പാലക്കാട് ഷാജഹാൻ വധം: പോലീസ് കസ്റ്റഡിയിലെടുത്ത പ്രതികളെ കാണാനില്ലെന്ന് പരാതി; അഭിഭാഷക കമ്മീഷൻ പരിശോധന

പാലക്കാട് ഷാജഹാൻ വധം: പോലീസ് കസ്റ്റഡിയിലെടുത്ത പ്രതികളെ കാണാനില്ലെന്ന് പരാതി; അഭിഭാഷക കമ്മീഷൻ പരിശോധന

പരാതിയുടെ അടിസ്ഥാനത്തിൽ സംഭവം അന്വേഷിക്കാനായി കോടതിയാണ് ഏകാംഗ അഭിഭാഷക കമ്മീഷനെ നിയോഗിച്ചത്

പാലക്കാട് ഷാജഹാൻ കൊലപാതക കേസിൽ പോലീസ് കസ്റ്റഡിയിലെടുത്ത രണ്ട് യുവാക്കളെ കാണാനില്ലെന്ന ആരോപണത്തിൽ അഭിഭാഷക കമ്മീഷൻ നടപടി ആരംഭിച്ചു. കസ്റ്റഡിയിലുള്ളവരെ പാർപ്പിച്ചിരിക്കുന്ന പാലക്കാട് സൗത്ത് പോലീസ് സ്റ്റേഷനിൽ കമ്മീഷൻ പരിശോധന നടത്തി. കൊട്ടേക്കാട് സ്വദേശികളായ ആവാസ്, ജയരാജ് എന്നിവരെ കാണാനില്ലെന്നാരോപിച്ച് ഇരുവരുടെയും കുടുംബം കോടതിയെ സമീപിച്ചിരുന്നു. പരാതിയുടെ അടിസ്ഥാനത്തിലാണ് സംഭവം അന്വേഷിക്കാനായി പാലക്കാട് ജില്ലാ കോടതി ഏകാംഗ അഭിഭാഷക കമ്മീഷനെ നിയോഗിച്ചത്.

ശനിയാഴ്ച ഉച്ചയോടെയാണ് കമ്മീഷൻ, പോലീസ് സ്റ്റേഷനിലെത്തി പരിശോധന ആരംഭിച്ചത്. പരാതി നൽകിയവരും പോലീസ് സ്റ്റേഷനിൽ എത്തിയിട്ടുണ്ട്.

പാലക്കാട് സിപിഎം പ്രവര്‍ത്തകന്‍ ഷാജഹാന്‌റെ കൊലപാതകത്തിന് പിന്നില്‍ എട്ടു പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അനീഷ്, ശബരീഷ്, നവീൻ, സുജീഷ്, വിഷ്ണു, സുനീഷ് ശിവരാജൻ, സതീഷ് എന്നിവരാണ് അറസ്റ്റിലായത്. ഇവർ ബിജെപി അനുഭാവികളാണെന്ന് പോലീസ് കസ്റ്റഡി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കൊലപാതകം രാഷ്ട്രീയ പ്രേരിതമെന്ന് എഫ്ഐആറിലും പരാമർശമുണ്ട്. ഇവർക്ക് പുറമെ കസ്റ്റഡിയിലെടുത്ത ആവാസ്, ജയരാജ് എന്നിവരെ കാണാനില്ലെന്നാണ് ബന്ധുക്കളുടെ പരാതി. ഓഗസ്റ്റ് 16 നാണ് ഇരുവരെയും പോലീസ് കസ്റ്റഡിയിലെടുത്തത്

സ്വാതന്ത്ര്യദിനത്തിന്റെ തലേന്ന് രാത്രിയാണ് ബൈക്കിലെത്തിയ സംഘം ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയത്. ആക്രമണത്തില്‍ മാരകമായി വെട്ടേറ്റ ഷാജഹാനെ ആശുപത്രിയിലേക്ക് എത്തിക്കുന്നതിന് മുമ്പ് തന്നെ മരണം സംഭവിച്ചിരുന്നു.

logo
The Fourth
www.thefourthnews.in