ആര്‍ത്തവാനുകൂല്യം പ്രഖ്യാപിച്ച് കുസാറ്റ്; പരീക്ഷ എഴുതാന്‍ വേണ്ട ഹാജരിൽ രണ്ട് ശതമാനം ഇളവ്, സംസ്ഥാനത്ത് ആദ്യം

ആര്‍ത്തവാനുകൂല്യം പ്രഖ്യാപിച്ച് കുസാറ്റ്; പരീക്ഷ എഴുതാന്‍ വേണ്ട ഹാജരിൽ രണ്ട് ശതമാനം ഇളവ്, സംസ്ഥാനത്ത് ആദ്യം

എല്ലാ ആര്‍ത്തവചക്രത്തിലും രണ്ട് ദിവസം വീതം അവധിയോടൊപ്പം വര്‍ഷത്തില്‍ 24 ദിവസം അവധി വേണമെന്ന് വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടിരുന്നു

കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയിലെ (കുസാറ്റ്) വിദ്യാര്‍ഥിനികള്‍ക്ക് ഹാജരില്‍ ആര്‍ത്തവ ആനുകൂല്യം ലഭ്യമാക്കാന്‍ തീരുമാനം. ഓരോ സെമസ്റ്ററിലും പരീക്ഷയെഴുതാന്‍ ആവശ്യമായ ഹാജരില്‍ പെണ്‍കുട്ടികള്‍ക്ക് രണ്ട് ശതമാനം ഇളവ് അവകാശപ്പെടാന്‍ അനുവദിക്കുന്നതാണ് സര്‍വകലാശാലയുടെ പുതിയ ഉത്തരവ്. ഇതോടെ, ഹാജര്‍ കുറവിനെത്തുടര്‍ന്ന് പരീക്ഷാ അവസരം നഷ്ടപ്പെടുന്നത് ഒഴിവാകും. സംസ്ഥാനത്ത് തന്നെ ആദ്യമായാണ് ഇത്തരമൊരു തീരുമാനം.

എല്ലാ സെമസ്റ്ററിലും പെണ്‍കുട്ടികള്‍ക്ക് പരീക്ഷ എഴുതാന്‍ ആവശ്യമായ ഹാജര്‍ 73 ശതമാനം ആയി കുറച്ചു. തീരുമാനം അക്കാദമിക് കൗണ്‍സിലിന്റെ അംഗീകാരത്തിനായി സമര്‍പ്പിച്ചിരിക്കുകയാണ്.

സാധാരണയായി മൊത്തം പ്രവൃത്തി ദിവസത്തിന്റെ 75 ശതമാനം ഹാജരുള്ള വിദ്യാര്‍ഥികള്‍ക്ക് മാത്രമാണ് പരീക്ഷ എഴുതാന്‍ അനുവാദമുള്ളത്. അസുഖങ്ങള്‍ കാരണം ക്ലാസുകളില്‍ എത്താന്‍ സാധിക്കാത്തവര്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുകയും അപേക്ഷ വൈസ് ചാന്‍സലര്‍ അംഗീകരിക്കുകയും ചെയ്താല്‍ ഇളവ് ലഭിക്കുന്നതിനായി പ്രത്യേകം ഫീസ് അടയ്ക്കണം. എന്നാല്‍, ആര്‍ത്തവ ആനുകൂല്യം ആവശ്യപ്പെടുന്നതിന് ഇത്തരം നടപടിക്രമങ്ങള്‍ ആവശ്യമില്ല. എല്ലാ സെമസ്റ്ററിലും പെണ്‍കുട്ടികള്‍ക്ക് പരീക്ഷ എഴുതാന്‍ ആവശ്യമായ ഹാജര്‍ 73 ശതമാനം ആയി കുറച്ചു. തീരുമാനം അക്കാദമിക് കൗണ്‍സിലിന്റെ അംഗീകാരത്തിനായി സമര്‍പ്പിച്ചിരിക്കുകയാണ്.

