കേരളത്തിന്റെ വായ്പ പരിധി കേന്ദ്രം വീണ്ടും വെട്ടിക്കുറച്ചു; 8000 കോടിയോളം കുറയും

കേരളത്തിന്റെ വായ്പ പരിധി കേന്ദ്രം വീണ്ടും വെട്ടിക്കുറച്ചു; 8000 കോടിയോളം കുറയും

കിഫ്ബിയുടെയും പൊതുമേഖലാസ്ഥാപനങ്ങളുടെയും വായ്പകള്‍ കൂടി സംസ്ഥാനത്തിന്റെ പൊതുകടത്തില്‍ ഉള്‍പ്പെടുത്തിയാണ് കേന്ദ്രത്തിന്റെ ഈ നടപടി

കേരളത്തിന് എടുക്കാവുന്ന വായ്പ പരിധി കേന്ദ്ര സര്‍ക്കാര്‍ വീണ്ടും വെട്ടിക്കുറച്ചു. കഴിഞ്ഞ വര്‍ഷത്തെ വായ്പ പരിധിയില്‍ നിന്ന് 8,000 കോടിയോളം രൂപ ഇത്തവണ കുറയും. ഇതോടെ സംസ്ഥാനത്തിന് ഈ സാമ്പത്തിക വര്‍ഷത്തില്‍ പരമാവധി എടുക്കാന്‍ സാധിക്കുന്ന വാഴ്പ 15,390 കോടിയായി ചുരുങ്ങും. ഈ സാമ്പത്തിക വര്‍ഷം തുടക്കത്തില്‍ സംസ്ഥാനത്തിന് 23,000 കോടി രൂപയുടെ വായ്പാ പരിധി നിശ്ചയിച്ച് നല്‍കിയിരുന്നു. ഇതാണ് അനുമതിയായി എത്തിയപ്പോള്‍ ചുരുക്കിയത്.

കിഫ്ബിയുടെയും പൊതുമേഖലാസ്ഥാപനങ്ങളുടെയും വായ്പകള്‍ കൂടി സംസ്ഥാനത്തിന്റെ പൊതുകടത്തില്‍ പെടുത്തിയാണ് കേന്ദ്രത്തിന്‍റെ ഈ നടപടി. വായ്പ പരിധി കുറയുന്നത് സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് കാരണമാകും. ശമ്പളവും പെന്‍ഷനും ഉള്‍പ്പെടെ നല്‍കാന്‍ ഇപ്പോള്‍ തന്നെ കടമെടുക്കുന്ന സംസ്ഥാനത്തിന് കേന്ദ്ര തീരുമാനം വന്‍ വെല്ലുവിളിയാകും.

ഈ വര്‍ഷം ഡിസംബര്‍ വരെയുള്ള ഒമ്പത് മാസം എടുക്കാവുന്ന വായ്പ തുകക്ക് അനുമതി തേടി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തയച്ചിരുന്നു. ഇതിനുള്ള മറുപടിയായാണ് നടപ്പ് സാമ്പത്തിക വര്‍ഷം ആകെ എടുക്കാവുന്ന തുക കേന്ദ്രം സംസ്ഥാനത്തെ അറിയിച്ചത്.

സംസ്ഥാനത്തിന്റെ വാഴ്പ പരിധി വെട്ടിക്കുറച്ച കേന്ദ്ര നടപടിയെ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ രൂക്ഷമായാണ് വിമര്‍ശിച്ചത്. കേന്ദ്ര നടപടി സംസ്ഥാനത്തെ ശ്വാസം മുട്ടിക്കുന്നതാണ്. ബജറ്റില്‍ പ്രതിക്ഷിച്ചതിനേക്കാള്‍ കുറവ് തുകയാണ് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളതെന്ന് കെ എന്‍ ബാലഗോപാല്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

logo
The Fourth
www.thefourthnews.in