അപകടമുണ്ടായത് ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍, സംഗീതനിശ കാണാനെത്തിയത് രണ്ടായിരത്തോളം  പേര്‍; കുസാറ്റില്‍ സംഭവിച്ചത്

അപകടമുണ്ടായത് ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍, സംഗീതനിശ കാണാനെത്തിയത് രണ്ടായിരത്തോളം പേര്‍; കുസാറ്റില്‍ സംഭവിച്ചത്

64 പേർക്ക് പരുക്ക്, 4 പേരുടെ നില അതീവ ഗുരുതരം

കൊച്ചി കുസാറ്റില്‍ ടെക് ഫെസ്റ്റിനിടെ ഉണ്ടായ അപകടം ഓഡിറ്റോറിയത്തിന് ഉള്‍ക്കൊള്ളാവുന്നതിലും അധികം പേര്‍ തള്ളിക്കയറിത് മൂലമെന്ന് അധികൃതര്‍. അപകടത്തില്‍ രണ്ട് പെണ്‍കുട്ടികളും രണ്ട് ആണ്‍കുട്ടികളുമാണ് മരിച്ചതെന്ന് ജില്ലാ കളക്ടര്‍ കളക്ടര്‍ എന്‍എസ് കെ ഉമേഷ് പ്രതികരിച്ചു. പരുക്കേറ്റ വിദ്യാര്‍ഥികളെ പ്രവേശിപ്പിച്ച കളമശേരി മെഡിക്കല്‍ കോളേജില്‍ സന്ദര്‍ശനം നടത്തിയതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആശുപത്രിയിലേക്ക് എത്തിച്ചപ്പോഴേയ്ക്കും വിദ്യാര്‍ഥികള്‍ മരിച്ചിരുന്നതായും കളക്ടര്‍ അറിയിച്ചു.

അപകടത്തില്‍ നിലവില്‍ 64 പേര്‍ക്ക് പരുക്കേറ്റിണ്ടുണ്ടെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. ഇതില്‍ നാലുപേരുടെ നില ഗുരുതരമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പ്രതികരിച്ചു. മരിച്ച വിദ്യാര്‍ഥികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഓപണ്‍ എയര്‍ ഓഡിറ്റോറിയത്തിന്റെ ഗേറ്റ് തള്ളിത്തുറന്ന് ആളുകള്‍ കൂടുതല്‍ പേര്‍ കയറിയതാണ് അപകടത്തിന് കാരണമായതെന്നും. കളമശ്ശേരി മെഡിക്കല്‍ കോളേജിലും മറ്റ് പല സ്വകാര്യ ആശുപത്രികളിലുമായി നിരവധി വിദ്യാര്‍ഥികള്‍ ചികിത്സയിലുണ്ടെന്നും അധികതര്‍ മാധ്യമങ്ങളോട് പറഞ്ഞു.

അപകടമുണ്ടായത് ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍, സംഗീതനിശ കാണാനെത്തിയത് രണ്ടായിരത്തോളം  പേര്‍; കുസാറ്റില്‍ സംഭവിച്ചത്
ടെക്‌ഫെസ്റ്റിനിടെ തിക്കുംതിരക്കും; കുസാറ്റില്‍ ദുരന്തം, നാല് വിദ്യാര്‍ഥികള്‍ മരിച്ചു

ബോളിവുഡ് ഗായിക നികിത ഗാന്ധിയുടെ സംഗീത നിശായായിരുന്നു സംഭവ സമയത്ത് ഓഡിറ്റോറിയത്തിൽ നടന്നിരുന്നത്. പരിപാടി തുടങ്ങും മുന്‍പായിരുന്നു അപകടം ഉണ്ടായത്. രണ്ടായിരത്തോളം പേരുള്ള ഓഡിറ്റോറിയത്തിലേക്ക് മഴപെയ്തതോടെ കൂടുതൽ ആളുകൾ ഇരച്ചു കയറിയതാണ് ഇത്രയും ഗുരുതരമായ അപകടത്തിലേക്ക്നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.

അപകടത്തിന്റെ പശ്ചാത്തലത്തില്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ കളമശേരി മെഡിക്കല്‍ കോളേജിലും എറണാകുളം ജനറല്‍ ആശുപത്രിയിലും വിന്യസിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ചികിത്സയ്ക്ക് ഉള്‍പ്പെടെ ക്രമീകരണങ്ങളൊരുക്കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കും നിര്‍ദേശം നല്‍കി. സ്വകാര്യ ആശുപത്രികള്‍ക്കും സജ്ജമാകാന്‍ നിര്‍ദേശം നല്‍കി. മതിയായ കനിവ് 108 ആംബുലന്‍സുകള്‍ സജ്ജമാക്കാനും നിര്‍ദേശം നല്‍കിയതായും മന്ത്രി കോഴിക്കോട് മാധ്യമങ്ങളോട് പ്രതികരിച്ചു.

സംഭവത്തിൽ മന്ത്രിമാർ യോഗം ചേർന്ന് അനുശോചനം രേഖപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ ശനിയാഴ്ച രാത്രി 8:30 നാണ് മന്ത്രിമാരുടെ അടിയന്തരയോഗം ചേർന്നത്. ദുഃഖ സൂചകമായി ഞായറാഴ്ച നവകേരള സദസ്സോടനുബന്ധിച്ച് നിശ്ചയിച്ച ആഘോഷ പരിപാടികളും കലാപരിപാടികളും ഒഴിവാക്കി.

വ്യവസായ മന്ത്രി പി രാജീവിനെയും ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദുവിനെയും കളമശ്ശേരിയിലേക്ക് നിയോഗിച്ചു. അവർ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. ആരോഗ്യമന്ത്രി വീണ ജോർജ് ചികിത്സ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഏകോപിപ്പിക്കും. പരിക്കേറ്റവർക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകി.

കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ 'ധിഷണ' ടെക് ഫെസ്റ്റിനിടെ തിക്കിലും തിരക്കിലും പെട്ട് രണ്ട് വിദ്യാർഥിനികളടക്കം നാലു വിദ്യാർഥികൾ മരിച്ച സംഭവം ഏറ്റവും വേദനാജനകമാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു പ്രതികരിച്ചു. നവകേരള സദസ്സിൽ നിന്നും മന്ത്രി പി. രാജീവും മന്ത്രി ബിന്ദുവും അപകട സ്ഥലത്തേക്ക് തിരിച്ചു. എന്താണ് സംഭവിച്ചതെന്ന് വിശദമായി അന്വേഷിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. പരിക്കേറ്റ് ചികിത്സയിലുള്ളവർക്ക് ഏറ്റവും മികച്ച വൈദ്യശുശ്രൂഷ ലഭ്യമാക്കാൻ ബന്ധപ്പെട്ടവർക്ക് വേണ്ട നിർദ്ദേശം നൽകിയിട്ടുണ്ട്. വൈസ് ചാൻസലർക്കും ജില്ലാ കലക്ടർക്കും മറ്റ് ബന്ധപ്പെട്ടവർക്കുമാണ് നിർദ്ദേശം നൽകിയിട്ടുള്ളതെന്നും മന്ത്രി അറിയിച്ചു.

logo
The Fourth
www.thefourthnews.in