എല്ലാ ആര്‍ത്തവചക്രത്തിലും രണ്ട് ദിവസം വീതം അവധിയോടൊപ്പം വര്‍ഷത്തില്‍ 24 ദിവസത്തെ അവധി വേണമെന്ന് വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അത് സര്‍ക്കാരിന്റെ നയപരമായ തീരുമാനമില്ലാത്തതിനാല്‍ സര്‍വകലാശാലയ്ക്ക് നിര്‍ദേശം അംഗീകരിക്കാനായിരുന്നില്ല. എന്നാല്‍ പെണ്‍കുട്ടികള്‍ക്ക് അധിക ആനുകൂല്യങ്ങള്‍ അനുവദിക്കാന്‍ സര്‍വകലാശാല തീരുമാനിക്കുകയായിരുന്നുവെന്ന് അധികൃതര്‍ വ്യക്തമാക്കി.

ആര്‍ത്തവ സമയങ്ങളില്‍ പലപ്പോഴും ശാരീരിക, മാനസിക ബുദ്ധിമുട്ടുകള്‍ പെണ്‍കുട്ടികള്‍ നേരിടുന്നുണ്ട്. ഈ സമയങ്ങളില്‍ ക്ലാസുകളില്‍ എത്താന്‍ സാധിക്കാത്തത് പലപ്പോഴും പഠനത്തെ ബാധിക്കും.

ആര്‍ത്തവകാലത്തെ അവധി എന്ന ആവശ്യം കുസാറ്റ് സ്റ്റുഡന്റ്സ് യൂണിയന്‍ നേരത്തെ സര്‍വകലാശാല അധികൃതര്‍ക്ക് മുന്നില്‍ ഉന്നയിച്ചിരുന്നുവെന്ന് യൂണിയന്‍ ചെയര്‍പേഴ്സണ്‍ നമിത ജോര്‍ജ് ദ ഫോര്‍ത്തിനോട് പറഞ്ഞു. സര്‍വകലാശാലയില്‍ നിന്ന് വളരെ സ്വാഗതാര്‍ഹമായ സമീപനമാണ് ഉണ്ടായതെങ്കിലും അവധി നല്‍കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ കാരണമാണ് സര്‍വകലാശാലയ്ക്ക് അത് അംഗീകരിക്കാന്‍ സാധിക്കാതിരുന്നത്. തുടര്‍ന്ന് സ്റ്റുഡന്റ്സ് കൗണ്‍സില്‍ സര്‍വകലാശാല അധികൃതരുമായി ചര്‍ച്ച നടത്തുകയും അതിന്റെ ഫലമായി ഹാജര്‍ കുറവിന് മൊത്തം ഹാജര്‍ ദിവസങ്ങളുടെ രണ്ട് ശതമാനം ആര്‍ത്തവ ആനുകൂല്യമായി നല്‍കാന്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നുവെന്നും നമിത വ്യക്തമാക്കി.

ആര്‍ത്തവ സമയങ്ങളില്‍ പലപ്പോഴും ശാരീരിക, മാനസിക ബുദ്ധിമുട്ടുകള്‍ പെണ്‍കുട്ടികള്‍ നേരിടുന്നുണ്ട്. ഈ സമയങ്ങളില്‍ ക്ലാസുകളില്‍ എത്താന്‍ സാധിക്കാത്തത് പലപ്പോഴും പഠനത്തെ ബാധിക്കും. പല ഡിപ്പാര്‍ട്ട്‌മെന്റിലും ഹാജറിന് മാര്‍ക്ക് ഉള്ളപ്പോള്‍ പെണ്‍കുട്ടികള്‍ ഈ ബുദ്ധിമുട്ടുകള്‍ സഹിച്ചും ക്ലാസുകളില്‍ എത്തേണ്ടിവരുന്നുണ്ട്. അതുകൊണ്ട് ആര്‍ത്തവസമയത്തെ അവധി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ആവശ്യമാണ്. കേരളത്തില്‍ അതിന്റെ തുടക്കം ഞങ്ങളുടെ സര്‍വകലാശാലയില്‍ നിന്നായതില്‍ വളരെ സന്തോഷം ഉണ്ടെന്നും നമിത പറഞ്ഞു. മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പെണ്‍കുട്ടികള്‍ക്കും ആനുകൂല്യം ലഭ്യമാക്കുന്നതിനായി യൂണിയന്‍ സംസ്ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രിയോട് അടുത്തയാഴ്ച തന്നെ വിഷയം ഉന്നയിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

logo
The Fourth
www.thefourthnews.in