍ നിര്‍ത്തിയിരുന്നത്. അക്കാര്യത്തിലും നടിയുടെ പുതിയ നിലപാട് ബാധകമായേക്കും.

മെമ്മറി കാര്‍ഡ് ചോര്‍ന്നതില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള കേസിലെ നടപടികള്‍ക്കിടെയാണ് നടിയുടെ അഭിഭാഷക ഇക്കാര്യം ഇന്ന് കോടതിയെ അറിയിച്ചത്. വാദംകേട്ട് മാറ്റിവച്ച കേസില്‍ ചില കാര്യങ്ങളില്‍ വ്യക്തത വരുത്താനുണ്ടെന്ന് അറിയിച്ച് ജസ്റ്റിസ് കെ ബാബു ഇന്നത്തേക്ക് വച്ചെങ്കിലും നടിക്കു വേണ്ടി ഹാജരാകുന്ന ഡല്‍ഹിയില്‍ നിന്നുള്ള മുതിര്‍ന്ന അഭിഭാഷകന്‍ അസൗകര്യം അറിയിച്ചതിനെ തുടര്‍ന്ന് കേസ് വ്യാഴാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.

logo
The Fourth
www.thefourthnews.in