ഇന്ത്യയിൽ ക്രൈസ്തവർ സുരക്ഷിതർ; കേരളത്തിൽ ബിജെപിക്കും സാധ്യതയുണ്ടെന്ന് മാര്‍ ജോർജ് ആലഞ്ചേരി

ഇന്ത്യയിൽ ക്രൈസ്തവർ സുരക്ഷിതർ; കേരളത്തിൽ ബിജെപിക്കും സാധ്യതയുണ്ടെന്ന് മാര്‍ ജോർജ് ആലഞ്ചേരി

'ദ ന്യൂ ഇന്ത്യൻ എക്സ്പ്രസിന്' നൽകിയ പ്രത്യേക അഭിമുഖത്തിലാണ് മാർ ജോർജ് ആലഞ്ചേരിയുടെ പ്രതികരണം

ബിജെപിയോട് ഇന്ത്യയിലെ ക്രൈസ്തവ വിഭാഗത്തിന് ഒരു തരത്തിലുമുള്ള എതിർപ്പുകളുമില്ലെന്ന് സിറോ മലബാർ സഭാ മേധാവി കർദിനാൾ മാര്‍ ജോർജ് ആലഞ്ചേരി. ആവശ്യങ്ങൾ നിറവേറ്റുന്ന പാർട്ടികൾക്കൊപ്പമാണ് എന്നും ജനങ്ങളുണ്ടാകുക. അതുകൊണ്ട് തന്നെ കേരളത്തിൽ കോൺഗ്രസിനും ഇടതുപക്ഷത്തിനും പകരമായി ബിജെപിയോട് താത്പര്യം കാണിക്കുന്നത് സ്വാഭാവികമാണ്. ബിജെപി ഭരിക്കുന്ന ഇന്ത്യയിൽ ക്രിസ്ത്യാനികൾക്ക് യാതൊരു അരക്ഷിതാവസ്ഥയുമില്ലെന്നും ജോർജ് ആലഞ്ചേരി പറഞ്ഞു. ഈസ്റ്റര്‍ ദിനത്തില്‍ ദ ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു മാർ ജോർജ് ആലഞ്ചേരിയുടെ പ്രതികരണം.

അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയുടെ മുഖച്ഛായ മികച്ചതാക്കാൻ മോദിക്ക് സാധിച്ചിട്ടുണ്ട്. പൗരന്മാർ സുരക്ഷിതരാണെന്ന തോന്നിയാൽ മറ്റ് പ്രശ്ങ്ങളെല്ലാം താനെ മാറും.

ക്രിസ്ത്യൻ സമുദായത്തിന്റെ മാത്രമല്ല എൻഎസ്എസ് ഉൾപ്പെടെയുള്ള സംഘടനകൾക്കും കോൺഗ്രസിനോട് മുൻപ് ആഭിമുഖ്യമുണ്ടായിരുന്നു. എന്നാൽ അതെല്ലാം കുത്തനെ ഇടിഞ്ഞു. കോൺഗ്രസുമായുള്ള ക്രൈസ്തവരുടെ ബന്ധം വഷളായത് അവർ സ്വീകരിച്ച തെറ്റായ നയങ്ങൾ കൊണ്ടാണ്. ഇടതുപക്ഷത്തേക്ക് ഒരു വിഭാഗം പിന്നീട് പോയി. മറ്റൊരു മാർഗ്ഗമില്ലാത്ത കൊണ്ടാണ് അങ്ങനെയുണ്ടായത്. എന്നാൽ അവർക്കും പല സാഹചര്യങ്ങളിലും ആളുകളുടെ ആവശ്യങ്ങൾ നിറവേറ്റാൻ സാധിക്കാതെ പോയി. അതുകൊണ്ടാണ് അവർ ബിജെപിയെ മറ്റൊരു സാധ്യതയായി കാണുന്നത്. അത് തികച്ചും സ്വാഭാവികമാണ്. ഒരു പാർട്ടി നമ്മളെ നിരാശപെടുത്തുമ്പോൾ മറ്റൊന്നിലോക്ക് പോകുക തന്നെ ചെയ്യും. കേരളത്തിൽ എല്‍ഡിഎഫിനും യുഡിഎഫിനും ബിജെപിക്കും സാധ്യതയുണ്ട്. ജനങ്ങളുടെ പിന്തുണ നേടിയെടുക്കുന്നതിൽ ബിജെപി വിജയിച്ചിട്ടുമുണ്ട്. ബിജെപിയുടെയും ആർഎസ്എസിന്റെയും നേതാക്കൾ തന്നെ കാണാൻ വരാറുണ്ട്. ചർച്ചകൾ മുന്നോട്ട് കൊണ്ടുപോകണമെന്ന് അവർ പറയാറുണ്ടെന്നും ജോർജ് ആലഞ്ചേരി പറഞ്ഞു.

