'തോല്‍ക്കുന്ന ടീമുകളുടെ ആരാധകര്‍ സ്വന്തം ബോര്‍ഡുകള്‍ നീക്കണം'; മാലിന്യമുക്ത ലോകകപ്പിനായി മന്ത്രി എം ബി രാജേഷ്

'തോല്‍ക്കുന്ന ടീമുകളുടെ ആരാധകര്‍ സ്വന്തം ബോര്‍ഡുകള്‍ നീക്കണം'; മാലിന്യമുക്ത ലോകകപ്പിനായി മന്ത്രി എം ബി രാജേഷ്

ഹൈക്കോടതി വിധി പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്നും മന്ത്രി

ഫുട്‌ബോള്‍ ലോകകപ്പിന്റെ പ്രചാരണത്തിനായി നിരോധിത വസ്തുക്കള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. ലോകകപ്പിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന ഫ്ലക്സുകളും ബോർഡുകളും ഫൈനല്‍ കഴിഞ്ഞാല്‍ എടുത്തുമാറ്റണമെന്നാണ് നിർദേശം.

ടീമുകള്‍ പുറത്താകുന്നതിന് അനുസരിച്ച് ബോര്‍ഡുകള്‍ നീക്കം ചെയ്യാനും ആരാധകര്‍ തയ്യാറാകണം. ബോര്‍ഡുകളും ഫ്ലക്സുകളും യാത്ര മറയ്ക്കുന്ന രീതിയില്‍ സ്ഥാപിക്കാതിരിക്കരുത്. ഹൈക്കോടതി വിധി പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്നും മന്ത്രി പ്രസ്താവനയില്‍ പറഞ്ഞു.

ഫുട്ബോള്‍ ലോകകപ്പ് ഫൈനല്‍ മത്സരം തീരുന്നതോടെ എല്ലാ ബോര്‍ഡുകളും നീക്കം ചെയ്‌തിട്ടുണ്ടോയെന്ന് ഉറപ്പുവരുത്താന്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്കും മന്ത്രി നിര്‍ദേശം നല്‍കി.

പിവിസി ഫ്ലക്സുകള്‍ക്ക് പകരമായി പുനഃരുപയോഗിക്കാന്‍ കഴിയുന്ന പോളി എഥിലിന്‍ മെറ്റീരിയലുകള്‍ ഉപയോഗിച്ചുള്ള പരസ്യ പ്രചരണ മാര്‍ഗങ്ങള്‍ പരമാവധി ഉപയോഗിക്കാം. കോട്ടണ്‍തുണി, പേപ്പര്‍ അധിഷ്ഠിത പ്രിന്റിംഗ് രീതികളും ഉപയോഗപ്പെടുത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു. കൂടാതെ ഫുട്ബോള്‍ ലോകകപ്പ് ഫൈനല്‍ മത്സരം തീരുന്നതോടെ എല്ലാ ബോര്‍ഡുകളും നീക്കം ചെയ്‌തിട്ടുണ്ടോയെന്ന് ഉറപ്പുവരുത്താന്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്കും മന്ത്രി നിര്‍ദേശം നല്‍കി.

നിരോധിത പിവിസി ഫ്ലക്സ് വസ്തുക്കള്‍ പ്രിന്റ് ചെയ്യുന്ന സ്ഥലങ്ങളില്‍ പരിശോധനയും കര്‍ശനമാക്കും

ഇത്തവണത്തെ ലോകകപ്പ് മയക്കുമരുന്ന് വിരുദ്ധവും മാലിന്യമുക്തവുമായി ആഘോഷിക്കാന്‍ എല്ലാവരും സഹകരിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ഇതിനായി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ക്ലബ്ബുകളുടെയും കൂട്ടായ്മകളുടെയും പ്രത്യേക യോഗം വിളിച്ച് ചേര്‍ക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഫുട്‌ബോള്‍ കാണാനായി തയ്യാറാക്കുന്ന പൊതുവിടങ്ങളില്‍ ഹരിതച്ചട്ടം പാലിക്കണം. നിരോധിത പിവിസി ഫ്ലക്സ് വസ്തുക്കള്‍ പ്രിന്റ് ചെയ്യുന്ന സ്ഥലങ്ങളില്‍ പരിശോധനയും കര്‍ശനമാക്കുമെന്നും മന്ത്രി അറിയിച്ചു.

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കും അനുബന്ധ ഉല്‍പ്പന്നങ്ങളും കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും നേരത്തെ നിരോധിച്ചിട്ടുണ്ട്.

logo
The Fourth
www.thefourthnews.in