കുട്ടനാട് സിപിഎം തെരുവ് യുദ്ധം; സമ്മേളനത്തിലെ സംഘർഷത്തിന്റെ ബാക്കിയെന്ന് എഫ്‌ഐആർ

കുട്ടനാട് സിപിഎം തെരുവ് യുദ്ധം; സമ്മേളനത്തിലെ സംഘർഷത്തിന്റെ ബാക്കിയെന്ന് എഫ്‌ഐആർ

ആക്രമിച്ചവരും പരുക്കേറ്റവരും പാർട്ടിക്കാർ തന്നെയാണെന്ന് പോലീസ് എഫ്ഐആർ

കഴിഞ്ഞ ദിവസം നടന്ന കുട്ടനാട് സിപിഎം തെരുവ് യുദ്ധം സമ്മേളനകാലം മുതലുള്ള പാർട്ടിയിലെ പ്രശ്‌നങ്ങളുടെ തുടർച്ചയെന്ന് എഫ്ഐആർ. ഔദ്യോഗിക പക്ഷവും വിമത വിഭാഗവും തമ്മിലുണ്ടായ സംഘര്‍ഷത്തിന് പിന്നാലെ അഞ്ച് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച രാത്രിയിലാണ് പാര്‍ട്ടിയിലെ ഇരുവിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയത്. ആക്രമിച്ചത് സിപിഎമ്മുകാരല്ലെന്നാണ് ജില്ലാ സെക്രട്ടറിയുടെ വിശദീകരണം. എന്നാൽ ആക്രമിച്ചവരും പരുക്കേറ്റവരും പാർട്ടിക്കാർ തന്നെയാണെന്ന് പോലീസ് എഫ്ഐആറിൽ പറയുന്നു.

സംഘര്‍ഷത്തില്‍ പ്രാദേശിക നേതാക്കള്‍ ഉള്‍പ്പെടെ ആറ് പേര്‍ക്കാണ് പരുക്കേറ്റത്. കമ്പിവടിയും കല്ലും ഉപയോഗിച്ചായിരുന്നു ആക്രമണം. ഒദ്യോഗിക വിഭാഗക്കാരാണ് ആക്രമണത്തിനിരയായത്. എതിർ ഗ്രൂപ്പ് ക്വട്ടേഷൻ കൊടുത്തതെന്നാണ് ആരോപണം. നേരത്തെ ഇവര്‍ വീട്ടില്‍ കയറി ഭീഷണിപ്പെടുത്തിയതായും നേതാക്കള്‍ വ്യക്തമാക്കി. ആക്രമണത്തില്‍ ലോക്കൽ കമ്മിറ്റി സെക്രട്ടറി ശരവണന്‍, ഡിവൈഎഫ്‌ഐ രാമങ്കരി മേഖല സെക്രട്ടറി രഞ്ജിത്ത് രാമചന്ദ്രന്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇരുവരും ചങ്ങനാശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഏറെനാളായി കുട്ടനാട്ടില്‍ തുടരുന്ന വിഭാഗീയതയുടെ തുടര്‍ച്ചയായിരുന്നു സംഘര്‍ഷം. ഔദ്യോഗിക വിഭാഗവും വിമതപക്ഷവും തമ്മില്‍ മൂന്നിടങ്ങളിലാണ് സംഘര്‍ഷമുണ്ടായത്. പരിക്കേറ്റു. കുട്ടനാട്ടിലെ കൂട്ടരാജിയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ തുടർച്ചയായാണ് സംഘർഷം. ആക്രമിച്ചത് പാർട്ടി പ്രവർത്തകരല്ലെന്നും ലഹരി മാഫിയയാണ് ആക്രമണം നടത്തിയതെന്നുമായിരുന്നു ജില്ലാ നേതൃത്വത്തിന്റെ വിശദീകരണം. എന്നാൽ ജില്ലയിൽ വിഭാഗീയത രൂക്ഷമാണെന്ന് തെളിയിക്കുന്നതാണ് നേതൃത്വത്തിന്റെ പ്രതികരണത്തിന് പിന്നാലെ പുറത്തുവന്ന എഫ്‌ഐആർ.

കുട്ടനാട് ഏരിയാ കമ്മിറ്റിയുടെ പ്രതികാര നടപടികളിൽ പ്രതിഷേധിച്ച് ആറ് ലോക്കൽ കമ്മിറ്റികളിൽ നിന്നായി 350ലേറെ പേർ രാജിക്കത്ത് നൽകിയിരുന്നു. കഴിഞ്ഞ ഡിസംബറില്‍ രാമങ്കരി ലോക്കല്‍ കമ്മിറ്റിയില്‍ നിന്നായിരുന്നു കൂട്ട രാജിയുടെ തുടക്കം. ഇരുവിഭാഗവും തമ്മിലുള്ള വിഭാഗീയത പരിഹരിക്കാന്‍ സജി ചെറിയാന്‍ അടക്കമുള്ള നേതാക്കളുടെ നേതൃത്വത്തില്‍ യോഗം ചെയ്തിരുന്നെങ്കിലും അത് ഫലം കണ്ടിരുന്നില്ല. ഇതിന് പിന്നാലെയാണ് അനിഷ്ട സംഭവം അരങ്ങേറിയത്. ചേരി തിരിഞ്ഞുള്ള വിഭാഗീയയുടെ തുടര്‍ച്ചയാണ് രാമങ്കരിയില്‍ പ്രാദേശിക നേതാക്കളെ സംഘം ചേര്‍ന്ന് അക്രമിക്കുന്നതില്‍ എത്തിച്ചത്.

logo
The Fourth
www.thefourthnews.in