ഒന്നാം എൻഡിഎ സർക്കാരിന്റെ കാലത്ത് പല ക്രൈസ്തവ സ്ഥാപനങ്ങളും വടക്കേ ഇന്ത്യയിൽ ആക്രമിക്കപ്പെട്ടിരുന്നു. അതെല്ലാം അവരുടെ ശ്രദ്ധയിൽ കൊണ്ടുവന്നിട്ടുമുണ്ട്. ബിജെപി അധികാരത്തിൽ വന്നാൽ ന്യൂനപക്ഷങ്ങൾക്ക് പ്രശ്നമാണെന്ന് ചിലർ പറയുന്നു. അതെന്തുകൊണ്ടാണെന്ന് അറിയില്ല. നരേന്ദ്ര മോദി നല്ലൊരു നേതാവാണ്. അദ്ദേഹം ആരുമായും ഏറ്റുമുട്ടലുകൾക്ക് പോകാറില്ല. അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയുടെ മുഖച്ഛായ മികച്ചതാക്കാൻ മോദിക്ക് സാധിച്ചിട്ടുണ്ട്. പൗരന്മാർ സുരക്ഷിതരാണെന്ന തോന്നിയാൽ മറ്റ് പ്രശ്നങ്ങളെല്ലാം താനെ മാറും.

തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് ജോഷിഫ് പാംപ്ലാനി നടത്തിയ റബര് വിലയെ സംബന്ധിച്ച പരാമർശത്തെ കുറിച്ചുള്ള ചോദ്യത്തിന് പാംപ്ലാനി പ്രകടിപ്പിച്ചത് കർഷകരുടെ വികാരമാണെന്നായിരുന്നു ജോർജ് ആലഞ്ചേരിയുടെ മറുപടി. പള്ളിക്ക് ഒരു രാഷ്ട്രീയ പാർട്ടിയോടും പ്രത്യേകിച്ച് ചായ്‌വില്ല. വിശ്വാസികളാണ് അതിൽ തീരുമാനമെടുക്കേണ്ടത്. ഏത് പാർട്ടിക്ക് വോട്ട് ചെയ്യണമെന്ന് ഇന്നത്തെ കാലത്ത് വിശ്വാസികളോട് ആരും പറഞ്ഞുകൊടുക്കേണ്ട ആവശ്യമില്ല. എല്ലാവറും നല്ല രാഷ്ട്രീയ ബോധ്യമുള്ളവരാണ്. അതുകൊണ്ടുതന്നെ ഒരു പ്രത്യേക പാർട്ടിക്ക് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെടാറില്ല. അവരുടെ അഭിപ്രായ രൂപീകരണത്തിൽ സഹായിക്കുക മാത്രമാണ് ചെയ്യുന്നതെന്നും മാര്‍ ജോർജ് ആലഞ്ചേരി വ്യക്തമാക്കുന്നു.

logo
The Fourth
www.thefourthnews.in