കരകയറി തിരമാലകള്‍, തെക്കന്‍ കേരള തീരത്ത് രൂക്ഷമായ കടലാക്രമണം

കരകയറി തിരമാലകള്‍, തെക്കന്‍ കേരള തീരത്ത് രൂക്ഷമായ കടലാക്രമണം

കരയിലേക്ക് ശക്തമായ രീതിയില്‍ തിരമാല അടിച്ചുകയറിയതിനെ തുടര്‍ന്ന് സമീപത്തെ വീടുകളിലുള്‍പ്പെടെ വെള്ളം കയറുകയും തോണികള്‍ക്കും മത്സ്യ ബന്ധന ഉപകരണങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിട്ടുണ്ട്.

കേരളത്തിന്റെ മധ്യ തെക്കന്‍ തീരദേശങ്ങളില്‍ ശക്തമായ കടലാക്രമണം. തൃശൂര്‍ മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളിലെ തീരദേശങ്ങളിലാണ് കടലാക്രമണം റിപ്പോര്‍ട്ട് ചെയ്തത്. തൃശൂര്‍ ആലപ്പുഴ തിരുവനന്തപുരം ജില്ലകളിലാണ് വലിയ തോതില്‍ കടലാക്രമണം ഉണ്ടായത്. കരയിലേക്ക് ശക്തമായ രീതിയില്‍ തിരമാല അടിച്ചുകയറിയതിനെ തുടര്‍ന്ന് സമീപത്തെ വീടുകളിലുള്‍പ്പെടെ വെള്ളം കയറുകയും തോണികള്‍ക്കും മത്സ്യ ബന്ധന ഉപകരണങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിട്ടുണ്ട്.

മൂന്ന് ദിവസം വരെ കടലാക്രമണം നീണ്ടു നിന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍

തൃശൂര്‍ പെരിഞ്ഞനം, കയ്പമംഗലം, വഞ്ചിപ്പുര മേഖലകളിലാണ് കടലാക്രമണം ഉണ്ടായത്. ആലപ്പുഴ പുറക്കാട്, വളഞ്ഞവഴി, പള്ളിത്തോട്, പ്രദേശങ്ങളില്‍ വെള്ളം കയറി. തിരുവനന്തപുരത്ത് പൂവാര്‍ മുതല്‍ പൂന്തുറ വരെയുള്ള മേഖലകളിലാണ് കടല്‍ കയറിയത്. വിനോദ സഞ്ചാര കേന്ദ്രമായ കോവളം തീരത്തും കടല്‍ കയറി. ഇതോടെ സഞ്ചാരികളെ ഉള്‍പ്പെടെ കടലില്‍ ഇറങ്ങുന്നത് വിലക്കിയിട്ടുണ്ട്.

കരകയറി തിരമാലകള്‍, തെക്കന്‍ കേരള തീരത്ത് രൂക്ഷമായ കടലാക്രമണം
തീരനെഞ്ചില്‍ തറച്ച പിങ്ക് കുറ്റി; അവ്യക്തതയ്ക്കുള്ളില്‍ തീരദേശ ഹൈവേ

അതേസമയം, മാര്‍ച്ച് ഏപ്രില്‍ മാസങ്ങളിലുണ്ടാകുന്ന കടല്‍ക്കള്ളന്‍ എന്ന പ്രതിഭാസമാണ് കടലാക്രമണത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ സാഹചര്യത്തില്‍ മൂന്ന് ദിവസം വരെ കടലാക്രമണം നീണ്ടു നിന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കേരള തീരത്തും തെക്കന്‍ തമിഴ്നാട് തീരത്തും വടക്കന്‍ തമിഴ്നാട് തീരത്തും ഇന്ന് രാത്രി 11.30 വരെ 0.5 മുതല്‍ 1.5 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഉയര്‍ന്ന തിരമാല ജാഗ്രത നിര്‍ദേശത്തിന്റെ പശ്ചാത്തലത്തില്‍ കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.

മല്‍സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കുക തുടങ്ങിയ മുന്നറിയിപ്പുകളാണ് നിലവിലുള്ളത്.

logo
The Fourth
www.thefourthnews.in