ടെൻഡർ ഇല്ല; കാലിക്കറ്റ് സർവകലാശാലയിലെ അക്കാദമിക് ബ്ലോക്ക് നിർമ്മാണം ഊരാളുങ്കലിന്

ടെൻഡർ ഇല്ല; കാലിക്കറ്റ് സർവകലാശാലയിലെ അക്കാദമിക് ബ്ലോക്ക് നിർമ്മാണം ഊരാളുങ്കലിന്

സ്വന്തമായി എൻജിനീറിംഗ് ഡിപ്പാർട്ട്മെന്റ് ഉണ്ടെങ്കിൽ മറ്റ് ഏജൻസികളെ കെട്ടിട നിർമ്മാണമടക്കമുള്ള ചുമതല ഏൽപ്പിക്കാൻ പാടില്ലെന്ന ഉത്തരവ് ഉള്ളപ്പോഴാണ് സർവകലാശാലയിലെ നിർമ്മാണം ഊരാളുങ്കലിന് നൽകുന്നത്

കാലിക്കറ്റ് സർവകലാശാലയുടെ പുതിയ അക്കാദമിക് ബ്ലോക്ക് നിർമ്മാണം ടെൻഡർ ക്ഷണിക്കാതെ ഊരാളുങ്കൽ സൊസൈറ്റിക്ക് കൈമാറാൻ തീരുമാനം. ഓപ്പൺ ടെൻഡർ ചട്ടം പാലിക്കാതെ ഏക പക്ഷീയമായാണ് ഊരാളുങ്കലിന് നിർമ്മാണ ചുമതല നൽകാൻ സിൻ‍ഡിക്കേറ്റ് യോഗം തീരുമാനിച്ചത്. സ്വന്തമായി എൻജിനീറിംഗ് ഡിപ്പാർട്ട്മെന്‍റ് ഉണ്ടെങ്കിൽ മറ്റ് ഏജൻസികളെ കെട്ടിട നിർമ്മാണമടക്കമുള്ള ചുമതല ഏൽപ്പിക്കാൻ പാടില്ലെന്ന സർക്കാർ ഉത്തരവ് ഉള്ളപ്പോഴാണ് കാലിക്കറ്റ് സർവകലാശാല പുതിയ കെട്ടിടത്തിന്‍റെ നിർമ്മാണം സിപിഎം നിയന്ത്രണത്തിലുള്ള ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്ക് നൽകാൻ തീരുമാനിച്ചത്.

26.50 കോടി രൂപ ചിലവിട്ടാണ് പുതിയ അക്കാദമിക് ബ്ലോക്ക് നിർമ്മിക്കുന്നത്.

26.50 കോടി രൂപ ചിലവിട്ടാണ് പുതിയ അക്കാദമിക് ബ്ലോക്ക് നിർമ്മിക്കുന്നത്. പ്ലാനും എസ്റ്റിമേറ്റുമടക്കം മുഴുവൻ ജോലികളും ഊരാളുങ്കൽ സൊസൈറ്റിയെ ഏൽപ്പിക്കാനാണ് സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചത്. നേരത്തെ ഓപ്പൺ ടെൻഡർ ക്ഷണിച്ച് നിർമ്മിക്കാൻ തീരുമാനിച്ചിരുന്നതാണ് ഇപ്പോൾ ഏകപക്ഷീയമായി ഊരാളുങ്കലിന് കൈമാറുന്നത്. സിൻഡിക്കേറ്റ് യോഗത്തിൽ പ്രതിപക്ഷ അംഗം ഡോ. റഷീദ് അഹമ്മദ് മാത്രമാണ് നടപടിയെ എതിർത്തത്. സാധാരണ ഗതിയിൽ നിശ്ചയിച്ച തുകയിലും 25 മുതൽ 30 ശതമാനം വരെ കുറവിലാണ് സർവകലാശാലയിലെ നിർമ്മാണ പ്രവർത്തികളുടെ ടെൻഡർ നടക്കാറുള്ളത്. നിശ്ചയിച്ച തുകക്ക് തന്നെ നിർമ്മാണം ഊരാളുങ്കലിന് കൈമാറുമ്പോൾ ഈ കുറവ് ലഭിക്കുകയില്ല. മാത്രമല്ല കൺസൾട്ടൻസി ഫീസും അധികമായി നൽകേണ്ടി വരും.

സാധാരണ ഗതിയിൽ നിശ്ചയിച്ച തുകയിലും 25 മുതൽ 30 ശതമാനം വരെ കുറവിലാണ് സർവകലാശാലയിലെ നിർമ്മാണ പ്രവർത്തികളുടെ ടെൻഡർ നടക്കാറുള്ളത്.

പുതിയ അക്കാദമിക്ക് ബ്ലോക്കിന് വകയിരുത്തിയ തുകയേക്കാൾ വകയിരുത്തിയിട്ടുള്ള വലിയ നിർമ്മാണ പ്രവർത്തികൾ യൂണിവേഴ്സിറ്റിയിലെ എൻജിനീയറിംഗ് വിഭാഗത്തിന്‍റെ മേൽനോട്ടത്തിൽ നടക്കുന്നുണ്ട്. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 54 കോടിയിലേറെ ചിലവിട്ട് നിർമ്മിക്കുന്ന ബ്ലോക്കിന്‍റെ പണി പൂർണ്ണമായും സർവകലാശാലയിലെ എൻജിനീയറിംഗ് വിഭാഗമാണ് ഏറ്റെടുത്തിരിക്കുന്നത്. 50 ലേറെ ജോലിക്കാർ യൂണിവേഴ്സിറ്റിയുടെ എൻജിനീയറിംഗ് വിഭാഗത്തിൽ നിലവിൽ ഉണ്ട്. ഇത്രയും ജീവനക്കാരും സൗകര്യങ്ങളും ഉണ്ടെന്നിരിക്കെ ഏകപക്ഷീയമായി ഊരാളുങ്കലിനെ പണി ഏൽപ്പിക്കാനുള്ള നീക്കത്തിൽ ദുരൂഹതയുണ്ടെന്ന് ഡോ.റഷീദ് അഹമ്മദ് പറഞ്ഞു. ഓപ്പൺ ടെൻഡർ ക്ഷണിക്കണമെന്നാവശ്യപ്പെട്ട് പരാതി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ സംസ്ഥാനത്തെ വിവിധ റോഡ് പദ്ധതികളും ടെൻഡർ ക്ഷണിക്കാതെ ഊരാളുങ്കലിന് കൈമാറിയത് വിവാദമായിരുന്നു.

logo
The Fourth
www.thefourthnews.in