സൈബർ ഇടങ്ങൾ മിഥ്യയല്ല, വ്യക്തി അധിക്ഷേപം  തടയാതിരിക്കൽ പരിഷ്ക്യത സമൂഹത്തിന് ആപത്ത്: ഹൈക്കോടതി

സൈബർ ഇടങ്ങൾ മിഥ്യയല്ല, വ്യക്തി അധിക്ഷേപം തടയാതിരിക്കൽ പരിഷ്ക്യത സമൂഹത്തിന് ആപത്ത്: ഹൈക്കോടതി

ബന്ധപ്പെട്ട അധികാരികൾ ക്യത്യമായ നടപടി സ്വീകരിച്ചില്ലെങ്കിൽ ഇരയാകുന്നവരെ മുൻവിധികളോടെ കാണുമെന്നും കോടതി നിരീക്ഷിച്ചു

ഓരോ പൗരനും ജീവിക്കാനും ആശയങ്ങളും തത്വചിന്തകളും പ്രചരിപ്പിക്കാനും അവകാശമുണ്ട്. ഇത് ഭരണഘടന നൽകുന്ന പരിരക്ഷയാണ്. അത് അടിച്ചമർത്താനോ അവസാനിപ്പിക്കാനോ കഴിയില്ലെന്ന് ഹൈക്കോടതി. ഭിന്നലിംഗക്കാർക്കും ലൈംഗിക ന്യൂനപക്ഷങ്ങൾക്കുമെതിരെ വിദ്വേഷവും അപകീർത്തികരമായ പരാമർശങ്ങളും പ്രചരിപ്പിച്ചതിന് 'യൂത്ത് എൻറിച്ച്‌മെന്റ് സൊസൈറ്റി'ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്ർറെ പരാമർശം.

സോഷ്യൽ മീഡിയ എന്നത് മിഥ്യയല്ല. യാതാർത്ഥ്യമാണ്, വ്യക്തികളുടെ പ്രശസ്തി എളുപ്പത്തിൽ നശിപ്പിക്കപ്പെടുന്ന ഒന്നാണിത്. ഒരു ഉത്തരവാദിത്തവുമില്ലാതെ ഇത്തരം പ്രവ്യത്തികൾ ചെയ്യാൻ കഴിയുമെന്ന് കുറ്റം ചെയ്യുന്നവർ വിശ്വസിക്കുന്നു. പരിഷ്കൃത ലോകത്ത് ഇത് തീർച്ചയായും മാറേണ്ടതുണ്ട്. ബന്ധപ്പെട്ട അധികാരികൾ ഇതിൽ ക്യത്യമായ നടപടി സ്വീകരിച്ചില്ലെങ്കിൽ ഇരയാകുന്നവരെ മുൻവിധികളോടെ കാണുമെന്നും കോടതി നിരീക്ഷിച്ചു.

'സൈബർ ലിഞ്ചിംഗിലൂടെ വിദ്വേഷകരമായ പരാമർശങ്ങൾ നടത്തുന്നത് ആൾക്കൂട്ട കൊലപാതകത്തിന് സമാനമാണെന്നും എൽജിബിടിക്യു+ വിഭാഗത്തിനെതിരെ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ സാധ്യതയുണ്ടെന്നും ചൂണ്ടികാട്ടിയാണ് മലപ്പുറം കേന്ദ്രമായി പ്രവർത്തിക്കുന്ന ദിശയെന്ന സംഘടനയും ദയ ഗായത്രി, അനഘ എന്നിവരും ഹർജി നൽകിയത്.

സൊസൈറ്റീസ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത സംഘടന എൽജിബിടി സമൂഹത്തിനെതിരെ സൈബർ ആക്രമണം നടത്തുന്നതിലൂടെ, തിരുവിതാംകൂർ-കൊച്ചി ലിറ്റററി, സയന്റിഫിക്, ചാരിറ്റബിൾ സൊസൈറ്റീസ് രജിസ്‌ട്രേഷൻ നിയമത്തിന്റെ ലംഘനമാണ് നടത്തിയത്. ഇത് നൽസ-യൂണിയൻ ഓഫ് ഇന്ത്യ (2014), നവതേജ് സിംഗ് ജോഹർ-യൂണിയൻ ഓഫ് ഇന്ത്യ (2018) എന്നീ കേസുകളിൽ സുപ്രിം കോടതി വ്യക്തമാക്കിയതായും ഹർജിക്കാർ വാദിച്ചു.

എതിർകക്ഷികൾക്ക് നോട്ടീസയക്കാനും സൊസൈറ്റിയുടെ പ്രവർത്തനത്തെക്കുറിച്ച് അന്വേഷിച്ച് നടപടിയെടുക്കാനും കോടതി നിർദേശിച്ചു. ഹർജി വീണ്ടും പരിഗണിക്കുന്പോൾ പോലിസ് സ്വീകരിച്ച നടപടി അറിയിക്കണമെന്നും കോടതി ഉത്തരവിട്ടു. ഹർജി വീണ്ടും മൂന്നാഴ്ചക്ക് ശേഷം പരിഗണിക്കും. ഹർജിക്കാർക്ക് വേണ്ടി അഡ്വ ലെജിത് ടി കോട്ടക്കൽ, അഡ്വ. പി ആർ ബാനർജി എന്നിവർ ഹാജരായി.

logo
The Fourth
www.thefourthnews.in