പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചിയിലെ കനത്ത മഴയ്ക്ക് കാരണം ചക്രവാതചുഴി; വരും ദിവസങ്ങളിലും മഴ തുടരും

കൊച്ചി നഗരത്തില്‍ ഒന്നര മണിക്കൂറിനുള്ളില്‍ 8 സെന്റീമീറ്ററിനടുത്ത് മഴയാണ് ലഭിച്ചതെന്ന് കണക്കുകള്‍

അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയ്ക്ക് പിന്നാലെ കൊച്ചി നഗരം മുങ്ങി. 2018-ലെ പ്രളയകാലത്ത് പോലും വെള്ളം കയറാതിരുന്ന നഗരത്തിലെ പല മേഖലകളും ചുരുങ്ങിയ സമയം കൊണ്ടാണ് വെള്ളക്കെട്ടിലായത്.

കൊച്ചി നഗരത്തില്‍ ലഭിച്ച കനത്ത മഴയ്ക്ക് കാരണം ചക്രവാതചുഴിയാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം. കൊച്ചി യില്‍ ലഭിച്ച മഴയെ ലഘു മേഘവിസ്ഫോടനത്തിന്റെ ഗണത്തില്‍ ഉള്‍പ്പെടുത്താമെന്ന് കുസാറ്റ് സര്‍വകലാശാലയിലെ കാലാവസ്ഥാ വിഭാഗം മേധാവി ഡോ. അഭിലാഷ് ദ ഫോര്‍ത്തിനോട് പറഞ്ഞു.

കേരളത്തിലെ മണ്‍സൂണ്‍ മേഘത്തിന്റെ സ്വഭാവത്തില്‍ വലിയ തരത്തിലുള്ള മാറ്റങ്ങള്‍ സംഭിച്ചിട്ടുണ്ട്

ഡോ. അഭിലാഷ്

കൊച്ചി നഗരത്തില്‍ ഒന്നര മണിക്കൂറിനുള്ളില്‍ 8 സെന്റീമീറ്ററിനടുത്ത് മഴയാണ് ലഭിച്ചതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.ഇത്തരത്തില്‍ ലഭിക്കുന്ന മഴയെ കുറിച്ച് മുന്‍കൂട്ടി പ്രവചനം നടത്തുന്നതിന് പരിമിതികളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നിലവിലെ സാഹചര്യത്തില്‍ മഴയുടെ തോത് ഏത് തരത്തിലായിരിക്കുമെന്ന് മുന്‍കൂട്ടി പ്രവചിക്കാന്‍ സാധിക്കില്ല. കേരളത്തിലെ മണ്‍സൂണ്‍ മേഖത്തിന്റെ സ്വഭാവത്തില്‍ വലിയ തരത്തിലുള്ള മാറ്റങ്ങള്‍ സംഭിച്ചിട്ടുണ്ട്. പൊതുവെ മണ്‍സൂണ്‍ കാലത്ത് ഇടിയോട് കൂടിയ മഴ ലഭിക്കാറില്ല എന്നാല്‍ കഴിഞ്ഞ ദിവസം കൊച്ചിയില്‍ മഴയ്ക്ക് ഒപ്പം തന്നെ ശക്തമായ ഇടിയും അനുഭവപ്പെട്ടിരുന്നു. ഇത് മണ്‍സൂണ്‍ മേഖങ്ങള്‍ക്ക് സംഭവിച്ച മാറ്റങ്ങളെയാണ് അടിവരയിടുന്നത്. ഇത്തരത്തിലുള്ള മഴകള്‍ ഇനിയും പ്രതീക്ഷിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കളമശ്ശേരിയില്‍ മാത്രം ഇന്ന് രാവിലെ 8.15 നും 8.30 നും ഇടയില്‍ 30 മില്ലി മീറ്റര്‍ മഴയാണ് ലഭിച്ചതെന്ന് കാലാവസ്ഥാ നിരീക്ഷകന്‍ രാജീവന്‍ എരിക്കുളം പറയുന്നു.15 മിനിട്ടില്‍ ഇത്രയും മഴ ലഭിക്കാന്‍ കാരണം എറണാകുളത്തിനു മുകളില്‍ രൂപപ്പെട്ട circulation( കറക്കം) ആണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പ്രതീകാത്മക ചിത്രം
Video story | മഹാപ്രളയത്തിന് നാലാണ്ട്; റീബില്‍ഡ് കേരള, റൂം ഫോര്‍ റിവര്‍: കേരളം യഥാര്‍ത്ഥത്തില്‍ എന്തുപഠിച്ചു?

കനത്ത മഴയില്‍ കൊച്ചിയില്‍ റെയില്‍വേ സിഗ്‌നലുകളുടെ പ്രവര്‍ത്തനം തകരാറിലായി. നഗരത്തിന് അടുത്തുള്ള താഴ്ന്ന പ്രദേശങ്ങളിലെ വെള്ളക്കെട്ട് എറണാകുളം ടൗണ്‍, എറണാകുളം ജംഗ്ഷന്‍ സ്റ്റേഷനുകളില്‍ സിഗ്‌നലുകളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. അതിനാല്‍ മിക്ക ട്രെയിനുകളും വൈകിയാണ് ഓടുന്നതെന്നും റെയില്‍വേ അധികൃതര്‍ പറഞ്ഞു.

കൊച്ചിയില്‍ കനത്ത മഴയില്‍ എംജി റോഡ്, കലൂര്‍, നോര്‍ത്ത് റെയില്‍വെ സ്റ്റേഷന്‍ പരിസരവും പ്രധാന റോഡുകളിലും ഇടറോഡുകളിലും വലിയ വെള്ളക്കെട്ടാണ് രൂപപ്പെട്ടത്. തമ്മനം, പാലാരിവട്ടം കലൂർഎന്നിവിടങ്ങളില്‍ വീടുകളിലും വെള്ളം കയറി. ശക്തമായി വെള്ളക്കെട്ടില്‍ നഗരത്തിലെ ഗതാഗതം സ്തംഭിച്ചു. നിലവില്‍ നഗരത്തില്‍ മഴ ശമിച്ചിട്ടുണ്ട്.

കനത്ത മഴയില്‍ പത്തനംതിട്ട, ആലപ്പുഴ,കോട്ടയം ജില്ലകളിലും വലിയ രീതിയിലുള്ള വെള്ളക്കെട്ടാണ് രൂപപ്പെട്ടിരിക്കുന്നത്. മഴ തുടരുന്ന സാഹചര്യത്തില്‍ അടിയന്തര സാഹചര്യം നേരിടുന്നതിനായി എന്‍ഡിആര്‍എഫിന്റെ 7 സംഘങ്ങളാണ് സംസ്ഥാനത്ത് ക്യാമ്പ് ചെയ്യുന്നത്.

പ്രതീകാത്മക ചിത്രം
Video story | 'കേരളം പഴയ കേരളമല്ല'

അതേ സമയം സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ മുന്നറിയിപ്പില്‍ പറയുന്നു. മണിക്കൂറിൽ 40 കീ.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.

ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ കനത്ത മഴ ലഭിച്ച മലയോരപ്രദേശങ്ങളില്‍ തീവ്രജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചു.

Related Stories

No stories found.
logo
The Fourth
www.thefourthnews.in